UPDATES

ട്രെന്‍ഡിങ്ങ്

ഒരു രാത്രി വേഷപ്രച്ഛന്നയായാല്‍ സ്ത്രീകളുടെ രാത്രി ജീവിതം അറിയാമെന്നത് മെറിന്‍ ജോസഫിന്റെ ധാര്‍ഷ്ട്യമാണ്

ഭരണകൂടം ഫാസിസ്റ്റാണ് എന്നതുകൊണ്ട് മാത്രമാണ് സ്വന്തം ജനതയ്ക്കെതിരെ ഇത്തരം ഒരു ഗുണ്ടാ സംഘത്തെ സര്‍ക്കാര്‍ നാട്ടുകാരുടെ തന്നെ പണം കൊടുത്ത് പോറ്റുന്നത്

കോഴിക്കോട് ഡിസിപിയായ മെറിന്‍ ജോസഫ് ഐപിഎസ് ഈമാസം അഞ്ചിന് നടത്തിയ രാത്രി നടത്തം വലിയ തോതിലാണ് ഇവിടെ ചര്‍ച്ചയായത്. എന്നാല്‍ മെറിന്‍ ജോസഫിന്റെ ഓഫീസില്‍ പരാതിയുമായി പോയപ്പോള്‍ തങ്ങള്‍ നേരിട്ട അവഗണനയെക്കുറിച്ച് പറയുകയാണ് സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗാര്‍ഗി ഹരിതകം. ഗാര്‍ഗിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും.

“6ന് രാവിലെ മെറിന്‍ ജോസഫിന്റെ ‘രാത്രി നടത്തം’ മാതൃഭൂമി നഗരത്തില്‍ കണ്ടപ്പോള്‍ ഉണ്ടായ അത്ഭുതത്തില്‍ നിന്നാണ് ഇതെഴുതുന്നത്. 1ന് വെള്ളിയാഴ്ച്ച വൈകുന്നേരം ആല്‍ബിന്റെ കേസ് കസബ സ്റ്റേഷനില്‍ സ്വീകരിച്ചതിനു ശേഷം ഞങ്ങള്‍ (ആല്‍ബിന്‍, കാജല്‍, സന്തോഷ്/താര, നസീമ, ഗാര്‍ഗി) ഡെപ്യൂട്ടി കമ്മീഷണര്‍ മെറിന്‍ ജോസഫിന്റെ ഓഫീസില്‍ ചെന്നു. പോലീസില്‍ സഹായം ആവശ്യപ്പെട്ട് ചെന്നപ്പോള്‍ അനുഭവിച്ച ട്രാന്‍സ്ഫോബിയ, സ്ത്രീ വിരുദ്ധത എന്നിവയെക്കുറിച്ച് വിശദമായി പെണ്‍കൂട്ടിന്റെ പേരില്‍ പരാതി തയ്യാറാക്കിയാണ് ചെല്ലുന്നത്. പെണ്‍കൂട്ടുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ പല കേസുകളിലും പോലീസ് മോശമായി പെരുമാറിയതും, പരാതിക്കാരായ സ്ത്രീകളെ പ്രതിയാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ തിരിക്കുന്നതും ഞങ്ങള്‍ക്ക് അനുഭവമുണ്ട്. അന്ന് അവരെ കാണാന്‍ സാധിച്ചില്ല.

പരാതി കൊടുത്തു രസീറ്റ് വാങ്ങി. 5 ന് രാവിലെ വിളിച്ചപ്പോള്‍ അവര്‍ ഓഫീസിലുണ്ട് എന്ന് പറഞ്ഞത് പ്രകാരം നസീമയും ഗാര്‍ഗിയും ചെന്നു. പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ബുദ്ധിമുട്ടുകള്‍ സൂചിപ്പിക്കാന്‍ ആല്‍ബിന്‍ നേരിട്ട ട്രാന്‍സ്ഫോബിയയെ കുറിച്ച് പറഞ്ഞു. ബര്‍സ നേരിട്ട സദാചാര/ഇതര അതിക്രമങ്ങളെ കുറിച്ചും, കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് മറ്റൊരു പെണ്‍കുട്ടിയെ സെക്കന്‍ഡ് ഷോ കഴിഞ്ഞ് തിരിച്ചു വരുന്ന വഴിക്ക് പിങ്ക് പോലീസ് പിടിച്ചുകൊണ്ടു പോയി അടിച്ചതിനെ കുറിച്ചും സംസാരിച്ചു. കുറച്ചുനേരം കേട്ടിരുന്നതിനു ശേഷം ഞങ്ങള്‍ പറയുന്ന കാര്യങ്ങളിലെ ‘inconsistency’ യെ കുറിച്ച് അവര്‍ സംസാരിക്കാന്‍ തുടങ്ങി. അറിയാത്ത ഒരാളുടെ കൂടെ പോയ ആല്‍ബിന് പിന്നെങ്ങനെ അയാളുടെ നമ്പര്‍ കിട്ടി? തുടങ്ങിയ പതിവ് പോലീസ് ചോദ്യങ്ങളില്‍ തുടങ്ങി. അവര്‍ കസബ സ്റ്റേഷനിലേക്ക് വിളിച്ചു. അവിടത്തെ എസ്‌ഐ പ്രമോദ് പറഞ്ഞത് ‘ആല്‍ബിനെ ഇപ്പറഞ്ഞ ആള്‍ പീഡിപ്പിച്ചു എന്ന് പറഞ്ഞ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അവരോരുമിച്ച് സൗഹൃദ പരമായി കയറി ചെന്നത് പോലെയാണ് തോന്നുന്നത്. കേസെടുക്കാന്‍ സാധ്യതയില്ല’ എന്നാണ്.

ഷോ പോര ഡിസിപി മെറിന്‍; മാഡം പോയി ബര്‍സയെ കേള്‍ക്കൂ…

സ്ത്രീകളും ന്യൂനപക്ഷങ്ങളുമനുഭവിക്കുന്ന, ഭൂരിപക്ഷം വരുന്ന പീഡനങ്ങളും മുറികള്‍ക്കകത്താണ്, അകത്തു നിന്നുള്ള ഒരാളുടെ സാക്ഷ്യപ്പെടുത്തല്‍ മാത്രമാണ് പലപ്പോഴും ഏക തെളിവ് എന്നൊക്കെ ആരോടാണ് പറയുന്നത്? കൂടുതല്‍ പറഞ്ഞു വന്നപ്പോള്‍ അവര്‍ പറയുന്നു ‘you are trying to deceive me’. ‘please mind, you are in my office’ ആല്‍ബിന്റെ കാര്യം മാത്രമല്ല, പോലീസിന്റെ ഒരു പൊതു നിലപാടിനെക്കുറിച്ചാണ് സാംസാരിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ അപ്പോള്‍ ഏതെങ്കിലും പ്രത്യേക ഉദ്യോഗസ്ഥനെതിരെ പരാതിയുണ്ടോ എന്ന് ചോദിക്കുന്നു. ഇല്ല എന്ന് ഞങ്ങള്‍. അങ്ങിനെയാണെങ്കില്‍ എനിക്ക് ഇതില്‍ കാര്യമായി ഒന്നും ചെയ്യാനില്ല എന്നവര്‍. ചില അനിയത്തിമാര്‍ക്ക് ചേട്ടന്മാരെ പറഞ്ഞാല്‍ ദേഷ്യം വരില്ലേ, അതുപോലെ ധാര്‍ഷ്ട്യത്തിലാണ് അവര്‍ സംസാരിച്ചത്.

ഈ നാട്ടില്‍ സ്ത്രീകളും മറ്റും അനുഭവിക്കുന്ന രാത്രി ജീവിതം ഒറ്റ നില്‍പ്പിന് കാണാന്‍ ഒരു രാത്രി വേഷ പ്രച്ഛന്നയായി ഇറങ്ങിയാല്‍ മതി എന്ന ധാര്‍ഷ്ട്യം. പോലീസ് ഒരു പൊതു സ്ഥാപനമായി അവര്‍ കണ്ടിട്ടുണ്ട് എന്ന് തോന്നിയില്ല. ഭരണകൂടം ഫാസിസ്റ്റാണ് എന്നതുകൊണ്ട് മാത്രമാണ് സ്വന്തം ജനതയ്ക്കെതിരെ ഇത്തരം ഒരു ഗുണ്ടാ സംഘത്തെ സര്‍ക്കാര്‍ നാട്ടുകാരുടെ തന്നെ പണം കൊടുത്ത് പോറ്റുന്നത്. കേരള പൊലീസ് പിരിച്ചുവിടുക!”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍