UPDATES

ട്രെന്‍ഡിങ്ങ്

ഗൗരി ലങ്കേഷ് വധക്കേസ്: പ്രതികളെ തിരിച്ചറിഞ്ഞെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

തീവ്ര ഹിന്ദു സംഘടനകളുടെ അംഗങ്ങളായ ചിലരെയും ഗൗരിയുമായി അടുപ്പമുണ്ടായിരുന്ന ചിലരെയും കഴിഞ്ഞ ഏതാനും ആഴ്ചകളായി അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്

ഗൗരി ലങ്കേഷ് വധക്കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. അതേസമയം കേസന്വേഷണം നിര്‍ണായഘട്ടത്തിലെത്തി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്നാണ് മന്ത്രി പറയുന്നത്.

ഒരു പൊതുചടങ്ങിനിടെയാണ് മന്ത്രി ഇത് പറഞ്ഞതെങ്കിലും പിന്നീട് തന്നെ ബന്ധപ്പെട്ട ദ ഹിന്ദു ദിനപത്രത്തിന്റെ റിപ്പോര്‍ട്ടറോട് അന്വേഷണ സംഘത്തിന് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചുവെന്ന് പ്രതികരിച്ചു. കൃത്യത്തിന് പിന്നില്‍ ആരാണെന്നാണ് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിരിക്കുന്നത്. അതേസമയം തെളിവുകള്‍ ശേഖരിക്കുന്ന പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറയുന്നു. ഈ തെളിവുകള്‍ ചാര്‍ജ്ജ് ഷീറ്റില്‍ നിര്‍ണായകമാകും.

തെളിവുകളെല്ലാം ഒരിക്കല്‍ കൂടി പരിശോധിച്ച ശേഷം മാത്രമേ വിശദാംശങ്ങള്‍ പുറത്തുവിടൂവെന്ന് പ്രത്യേക അന്വേഷണ സംഘവും അറിയിച്ചു. ഈമാസം അഞ്ചിന് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഒരുമാസം പൂര്‍ത്തിയാകുകയാണ്. ഗൗരി ലങ്കേഷ് പത്രികയുടെ പത്രാധിപയായിരുന്ന ഗൗരി തന്റെ വീടിന് പുറത്തുവച്ച് അജ്ഞാതന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു. മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെട്ട രണ്ടംഗ അക്രമി സംഘം നാല് റൗണ്ട് ആണ് ഗൗരിയ്ക്ക് നേരെ വെടിയുതിര്‍ത്തത്.

തീവ്ര ഹിന്ദു സംഘടനകളുടെ അംഗങ്ങളായ ചിലരെയും ഗൗരിയുമായി അടുപ്പമുണ്ടായിരുന്ന ചിലരെയും കഴിഞ്ഞ ഏതാനും ആഴ്ചകളായി അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. സ്വദേശ നിര്‍മ്മിതമായ കൈത്തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നത് എന്നതിനാല്‍ കര്‍ണാടക, മഹാരാഷ്ട്ര അതിര്‍ത്തിയിലെ വിജയപുരയിലാണ് പ്രത്യേക അന്വേഷണ സംഘം ക്യാമ്പ് ചെയ്യുന്നത്. ഇതിനിടെ ഗൗരിയുടെ കൊലയ്ക്ക് പിന്നിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി നടനും ഗൗരിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളുമായ പ്രകാശ് രാജ് രംഗത്തെത്തി. എന്നാല്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തനിക്ക് ലഭിച്ച ദേശീയ അവാര്‍ഡുകള്‍ തിരികെ നല്‍കുന്നുവെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍