ദേരയുടെ സിര്‍സയിലെ ആസ്ഥാനത്തെ റാം റഹിമിന്റെ കിടപ്പുമുറിയില്‍ നിന്നും നിരന്തരം പെണ്‍കുട്ടികളുടെ നിലവിളികള്‍ ഉയരുമായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍
ബലാത്സംഗക്കേസില്‍ ഹരിയാനയിലെ സിബിഐ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ച ആള്‍ദൈവം റാം റഹിമിന് ലൈംഗിക അടിമകളുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ഗുര്‍മീതിന്റെ മുന്‍ സുരക്ഷ ഉദ്യോഗസ്ഥനായ ബിയാന്ത് സിംഗ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ദേര ആശ്രമത്തിലെത്തുന്ന പെണ്‍കുട്ടികളെ ലൈംഗിക അടിമകളായി ഇയാള്‍ ഉപയോഗിക്കുകയായിരുന്നു.
ദേരയുടെ സിര്‍സയിലെ ആസ്ഥാനത്തെ റാം റഹിമിന്റെ കിടപ്പുമുറിയില്‍ നിന്നും നിരന്തരം പെണ്‍കുട്ടികളുടെ നിലവിളികള്‍ ഉയരുമായിരുന്നുവെന്നാണ് ബിയാന്ത് വെളിപ്പെടുത്തുന്നത്. തന്റെ കിടപ്പുമുറിയെ റാം റഹിം ഗുഹയെന്നാണ് വിളിച്ചിരുന്നത്. വളര്‍ത്തു മകളായും സന്യാസിനിമാരായും ദത്തെടുക്കുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ ലൈംഗിക അടിമകളാക്കിയിരുന്നത്. ഒരു പതിനാറുകാരിയെ ഗുര്‍മീത് മാനഭംഗപ്പെടുത്തുന്നതിന് താന്‍ സാക്ഷിയായിട്ടുണ്ടെന്നും ബിയാന്ത് പറയുന്നു.
നിരവധി കൊലപാതകങ്ങളിലും ഭൂമിതട്ടിപ്പിലും ഗുര്‍മീതിന് പങ്കുണ്ട്. ആശ്രമത്തിലെ പുരുഷന്മാരെ ഷണ്ഡീകരിക്കുമായിരുന്നു. തന്നെയും ഷണ്ഡീകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് ആശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും ബിയാന്ത് വെളിപ്പെടുത്തുന്നു. ഇതിനിടെ റാം റഹിമും വളര്‍ത്തുമകള്‍ എന്ന് അറിയപ്പെടുന്ന ഹണിപ്രീത് സിംഗും തമ്മില്‍ ലൈംഗിക ബന്ധമുണ്ടെന്ന് ആരോപിച്ച് മുന്‍ഭര്‍ത്താവ് വിശ്വാസ് ഗുപ്ത രംഗത്തെത്തി. നേരത്തെ ഇയാള്‍ ഇത് ചൂണ്ടിക്കാട്ടി ഹരിയാന കോടതിയില്‍ പരാതി നല്‍കിയപ്പോഴാണ് റാം റഹിം ഹണിപ്രീതിനെ ദത്തുമകളായി പ്രഖ്യാപിച്ചത്.
അതേസമയം ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത് ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ പിന്തുണയോടെയെന്ന് ഹണിപ്രീത് വെളിപ്പെടുത്തി. ബലാത്സംഗക്കേസുകളില്‍ നിന്നും രക്ഷപ്പെടുത്താമെന്ന് വാക്കുകൊടുത്തായിരുന്നു ബിജെപി ഗുര്‍മീതിനെ സ്വാധീനിച്ചത്. ഹരിയാന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദേരയ്ക്ക് രാജ്യത്താകമാനം അഞ്ച് കോടിയോളം അനുയായികളാണ് ഉള്ളത്.
ഈ അനുയായികളുടെ വോട്ട് ബിജെപിയ്ക്ക് ലഭ്യമാക്കാനാണ് ഗുര്‍മീതിനെ സ്വാധീനിച്ചത്. അതിന് പ്രതിഫലമായി ബലാത്സംഗ കേസുകള്‍ ഒഴിവാക്കി തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നതെന്നും ഹണിപ്രീത് വെളിപ്പെടുത്തുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആണ് ഇക്കാര്യം ഉറപ്പ് നല്‍കിയിരുന്നത്. ബിജെപിയും റാം റഹിമും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
സന്ധ്യ ദൈനിക് എന്ന പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിജെപിയുടെ ദേശീയ നേതാവ് അനില്‍ ജെയിനെയാണ് റാം റഹിം ആദ്യം സമീപിച്ചത്. അനില്‍ ജെയിന്‍ വഴിയാണ് അമിത് ഷായെ കണ്ടത്. 28 അസംബ്ലി സീറ്റുകളില്‍ തന്റെ അനുയായികളുടെ മുഴുവന്‍ വോട്ടുകളും റാം റഹിം ഉറപ്പുനല്‍കി. ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഗുര്‍മീത് ബിജെപി ദേശീയ സെക്രട്ടറി കൈലാശ് വിജയ് വര്‍ഗീയയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ ഈ കേസിന്റെ പേരില്‍ ദേര സച്ച സൗദ അടച്ചുപൂട്ടരുതെന്ന ആവശ്യവുമായി പതഞ്ജലി ഉടമയും യോഗ ഗുരുവുമായ ബാബ രാംദേവ് രംഗത്തെത്തിയിട്ടുണ്ട്.