പ്രായപൂര്‍ത്തിയായ സ്ത്രീകളുടെ സ്വകാര്യതയിലും സ്വയംനിര്‍ണ്ണത്തിലുമുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതല്ലേ? ഇത് ജുഡിഷ്യറിയുടെ പിന്‍നടത്തം
ഹാദിയയോട് സുപ്രീം കോടതി സ്വീകരിക്കുന്ന സമീപനം ഉല്‍കണ്ഠാജനകമാണെന്ന് നവംബര്‍ 27ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലൂടെ വ്യക്തമായിരിക്കുന്നു. കേസിന്റെ വാദം കാമറയില്‍ റെക്കോഡ് ചെയ്യണമെന്ന് ഹാദിയയുടെ പിതാവ് അശോകന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയായി ‘സ്റ്റോക്‌ഹോം സിന്‍ഡ്രോമില്‍’ ഉറച്ചു നിന്ന കോടതി ഇങ്ങനെ ചോദിച്ചു: ‘ഇപ്പോള്‍ വിഷയത്തിലുള്ള പെണ്‍കുട്ടിയെ ചോദ്യം ചെയ്യുന്നതുമായി ഞങ്ങള്‍ മുന്നോട്ട് പോയാല്‍, ഒരു സിദ്ധാന്തോപദേശം നടന്നിട്ടില്ലെന്നും ആരോഗ്യകരമായ ഒരു മാനസികാവസ്ഥയില്‍ അവരുടെ സ്വതന്ത്ര തീരുമാനപ്രകാരം വിവാഹം കഴിക്കുന്നതിനായി ഇസ്ലാമിലേക്ക് മതം മാറുന്നതിന് അവര്‍ അനുമതി നല്‍കുകയായിരുന്നുവെന്നും കോടതി അംഗീകരിക്കുന്നു എന്നല്ലെ അര്‍ത്ഥമാക്കുക? ‘വസ്തുതകളോടുള്ള അവഹേളനമാണ് ഈ ചോദ്യം പ്രതിഫലിപ്പിക്കുന്നത്. വിവാഹം കഴിക്കുന്നതിന് വളരെ മുമ്പെ തന്നെ ഹാദിയ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു എന്ന് മാത്രമല്ല, അത് ‘വിവാഹത്തിന് വേണ്ടിയും’ ആയിരുന്നില്ല.
തന്റെ സ്വതന്ത്രമായ തീരുമാനപ്രകാരം ‘മതം മാറുകയും വിവാഹം കഴിക്കുകയും ചെയ്തതാണെന്നും ‘ആരോഗ്യകരമായ മാനസികാവസ്ഥയുണ്ടെന്നും’ ഒരു പ്രായപൂര്‍ത്തിയായ സ്ത്രി പറയുന്നത് കേള്‍ക്കാനും ആ വാക്കുകളെ ബഹുമാനിച്ച് വിധി പറയാനും സുപ്രീം കോടതി വിസമ്മതിക്കുന്നു എന്നത് ഭീതിപ്പെടുത്തുന്ന വസ്തുതയാണ്. തന്റെ ഇതരമത, ഇതര വിശ്വാസങ്ങളെ ബലികഴിക്കുന്നതിനായി സ്വന്തം മാതാപിതാക്കളില്‍ നിന്നുള്ള നിയമവിരുദ്ധമായ തടങ്കലില്‍ കിടന്ന് പീഢനങ്ങളും മസ്തിഷ്‌കപ്രക്ഷാളനവും അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ് എന്നതാണ് ഇവിടെ പ്രസക്തം. ഒടുവില്‍ ഹാദിയയുടെ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി സമ്മതിച്ചപ്പോള്‍ 11 മാസം അശോകന്റെ വീട്ടില്‍ നിയമവിരുദ്ധമായ തടങ്കലിലായിരുന്നെങ്കിലും അത്തരം പീഢനങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാതിരിക്കാനുള്ള അസാമാന്യ ധൈര്യമാണ് പ്രദര്‍ശിപ്പിച്ചത്.
പല വ്യതിയാനങ്ങളും സംഭവിക്കുമ്പോഴും, പിതൃനിയന്ത്രണത്തില്‍ നിന്നും സ്വതന്ത്രമായി ജീവിത തീരുമാനങ്ങള്‍ എടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ സന്ദിഗ്ദ്ധാവസ്ഥയിലാക്കുന്നതാണ് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഹാദിയയുടെ ധീരമായ പോരാട്ടത്തിന് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. രാജ്യത്തെ ഓരോ പൗരന്റെയും രാഷ്ട്രീയപരവും മതപരവുമായ സ്വാതന്ത്ര്യവും ഇവിടെ സന്ദിഗ്ദ്ധാവസ്ഥയിലാവുന്നു. ഹോമിയോപതി ഡോക്ടര്‍ എന്ന യോഗ്യത നേടുന്നതിനുള്ള കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഹാദിയയ്ക്ക് പ്രവേശനം നല്‍കണമെന്ന് സേലത്തെ ശിവരാജ് ഹോമിയോപതിക് മെഡിക്കല്‍ കോളേജിന് സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ഒരംശം (അശോകന്റെ കസ്റ്റഡിയില്‍ നിന്ന്) ഹാദിയയ്ക്ക് കോടതിയുടെ ഇടക്കാല ഉത്തരവ് അനുവദിച്ച് നല്‍കുന്നുണ്ട്. ഹാദിയയുടെ ജാഗ്രതാപൂര്‍ണമായ അന്വേഷണത്തിന് മറുപടിയായി ഷഫിന്‍ ജഹാനെ അവര്‍ക്ക് കാണാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതുവഴി ഇവരുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിന്റെ ശക്തി ദുര്‍ബലപ്പെടുത്തുകയാണ് സുപ്രീം കോടതി ചെയ്തത്. എന്നാല്‍ ഡീനാണ് ഹാദിയയുടെ ‘രക്ഷാകര്‍ത്താവ്’ എന്ന് സുപ്രീം കോടതി ഉത്തരവില്‍ സ്പഷ്ടമാക്കാതിരുന്നിട്ടും, ഹോസ്റ്റലില്‍ വച്ച് അവര്‍ക്ക് മാതാപിതാക്കളെ മാത്രമേ കാണാനാവൂവെന്നും ഷഫിന്‍ ജഹാനെ കാണാന്‍ സാധിക്കില്ല എന്നുമുള്ള പരസ്യപ്രസ്താവന അദ്ദേഹം ഇതിനകം തന്നെ നടത്തിക്കഴിഞ്ഞു. എന്നാല്‍, ഹാദിയയ്ക്ക് ഷഫിന്‍ ജഹാനെ ഉള്‍പ്പെടെ ആരെയും കാണുന്നതിന് സ്വാതന്ത്ര്യമുണ്ടാകുമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരളീയ പൊതുസമൂഹം ഇസ്ലാമോഫോബിക്കോ? ഹാദിയയില്‍ തെളിയുന്ന ‘മതേതര കേരളം’ എന്ന മിത്ത്
അപകീര്‍ത്തികരമായ രീതിയിലുള്ള രക്ഷാകര്‍തൃവല്‍ക്കരണമാണ് ഇന്ത്യയിലെ വനിത ഹോസ്റ്റലുകളില്‍ നടക്കുന്നത് എന്ന് മാത്രമല്ല, ‘സുരക്ഷയുടെ’ പേരില്‍ പ്രായപൂര്‍ത്തിയായ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് നേരെ സമരകാഹളം മുഴക്കുകയും ചെയ്യുന്നു. ഒരു വനിത ഹോസ്റ്റലിലെ നിയമങ്ങള്‍ക്ക് വിധേയമായ സ്വാതന്ത്ര്യത്തിന് മാത്രമേ ഹാദിയയ്ക്ക് യോഗ്യതയുള്ളുവെന്നാണ് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ‘നിയമത്തിന് അനുസൃതമായി എന്‍ഐഎയ്ക്ക് അന്വേഷണവുമായി മുന്നോട്ട് പോകാം’ എന്ന് ഉത്തരവിട്ടതിലൂടെ ഒരു സ്ത്രീയുടെ മതമാറ്റവും വിവാഹവും നിയമവിരുദ്ധമാക്കാനും ഒരു മുസ്ലീം പുരുഷനും ഭീകരവാദവും തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്നതിനായി വലവീശുന്നതിനും എന്‍ഐഎയ്ക്ക് അധികാരം നല്‍കുകയാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്. ‘ഇന്ത്യന്‍ പാരമ്പര്യപ്രകാരം, അവിവാഹിതയായ മകളുടെ കസ്റ്റഡി അവള്‍ ശരിയായ രീതിയില്‍ വിവാഹം കഴിക്കുന്നതുവരെ മാതാപിതാക്കള്‍ക്കൊപ്പം ആയിരിക്കണം ‘എന്നാണ് കേരള ഹൈക്കോടതിയുടെ വിധി വാദിച്ചതെന്ന കാര്യം നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. നിര്‍ലജ്ജമായ ഈ ജൂഡീഷ്യല്‍ പിന്‍നടത്തത്തിനെതിരെ പ്രതികരിക്കാന്‍ ലഭിച്ച ആദ്യ അവസരം സുപ്രീം കോടതി വിനിയോഗിച്ചില്ല എന്നത് ലജ്ജാകരമാണ്. ചരിത്രപരമായ സ്വകാര്യതയ്ക്കുള്ള അവകാശത്തിനുള്ള ഉത്തരവിലൂടെ വിലപ്പെട്ട സംഭാവനയാണ് കോടതി നല്‍കിയത്: പ്രായപൂര്‍ത്തിയായ സ്ത്രീകളുടെ സ്വകാര്യതയിലും സ്വയംനിര്‍ണ്ണത്തിലുമുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതല്ലേ?
എന്‍ഐഎ അന്വേഷണത്തെ ന്യായീകരിക്കുന്ന ഒരു തെളിവും ഇല്ലെന്ന് നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്നും സിപിഐ(എം) നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ മലക്കംമറിയുകയും എന്‍ഐഎ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം സുപ്രീം കോടതി വിധി പ്രഖ്യാപിച്ചാല്‍ മതിയെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതും ആശങ്ക ഉണര്‍ത്തുന്ന വിഷയമാണ്. ‘ലൗ ജിഹാദിന്’ നിയമപരമായ സാധുത നടത്താനുള്ള ശ്രമങ്ങള്‍ക്ക് സ്വന്തം സര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും വര്‍ഗ്ഗീയ അജണ്ടയ്‌ക്കെതിരെ വിശ്വസനീയമായ വിധത്തില്‍ പോരാടാന്‍ സാധിക്കുമെന്ന് ഒരു ഇടപതുപക്ഷ പാര്‍ട്ടി കരുതുന്നതും ദുഃഖകരമാണ്. അന്തസുള്ള ഒരു ജീവിതം നയിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഹാദിയയുടെയും ഷഫിന്റെയും പോരാട്ടം അവസാനിച്ചിട്ടില്ല. സാധ്യമായ എല്ലാ രീതികളിലും നമ്മള്‍ അവരെ പിന്തുണയ്‌ക്കേണ്ടിയിരിക്കുന്നു.