UPDATES

ഹാദിയ കേസ് 10 കാര്യങ്ങള്‍

ഭര്‍ത്താവ് രക്ഷിതാവല്ലെന്ന് കോടതി

ഹാദിയയ്ക്ക് പറയാനുള്ളത് സുപ്രിം കോടതിയെ ബോധിപ്പിച്ചു. തനിക്ക് സ്വാതന്ത്ര്യം നല്‍കണമെന്നും പഠനം തുടരാന്‍ അനുവദിക്കണമെന്നും ഭര്‍ത്താവിനൊപ്പം വിടണമെന്നും വിശ്വാസത്തില്‍ തുടരാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹാദിയയുടെ പ്രധാന ആവശ്യം. ഇതില്‍ പഠിക്കാനുള്ള അവസരം തുറന്നു കൊടുത്തിരിക്കുകയാണ് സുപ്രിം കോടതി.

1. ഹാദിയയ്ക്ക് സേലത്ത് പഠനം തുടരണമെന്ന് സുപ്രിം കോടതി വിധി. പഠനം തുടരുന്നതിനു വേണ്ടി രക്ഷിതാവായി കോളജ് ഡീനിനെ നിയമിക്കുന്നതായും കോടതി അറിയിച്ചു. ഹാദിയയെ ഇന്നോ നാളെയോ തമിഴ്നാട് സേലത്തെ ശിവരാജ് ഹോമിയോപതിക് മെഡിക്കല്‍ കോളജില്‍ എത്തിക്കണം. കോളജില്‍ സാധാരണ വസ്ത്രത്തില്‍ വനിതാ പൊലിസുകള്‍ ഹാദിയയ്ക്കൊപ്പം ഉണ്ടാവണം. ഹാദിയയുടെ പഠനക്കാര്യത്തില്‍ ഡീന്‍ ആയിരിക്കും ഉത്തരവാദി. മറ്റു വിദ്യാര്‍ഥികളെ പോലെ തന്നെ ഹാദിയയെയും കാണണം. മറ്റു വിദ്യാര്‍ഥികള്‍ക്ക് ബാധകമാവുന്ന നിയമങ്ങള്‍ മാത്രമേ ഹാദിയയ്ക്കും ഉണ്ടാകാവൂ. തമിഴ്നാട് സര്‍ക്കാര്‍ ഹാദിയയ്ക്ക് സുരക്ഷ ഒരുക്കണമെന്നും സുപ്രിം കോടതി വിധിച്ചു.

2. സംസ്ഥാനത്തിന്റെ ചെലവില്‍ പഠിക്കാന്‍ താല്‍പര്യമുണ്ടോയെന്നു കോടതി ചോദിച്ചപ്പോള്‍, അതിന്റെ ആവശ്യമില്ലെന്നും പഠനച്ചെലവ് ഭര്‍ത്താവ് വഹിക്കുമെന്നും ഹാദിയ പറഞ്ഞു. തന്റെ രക്ഷിതാവായി ഭര്‍ത്താവിനെ വേണമെന്നും മറ്റാരെയും ആവശ്യമില്ലെന്നും ഹാദിയ വാദിച്ചു. ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

3. തനിക്ക് സ്വാതന്ത്ര്യം വേണമെന്നും പഠനം തുടരാന്‍ അനുവദിക്കണമെന്നും ഹാദിയ സുപ്രിം കോടതിയില്‍ പറഞ്ഞു. പഠനച്ചെലവ് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ വഹിക്കും. മാതാപിതാക്കളുടെ സമ്മര്‍ദം കാരണമാണ് വീടുവിട്ടിറങ്ങിയത്. മനുഷ്യനെന്ന പരിഗണന തരണം. തന്റെ വിശ്വാസത്തില്‍ തുടര്‍ന്ന് ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് ഹാദിയ കോടതിക്കു മുമ്പാകെ മൊഴി നല്‍കുന്നത്.

4. ആദ്യം ഹൈക്കോടതിയുടെ തടവിലായിരുന്നു. പിന്നീട് അഞ്ചു മാസത്തോളം മാതാപിതാക്കളുടെ തടവില്‍ കഴിഞ്ഞു. ഇങ്ങനെ 11 മാസമായി താന്‍ നിയമവിരുദ്ധമായ തടങ്കലില്‍ കഴിഞ്ഞു. തനിക്ക് ഇതില്‍ നിന്ന് സ്വാതന്ത്ര്യമാണ് വേണ്ടതെന്നും ഹാദിയ കോടതിയില്‍ ബോധിപ്പിച്ചു.

5. തല്‍ക്കാലം മാതാപിതാക്കള്‍ക്കൊപ്പമോ ഭര്‍ത്താവിനൊപ്പമോ ഹാദിയയെ വിടില്ല.

6. ഹാദിയയെ അടച്ചിട്ട കോടതിയില്‍ കേള്‍ക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം തള്ളിയ സുപ്രിംകോടതി തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ തുടങ്ങുകയായിരുന്നു.

7. അതേസമയം, ഭര്‍ത്താവ് ഷെഫില്‍ ജഹാന്റെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്ന് ഹാദിയയുടെ പിതാവ് അശോകന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇതു തെളിയിക്കുന്ന വീഡിയോയും ശബ്ദസന്ദേശങ്ങളും കൈവശമുണ്ടെന്നും അശോകന്റെ അഭിഭാഷകന്‍ സുപ്രിംകോടതിയെ അറിയിച്ചു.

8. സത്യസരണിയുമായി ബന്ധപ്പെട്ട് 11 കേസുകളുണ്ടെന്നും ഏഴ് കേസുകള്‍ കൂടി അന്വേഷിച്ച് വരികയാണെന്നും എന്‍.ഐ.എയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

9. ഒരു സ്ത്രീക്ക് അവരുടെ ജീവിതം നിര്‍ണയിക്കാനുളള അവകാശമുണ്ടെന്ന് ഷെഫിന്‍ ജഹാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. വ്യക്തി സ്വാതന്ത്ര്യ പ്രശ്നത്തിന് വര്‍ഗീയനിറം നല്‍കരുത്. തെറ്റായ തീരുമാനമാണെങ്കിലും അത് അവളുടെ തീരുമാനമാണ്. അതിന്റെ അനന്തര ഫലം എന്തായാലും അവള്‍ അനുഭവിക്കും കപില്‍ സിബല്‍ പറഞ്ഞു.

10. തിങ്കളാഴ്ച 3 മണിക്ക് ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്നു കഴിഞ്ഞമാസം 30നാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കൂടാതെ ജഡ്ജിമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിനു മുന്‍പിലാണ് ഹാദിയ മൊഴി നല്‍കിയത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍