സ്ഥാപനപരമായ സത്യസന്ധതയെ സംബന്ധിച്ച് ഉയര്‍ന്ന ഏറ്റവും അടിസ്ഥാനപരമായ ചോദ്യങ്ങളെ പോലും അഭിമുഖീകരിക്കാനുള്ള ആ സ്ഥാപനത്തിന്റെ താല്‍പര്യമില്ലായ്മയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്
സ്വതന്ത്ര ഇന്ത്യയില്‍ അപൂര്‍വ്വമായി മാത്രം ദൃശ്യമായിട്ടുള്ള ആഴത്തിലുള്ള ഒരു പ്രതിസന്ധിയിലാണ് സുപ്രീം കോടതിയും നിയമലോകവും. ഉന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയുടെ ഏറ്റവും താണനിലയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നതെന്ന് ഒരാള്‍ക്ക് നിസംശയം പറയാന്‍ സാധിക്കും. കരിമ്പട്ടികയില്‍ പെടുത്തിയ ലഖ്‌നൗ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട നീതിപീഠ അഴിമതിയെ കുറിച്ചുള്ള ആരോപണത്തില്‍ പ്രത്യേക അന്വേഷ സംഘം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്ന ഒരു ഹര്‍ജി മൂന്ന് ജഡ്ജിമാര്‍ അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ചൊവ്വാഴ്ച തള്ളിക്കളഞ്ഞു. വിവാദം ഉന്നത നീതിപീഠത്തിന് കോട്ടംവരുത്തി എന്ന് നിരീക്ഷിച്ച കോടതി, നന്മ നിലനില്‍ക്കും എന്ന് പ്രതീക്ഷിക്കുന്നതായി ചൂണ്ടിക്കാട്ടിക്കൊണ്ട് പരാതിക്കാരനായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ കേസ് എടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. ‘ഈ മഹത്തായ സ്ഥാപനത്തിന്റെ താല്‍പര്യങ്ങള്‍ക്കായി നമുക്ക് ഒന്നിച്ചു നില്‍ക്കാം’ എന്ന് കോടതി അഭിപ്രായപ്പെടുകയും ചെയ്തു. എന്നാല്‍ സമകാലീന ഇന്ത്യയുടെ സമീപകാല ഓര്‍മ്മകളില്‍, ഇന്ത്യയുടെ ഉന്നത നീതിപീഠവും നിയമ ലോകവും തമ്മില്‍ ഇതുപോലെയുള്ള ഒരു ഭിന്നിപ്പ് അപൂര്‍വമായി മാത്രമാണ് ഉണ്ടായിട്ടുള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം.
എന്താണ് പ്രതിസന്ധി രൂക്ഷമാക്കിയത്?
ലഖ്‌നൗ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട ഒരു അഴിമതി ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാരിനും സിബിഐയ്ക്കും നോട്ടീസ് അയയ്ക്കാനും അഴിമതിയുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം എന്ന ആവശ്യം ഭരണഘടന ബഞ്ചിന്റെ പരിഗണനയ്ക്ക് വിടാനും നവംബര്‍ 10ന് ജസ്റ്റിസ് ജെ ചെലമേശ്വറും എസ് അബ്ദുള്‍ നസീറും അടങ്ങുന്ന ബഞ്ച് തീരുമാനിച്ചു. ലഖ്‌നൗ ആസ്ഥാനമായുള്ള പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് അനുകൂലമായി കോടതികളില്‍ നിന്നും വിധികള്‍ സമ്പാദിക്കുന്നതിനുള്ള ഇടപാടുകളില്‍ പങ്കുണ്ട് എന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജി ഇഷ്രത് മസ്‌റൂര്‍ ഖുദ്ദൂസി ഉള്‍പ്പെടെ ആറുപേരെ ഈ വര്‍ഷം സെപ്തംബര്‍ 21ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
രണ്ട് വര്‍ഷത്തേക്ക് കുട്ടികളെ പ്രവേശിപ്പിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ വിലക്കിയിരിക്കുന്ന 46 കോളേജുകളില്‍ ഒന്നായ മെഡിക്കല്‍ കോളേജിന്റെ പ്രമോട്ടര്‍മാര്‍, സ്വാധീനമുള്ള വ്യക്തികള്‍ക്ക് കൈക്കൂലി നല്‍കി കോടതികളില്‍ നിന്നും ആശ്വാസവിധികള്‍ നേടിയെടുക്കാം എന്ന് വാഗ്ദാനം ചെയ്ത ഖുദ്ദൂസിയെ സമീപിച്ചുവെന്ന് എഫ്‌ഐആറില്‍ സിബിഐ ആരോപിക്കുന്നു. ഒരു ഹവാല ഏജന്റിനെ സിബിഐ അറസ്റ്റ് ചെയ്തതോടെയാണ് യഥാര്‍ത്ഥത്തില്‍ കഥ ആരംഭിക്കുന്നത്. ആ ഹവാല ഏജന്റാണ് അന്വേഷണ സംഘത്തെ ഒറീസ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ഐഎം ഖുദ്ദൂസിയിലേക്ക് നയിച്ചത്. 2017-18 വിദ്യാഭ്യാസവര്‍ഷത്തില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ വിലക്കില്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂലവിധി സമ്പാദിച്ച് നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് അദ്ദേഹം ഒരു മെഡിക്കല്‍ കോളേജില്‍ നിന്നും പണം വാങ്ങിയെന്നാണ് ആരോപണം.
ജുഡീഷ്യല്‍ അഴിമതിയുമായി ബന്ധപ്പെട്ട നടന്നുകൊണ്ടിരിക്കുന്ന ഈ അന്വേഷണം സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണം എന്ന് ആവശ്യപ്പെട്ട് ആദ്യം പ്രശാന്ത് ഭൂഷണ്‍ നയിക്കുന്ന ദ ക്യാമ്പെയ്ന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്റ് റിഫോംസ് എന്ന സംഘടനയും പിന്നീട് കാമിനി ജയ്‌സ്വാളും പരാതി സമര്‍പ്പിച്ചു. ഈ ഹര്‍ജിയിലാണ്, ജയ്‌സ്വാളിന്റെ പരാതി പരിഗണിക്കുന്നതിന് മുതിര്‍ന്ന ജഡ്ജിമാര്‍ അടങ്ങിയ അഞ്ചംഗ ഭരണഘടന ബഞ്ച് രൂപീകരിക്കണം എന്ന നിര്‍ദ്ദേശം ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ബഞ്ച് നല്‍കിയത്. സുപ്രീം കോടതിയില്‍ ഏറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജിമാര്‍ ഈ ബഞ്ചില്‍ ഉണ്ടായിരിക്കണം എന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. പക്ഷെ വെള്ളിയാഴ്ച, മിശ്രയുടെ നേതൃത്വത്തിലുള്ള ഒരു പുതിയ ഭരണഘടന ബഞ്ച് ഈ വിധി അസാധുവാക്കുകയും പുതിയ ബഞ്ച് രൂപീകരിക്കുകയുമായിരുന്നു.
ഇപ്പോള്‍ ആരോപണവിധേയമായിരിക്കുന്ന പ്രസാദ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഈ വര്‍ഷം ആദ്യം ഒരു കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസുമാരായ മിശ്ര, അമിതാവ് റോയ്, എഎം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന ബഞ്ചായിരുന്നു ആ കേസില്‍ വാദം കേട്ടത്. ജസ്റ്റിസ് മിശ്ര വെള്ളിയാഴ്ച രൂപീകരിച്ച ‘ഭരണഘടന ബഞ്ചില്‍’ ജസ്റ്റിസുമാരായ റോയിയും ഖാന്‍വില്‍ക്കറും ഉള്‍പ്പെടുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്. സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറില്‍ ജസ്റ്റിസ് മിശ്രയുടെയോ അദ്ദേഹത്തിന്റെ രണ്ട് സഹപ്രവര്‍ത്തകരുടെയോ പേരുകള്‍ പരാമര്‍ശിക്കപ്പെടുന്നില്ല എന്നത് വസ്തുതയാണ്. പൊതുസേവകര്‍ക്ക് കൈക്കൂലി നല്‍കിയെന്ന കുറ്റാരോപണത്തില്‍ ഇതുവരെ ഏതെങ്കിലും നിശ്ചിത പൊതുസേവകന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടില്ല. സുപ്രീം കോടതിയിലെ ഏതെങ്കിലും സിറ്റിംഗ് ജഡ്ജിയുടെ പങ്കാളിത്തം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണത്തില്‍ ഇതുവരെ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ മെഡിക്കല്‍ കോളേജ് അനുമതിക്കായി ജൂലൈ 26ന് സമര്‍പ്പിച്ച പരാതി കേട്ടത് മിശ്ര, റോയ്, ഖാന്‍വില്‍ക്കര്‍ എന്നീ ജഡ്ജിമാരാണെന്നതും പരാതിക്കാരന്റെ കോളേജിന് നിഷേധിക്കപ്പെട്ട അനുമതിയെ സംബന്ധിച്ച് പുതിയ തീരുമാനം കൈക്കൊള്ളമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ഓഗസ്റ്റ് ഒന്നിന് ഈ ബഞ്ച് ഉത്തരവിറക്കി എന്നതും പൊതുജനത്തിന് അറിവുള്ള കാര്യമാണ്. കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കമ്മിറ്റിയും മെഡിക്കല്‍ കോളേജുകള്‍ക്ക് നല്‍കിയ അനുമതികളെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട നിരവധി വിഷയങ്ങളുടെ ഭാഗമായാണ് ഈ കേസും വന്നത് എന്നതും നിര്‍ണായകമാണ്.
ഇന്ത്യ എങ്ങോട്ടാണ് പോകുന്നതെന്ന് ഗുജറാത്തിലെ ആ ചെറിയ കോടതി മുറി പറഞ്ഞു തരും
സിജിഎആറും കാമിനി ജയ്‌സ്വാളും സമര്‍പ്പിച്ച പരാതികള്‍ സ്വീകരിക്കാനും അഞ്ച് മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന ഭരണഘടന ബഞ്ച് രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുമുള്ള ജസ്റ്റിസ് ചെലമേശ്വറിന്റെ ഉത്തരവുകളും ചര്‍ച്ചയ്ക്ക് വിധേയമാക്കാവുന്നതാണ്. ഇന്ത്യയിലെ ഏത് ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസുമാര്‍ക്ക് എന്ന പോലെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനാണ് സുപ്രീം കോടതിയിലെ നടപടികളുടെ ചുമതല എന്നതും കോടതിയുടെ സമയക്രമത്തിന്റെയും ആര്, ഏത് കേസുകള്‍ കേള്‍ക്കണം എന്ന അന്തിമ തീരുമാനം അദ്ദേഹത്തിന്റേതാണ് എന്ന ചട്ടവും ചെലമേശ്വറിന്റെ വിധി ലംഘിച്ചോ എന്നതും പരിശോധിക്കേണ്ടതാണ്. എന്നാല്‍ താന്‍ രൂപീകരിച്ച, ‘ഭരണഘടന ബഞ്ചില്‍’ തന്റെ തൊട്ടുതാഴെയുള്ള ആറ് മുതിര്‍ന്ന ജഡ്ജിമാരില്‍ ആരും ഉള്‍പ്പെടാതിരിക്കാന്‍ ജസ്റ്റിസ് മിശ്ര ബോധപൂര്‍വം ശ്രമിച്ചു എന്നത് വ്യക്തമാണ്. തന്റെ സഹജഡ്ജിമാര്‍ ഈ വിഷയത്തില്‍ നിഷ്പക്ഷമായോ നീതിപൂര്‍വമായോ പെരുമാറുമെന്ന കാര്യത്തില്‍ തനിക്കൊരു വിശ്വാസവുമില്ലെന്നോ അല്ലെങ്കില്‍ ഈ വിഷയത്തില്‍ നീതിപൂര്‍വമോ നിഷ്പക്ഷമോ ആയ നടപടികളെ അദ്ദേഹം ഭയക്കുന്നു എന്ന് വേണം ഇതില്‍ നിന്നും വായിച്ചെടുക്കാന്‍. രണ്ടായാലും അത് നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ശുഭകരമല്ല.
മി ലോഡ്, നാഗ്പൂരിൽ നിന്ന് വാറോലയായി കിട്ടിയതല്ല ഞങ്ങളുടെ സ്വാതന്ത്ര്യം
സത്യസന്ധതയുടെയും വിശ്വാസ്യതയുടെയും കാര്യത്തില്‍ തങ്ങളെ വിശ്വസിക്കണമെന്നാണ് നീതിപീഠം പൊതുജനങ്ങളോട് ആവശ്യപ്പെടുന്നത്. ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ നിയമിക്കുന്നു. എന്തെങ്കിലും തരത്തിലുള്ള പെരുമാറ്റദൂഷ്യം ജഡ്ജിമാര്‍ക്കുണ്ടോ എന്ന് ജഡ്ജിമാര്‍ തന്നെ തീരുമാനിക്കുന്നു. പിരിച്ചുവിടത്തക്കവണ്ണമുള്ള എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ ജഡ്ജിമാര്‍ ചെയ്തിട്ടുണ്ടോ എന്ന് ജഡ്ജിമാര്‍ തന്നെ പരിശോധിക്കുന്നു. എന്തെങ്കിലും ക്രിമിനല്‍ കുറ്റത്തില്‍ ഏതെങ്കിലും ജഡ്ജിമാരുടെ പേര് ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്ന് ജഡ്ജിമാര്‍ തന്നെ തീരുമാനിക്കുന്നു. ജുഡീഷ്യല്‍ സ്ഥാപനങ്ങള്‍ വളരെ വിലപ്പെട്ടതും വളരെ ലോലവും വളരെ പ്രാധാന്യമുള്ളതുമാണെന്നും ജഡ്ജിമാര്‍ക്കല്ലാതെ മറ്റാര്‍ക്കും അതിനെ സംരക്ഷിക്കാന്‍ ആവില്ലെന്നുമുള്ള അവകാശവാദമാണ് എല്ലായിപ്പോഴും ഉയര്‍ത്തപ്പെടുന്നത്. എന്നാല്‍ ജൂഡീഷ്യല്‍ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ജഡ്ജിമാര്‍ക്ക് മറ്റ് ജഡ്ജിമാരെ വിശ്വാസമില്ലെന്നും, സര്‍വപ്രധാനമായി ഈ സ്ഥാപനങ്ങളെ ജഡ്ജിമാര്‍ സംരക്ഷിക്കും എന്ന് പൊതുജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കില്ല എന്നുമാണ് മിശ്രയുടെ നടപടികള്‍ വ്യക്തമാക്കുന്നത്.
കെട്ടിക്കിടക്കുന്നത് മൊത്തം മൂന്നു കോടി കേസുകള്‍; വേനലവധി 44 ദിവസം; ഇത് ശരിയാണോ യുവര്‍ ഓണര്‍?
വെള്ളിയാഴ്ച, സുപ്രീം കോടതിയുടെ ഒന്നാം നമ്പര്‍ കോടതിയില്‍ തടിച്ചുകൂടിയ അഭിഭാഷകരുടെ പങ്കും ഇതുപോലെ നാണംകെട്ടതായിരുന്നു. അവര്‍ക്ക് ഈ കേസില്‍ ഒരു പങ്കും ഇല്ലായിരുന്നു എന്ന് മാത്രമല്ല ഒരു കക്ഷിയെയും പ്രതിനിധീകരിച്ചിരുന്നുമില്ല. തന്റെ സത്യസന്ധതയെ കുറിച്ച് ഗൗരവതരമായ ചോദ്യങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സ്വന്തം അധികാരം നിലനിറുത്താനുള്ള ഒരു ജഡ്ജിയുടെ നിരാശോന്മുഖമായ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനാണ് സുപ്രീം കോടതി ബാര്‍ അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഉള്‍പ്പെടയുള്ളവര്‍ ശ്രമിച്ചത്.
ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയും നിയമ സംവിധാനവും നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധിയാണിത്. സ്ഥാപനപരമായ സത്യസന്ധതയെ സംബന്ധിച്ച് ഉയര്‍ന്ന ഏറ്റവും അടിസ്ഥാനപരമായ ചോദ്യങ്ങളെ പോലും അഭിമുഖീകരിക്കാനുള്ള ആ സ്ഥാപനത്തിന്റെ താല്‍പര്യമില്ലായ്മയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ ഉന്നതനീതിപീഠവും ഏറ്റവും ഉന്നതനായ ന്യായാധിപനും ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുമ്പോള്‍, ജുഡീഷ്യറിയുടെ സത്യസന്ധതയിലും നിഷ്പക്ഷതയിലും ഉണ്ടാവുന്ന ചെറിയ വിശ്വാസവഞ്ചനയെ പോലും പ്രതിരോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് എങ്ങനെയാണ് സാധിക്കുക?
ജസ്റ്റിസ് കര്‍ണ്ണന്‍ പരിഹസിക്കുന്നത് ഇന്ത്യന്‍ നിയമ വ്യവസ്ഥയെയാണ്