ഈ വര്‍ഷം ജമ്മുകാശ്മീരില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി 200 കടന്നു
രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ ജമ്മുകാശ്മീര്‍ സംസ്ഥാനത്തെ വിഭജിക്കുന്ന നിയന്ത്രണ രേഖ (എല്‍ഒസി) കടന്ന മറുപക്ഷത്തിന്റൈ സൈനികരെ പകരത്തിന് പകരം കൊല്ലുന്ന നടപടി ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈന്യം സ്വീകരിക്കുന്നത്. തങ്ങളുടെ മൂന്ന് സൈനികരെ വധിച്ചതായി പാകിസ്ഥാന്‍ ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ക്രിസ്തുമസ് ദിനത്തില്‍ അറിയിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഡിസംബര്‍ 23ന് പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമുകള്‍ (ബിഎടി) നടത്തിയ ഒളിയാക്രമണത്തില്‍ ഒരു മേജറും മൂന്ന് ജവാന്‍മാരും ഉള്‍പ്പെടെ നാല് സൈനികരെ നഷ്ടപ്പെട്ടതിനുള്ള പ്രതികാര നടപടിയായിരുന്നു ഇത്. വനങ്ങളിലും പര്‍വതപ്രദേശങ്ങളിലും പോരാടാനും ഒളിയാക്രമണങ്ങള്‍ നടത്താനും പരിശീലനം ലഭിച്ച പ്രത്യേക സേനയാണ് ബിഎടി.
ഇന്ത്യയും പാകിസ്ഥാനും മറുകക്ഷിയുടെ പ്രദേശങ്ങളില്‍ ആക്രണങ്ങള്‍ നടത്തുകയും ഇത് പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴി തെളിക്കുകയും ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ 2003 നവംബറില്‍ ഒപ്പിട്ട വെടിനിറുത്തല്‍ കരാറുകള്‍ കൃത്യമായ ഇടവേളകളില്‍ ലംഘിച്ചുകൊണ്ട് നിയന്ത്രണരേഖയ്ക്ക് അപ്പുറവും ഇപ്പുറവും നിന്ന് പരസ്പരം വെടിയുതിര്‍ക്കുന്ന നടപടികളെക്കാള്‍ ഗൗരവമുള്ളതാണ് ഡിസംബര്‍ 23നും 25നും നടന്ന സംഭവങ്ങള്‍. ഡിസംബര്‍ 23ന് രജൗരിയില്‍ രണ്ടാം സിഖുകള്‍ക്കെതിരെ പാകിസ്ഥാനി ബിഎടി നടത്തിയ ഒളിയാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. 48 മണിക്കൂറിനുള്ളില്‍ പൂഞ്ച് കടന്ന് റാവല്‍കോട്ടില്‍ എത്തിയ ഇന്ത്യന്‍ സൈന്യം ഒരു പാകിസ്ഥാനി പോസ്റ്റ് ആക്രമിക്കുകയും മൂന്ന് പേരെ കൊല്ലുകയും ചെയ്തു. ‘ഉടനടിയുള്ള നടപടി ഉണ്ടായില്ലെങ്കില്‍ സൈനികരുടെ മനോവീര്യം തകരും,’ എന്ന് ഒരു ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിര്‍ത്തി കടന്നുള്ള വെടിവെപ്പുകള്‍ കൈകാര്യം ചെയ്യുന്നതിന് സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് ഇന്ത്യന്‍ കരസേന മേധാവികള്‍ പരസ്യമായി തന്നെ വ്യക്തമാക്കിവരുന്ന കാര്യമാണ്.
ഈ വര്‍ഷം ഏപ്രില്‍ അവസാനം, അതിര്‍ത്തിരക്ഷ സേനയിലെ ഒരു കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ രണ്ട് ഇന്ത്യന്‍ സായുധസേനാംഗങ്ങളെ പാകിസ്ഥാന്‍ വധിക്കുകയും അവരുടെ ശവശരീരം വികൃതമാക്കുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ സേന രണ്ട് പാകിസ്ഥാനി ബങ്കറുകള്‍ തകര്‍ക്കുകയും ഏഴ് സൈനികരെ വധിക്കുകയും ചെയ്തു. ഇന്ത്യന്‍ നടപടിയില്‍ രണ്ട് ബങ്കറുകളും പൂര്‍ണമായും തകരുകയും ഏഴ് പേര്‍ക്ക് ജീവാപായം സംഭവിക്കുകയും ചെയ്തു.
വെടിനിറുത്തല്‍ ലംഘനങ്ങളില്‍ മാറുന്ന കേന്ദ്രബിന്ദു
ജമ്മൂകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശത്ത് നിന്നും ഇപ്പോള്‍ നിയന്ത്രണരേഖയിലേക്ക് ശ്രദ്ധ മാറിയിരിക്കുകയാണ്. ഈ വര്‍ഷം, ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലുമായി പാകിസ്ഥാന്‍ 881 തവണ വെടിനിറുത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടത്തിയെന്നും അത് 30 പേരുടെ മരണത്തിന് ഇടയാക്കിയെന്നും ഡിസംബര്‍ 19ന് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
ഡിസംബര്‍ പത്തുവരെ നിയന്ത്രരേഖയില്‍ 771 തവണയും അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നവംബര്‍ 30 വരെ 110 തവണയുമാണ് പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘനം നടത്തിയതെന്ന് ആഭ്യന്ത്ര സഹമന്ത്രി ഹന്‍സ്രാജ് ഗംഗാറാം ആഹിര്‍ ലോക്‌സഭയില്‍ എഴുതി സമര്‍പ്പിച്ച ഒരു മറുപടിയില്‍ വെളിപ്പെടുത്തിയിരുന്നു. നിയന്ത്രണ രേഖ 749 കിലോമീറ്ററും അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശം 221 കിലോമീറ്ററുമാണ്.
ദോക്ലാം മാത്രമല്ല; ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ ചരിത്രത്തിലൂടെ-ഭാഗം 1
12 സിവിലിയന്‍മാരും 14 കരസേന ഉദ്യോഗസ്ഥരും നാല് അതിര്‍ത്തി രക്ഷസേന ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 30 പേരാണ് വെടിനിറുത്തല്‍ ലംഘനങ്ങളില്‍ മരിച്ചത്. ഈ വര്‍ഷം നിയന്ത്രണ രേഖയില്‍ വെടിനിറുത്തല്‍ ലംഘനങ്ങള്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. 2016ല്‍ 228ഉം 2015ല്‍ 152ഉം 2014ല്‍ 153ഉം വെടിനിറുത്തല്‍ ലംഘനങ്ങളാണ് നിയന്ത്രണരേഖയില്‍ നടന്നത്. എന്നാല്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ വെടിനിറുത്തല്‍ ലംഘനങ്ങള്‍ കുറഞ്ഞിട്ടുണ്ട്. 2016ല്‍ 221 സംഭവങ്ങളാണ് ഉണ്ടായത്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 2015ല്‍ 253 വെടിനിറുത്തല്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2014ല്‍ അത് 430 ആയിരുന്നു.
‘മിന്നലാക്രണത്തിന്’ ശേഷമുണ്ടായിട്ടുള്ള മാറ്റങ്ങള്‍
2016 സെപ്തംബര്‍ 28-29 രാത്രിയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിയന്ത്രണ രേഖ കടന്നുള്ള മിന്നലാക്രമണം നടത്തിയതിന് ശേഷം ജമ്മുകാശ്മീരിലെ ഒളിയാക്രമണങ്ങള്‍ പാകിസ്ഥാന്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആ സംഭവത്തിന് ശേഷം ജമ്മുകാശ്മീരില്‍ 90 സുരക്ഷ ഭടന്‍മാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സൗത്ത് ഏഷ്യ ടെററിസം പോര്‍ട്ടല്‍ പറയുന്നു. ഈ വര്‍ഷം ജമ്മുകാശ്മീരില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി 200 കടന്നു. ഇതൊരു വിജയമായി കണക്കാക്കാവുന്നതാണ്.
110 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലണ്ടന്‍ എടുത്ത ഒരു തീരുമാനം എങ്ങിനെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് കാരണമായി?