വര്‍ഗീയതയും വെറുപ്പും നിറഞ്ഞ പ്രസംഗങ്ങളിലയൂടെയും ട്വീറ്റുകളിലൂടെയും കുപ്രസിദ്ധി നേടിയിട്ടുള്ളയാളാണ്. വര്‍ഗീയ പ്രസംഗം നടത്തിയതിന്റെ പേരിലും ഡോക്ടര്‍മാരെ മര്‍ദ്ദിച്ചതിന്റെ പേരിലും കേസുകളുമുണ്ട്.
കര്‍ണാടകയിലെ ഉത്തരകന്നഡ മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ ലോക്‌സഭയിലെത്തിയിട്ടുള്ളയാളാണ് അനന്ത്കുമാര്‍ ഹെഗ്‌ഡെ (48). തിങ്കളാഴ്ച മോദി സര്‍ക്കാരില്‍ നൈപുണ്യവികസന സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഹെഗ്‌ഡെ വര്‍ഗീയതയും വെറുപ്പും നിറഞ്ഞ പ്രസംഗങ്ങളിലയൂടെയും ട്വീറ്റുകളിലൂടെയും കുപ്രസിദ്ധി നേടിയിട്ടുള്ളയാളാണ്. വര്‍ഗീയ പ്രസംഗം നടത്തിയതിന്റെ പേരിലും ഡോക്ടര്‍മാരെ മര്‍ദ്ദിച്ചതിന്റെ പേരിലും കേസുകളുമുണ്ട്.
ജനുവരിയില്‍ സിര്‍സിയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍മാരെ മര്‍ദ്ദിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് ആറ് മാസത്തോളം ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് വിലക്ക് നേരിട്ടിരുന്നു. കാലൊടിഞ്ഞ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയെ വേണ്ട വിധം പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് ഹെഗ്‌ഡെ ഡോക്ടര്‍മാരെ മര്‍ദ്ദിച്ചത്. ഹെഗ്‌ഡെ ഒന്നാം പ്രതിയായ ഈ കേസ് മജിസ്‌ട്രേറ്റ് കോടതി ഒക്ടോബര്‍ 21ന് പരിഗണിക്കാനിരിക്കുകയാണ്. ഡോക്ടര്‍മാരോ ആശുപത്രി അധികൃതരോ ഹെഗ്‌ഡെക്കെതിരെ പരാതി നല്‍കിയിരുന്നില്ലെങ്കിലും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. രണ്ട് വാര്‍ത്താചാനലുകള്‍ ഈ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. ജനുവരി 19ന് കാര്‍വാര്‍ ജില്ലാ കോടതി ഹെഗ്‌ഡെക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എന്നാല്‍ ജില്ല വിട്ടുപോകുന്നതിന് വിലക്കേര്‍പ്പെടുത്തി. എന്നാല്‍ പിന്നീട് ജാമ്യവ്യവസ്ഥയില്‍ കോടതി ഇളവ് അനുവദിക്കുകയും ഓഗസ്റ്റില്‍ നടന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു.
2016 ഫെബ്രുവരി 28ന് സിര്‍സിയില്‍ നടത്തില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളുമായി വര്‍ഗീയത ഇളക്കിവിടുന്ന വിധം നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ പേരില്‍ അനന്ത്കുമാര്‍ ഹെഗ്‌ഡെയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഇസ്ലാം ഒരു ബോംബാണെന്നും ഇസ്ലാമിനെ ലോകത്ത് നിന്ന് തുടച്ചുനീക്കാതെ ഭീകരത ഇല്ലാതാക്കാനാവില്ലെന്നും ഹെഗഡെ പറഞ്ഞിരുന്നു. ഭീകരബന്ധം സംശയിച്ച് ഭട്കല്‍ സ്വദേശികളായ യുവാക്കളെ അറസ്റ്റ് ചെയ്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് അനന്ത്കുമാര്‍ ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് നേതാവ് ലുക്മാന്‍ ബന്ത്വാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിര്‍സി പൊലീസ് ഹെഗ്‌ഡേയ്‌ക്കെതിരെ കേസെടുത്തു.
ഭട്കലിലെ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 1993ല്‍ ഹെഗഡേയ്‌ക്കെതിരെ കേസുണ്ടായിരുന്നു. ഹൂബ്ലിയില്‍ ഈദ് ഗാഹ് നടക്കുന്ന മൈതാനത്ത് ചെന്ന സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്നാണ് 1994ല്‍ ഹെഗ്‌ഡെ സംഘപരിവാര്‍ നേതൃത്വത്തിന്റെ പ്രീതി പിടിച്ചുപറ്റുന്നത്. പൊലീസ് വെടിവയ്പില്‍ അന്ന് എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ കലാപത്തിനുള്ള പ്രതിഫലമായി 1996ല്‍ ഉത്തര കന്നഡയില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് ബിജെപി ടിക്കറ്റ് കൊടുത്തു. സിറ്റിംഗ് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മാര്‍ഗരറ്റ് ആല്‍വയെ പരാജയപ്പെടുത്തി ലോക്‌സഭയിലേയ്ക്ക്.
മുസ്ലീങ്ങള്‍ക്കെതിരായി വര്‍ഗീയവിഷം ഇളക്കിവിട്ടുകൊണ്ടുള്ള പ്രസംഗങ്ങളിലൂടെ വര്‍ഗീയ ധ്രുവീകരണം ശക്തമാക്കിയാണ് അനന്ത്കുമാര്‍ ഹെഗ്‌ഡെ എല്ലായ്‌പ്പോഴും തിരഞ്ഞെടുപ്പ് വിജയം നേടിയിരുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ വര്‍ഗീയ കാഡിന്റെ വീര്യം കുറഞ്ഞില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ത്യന്‍ മുജാഹിദീന്‍ നേതാക്കളായ യാസിന്‍ ഭട്കലിനും റിയാസ് ഭട്കലിനും അഭയം നല്‍കിയെന്ന് അനന്ത് ഹെഗ്‌ഡെ ആരോപിച്ചു. ശക്തമായ വര്‍ഗീയ ഇളക്കിവിട്ടിരുന്നതിനെ പുറമെ മോദി തരംഗവും ഹെഗ്‌ഡെക്ക് തുണയായി. തുടര്‍ച്ചയായി ആറാം തവണയും ലോക്‌സഭയിലെത്തി. തന്റെ നേട്ടങ്ങളെന്ന് പറയുന്ന കാര്യങ്ങള്‍ അവകാശപ്പെട്ട് ദ റിയല്‍ ഹിന്ദു എന്ന പേരിലൊരു ഡോക്യുമെന്ററി ഹെഗ്‌ഡെ പുറത്തിറക്കിയിരുന്നു. ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്ത 300 പേരെ ഘര്‍ വാപ്പസി നടത്തി വീണ്ടും ഹിന്ദുക്കളാക്കി എന്നതാണ് പ്രധാന നേട്ടങ്ങളിലൊന്നായി ഹെഗ്‌ഡെ എടുത്തുകാട്ടിയത്.