ഡിഎന്‍എ പരിശോധനയില്‍ 70% മാത്രം സാമ്യമേ കണ്ടെത്താനായുള്ളൂ എന്നതിനാല്‍ 39 ആമത്തെ ആളുടെ മൃതദേഹം മാത്രം കയറ്റി വിട്ടിട്ടില്ല
ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തും. 2014 ജൂണില്‍ ഇറാഖിലെ മൊസൂളില്‍ കാണാതായ 39 പേരാണ് കൊല്ലപ്പെട്ടതായി കഴിഞ്ഞ മാസം സ്ഥിരീകരിച്ചത്. ഇതില്‍ 38 പേരുടെ മൃതദേഹമാണ് പ്രത്യേക വിമാനത്തിലായി അമൃത്‌സര്‍ വിമാനത്താവളത്തില്‍ തിങ്കളാഴ്ച എത്തുക.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് മരിച്ചവരുടെ ഭൗതികാവശിഷ്ടങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനായി ഞായറാഴ്ച ഇറാഖിലേക്ക് തിരിച്ചിരുന്നു. ഡിഎന്‍എ പരിശോധനയില്‍ 70% മാത്രം സാമ്യമേ കണ്ടെത്താനായുള്ളൂ എന്നതിനാല്‍ 39 ആമത്തെ ആളുടെ മൃതദേഹം മാത്രം കയറ്റി വിട്ടിട്ടില്ല. ബാക്കിയുള്ളവരുടെഡിഎന്‍എയ്ക്ക് 95 ശതമാനത്തിലേറെ സാമ്യതയുണ്ട്.
അമൃത്‌സറില്‍ നിന്ന് പാറ്റ്‌നയിലേക്കും കല്‍ക്കത്തയിലേക്കും വി.കെ.സിംഗ് തന്നെ ബന്ധുക്കള്‍ക്ക് കൈമാറാനായി മൃതദേഹങ്ങളെ അനുഗമിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
2014 ജൂണില്‍ മൊസൂളില്‍ നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയതായി വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഇതില്‍ ഹര്‍ജിത് മാസി എന്നയാള്‍ ബംഗ്ലാദേശി മുസ്ലീമായി അഭിനയിച്ച് രക്ഷപ്പെട്ടു. ബാക്കിയുള്ള 39 ഇന്ത്യക്കാരെയും ബദൂഷിലേക്ക് കൊണ്ട് പോയി കൊല്ലപ്പെടുത്തി.
മരിച്ചവരില്‍ 27 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. നാല് പേര്‍ ഹിമാചല്‍ പ്രദേശില്‍ നിന്നും, രണ്ട് പേര്‍ പശ്ചിമ ബംഗാളില്‍ നിന്നും ആറ് പേര്‍ ബീഹാറില്‍ നിന്നും പോയിട്ടുള്ളവരും. തദ്ദേശകാര്യ വകുപ്പ് മന്ത്രി നവജ്യോത് സിങ്ങിനെ വിമാനത്താവളത്തില്‍ നിന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഹരിയാന ഭക്ഷ്യ,സിവില്‍ സപ്‌ളൈസ് മന്ത്രി കൃഷന്‍ കപൂറും ഹിമാചല്‍ പ്രദേശ് ഡെപ്യൂട്ടി കമ്മീഷണര്‍ സന്ദീപ് കുമാറും അതാത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും.
മൃതദേഹങ്ങള്‍ അടക്കം ചെയ്ത പെട്ടികള്‍ തുറക്കരുതെന്ന് ഡോക്ടര്‍മാരും പ്രാദേശിക ഭരണകര്‍ത്താക്കളും അറിയിച്ചിട്ടുള്ളതായി മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ വീട്ടിലെത്തി 15 മുതല്‍ 20 മിനിറ്റിനകം അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തികരിക്കാനാണ് നിര്‍ദ്ദേശം. പഞ്ചാബിലേയും ഹിമാചല്‍ പ്രദേശിലെയും ജില്ലാ ഭരണകൂടങ്ങള്‍ സംസ്‌കാരക്രിയകള്‍ക്ക് നേതൃത്യം നല്‍കും.