‘ഭര്‍ത്താവ് സ്ത്രീയുടെ യജമാനനല്ല’ എന്നല്ല, ‘ആരും ആരുടെയും യജമാനനല്ല’ എന്നാണ് വ്യാഖ്യാനിക്കേണ്ടത്
ഐപിസി 497 റദ്ദാക്കി കൊണ്ടുള്ള സുപ്രീം കോടതി വിധിയെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് എം.പി ശ്രീമതി ടീച്ചര്‍. ‘ഭരണഘടന അനുസരിച്ച് വ്യക്തിസ്വാതന്ത്ര്യം ഇവിടെ ഉള്ളതാണ്. ഇന്ന് ഉണ്ടായ സുപ്രീം കോടതി വിധിയെ സത്യത്തില്‍ വായിക്കേണ്ടത് ‘ഭര്‍ത്താവ് സ്ത്രീയുടെ യജമാനനല്ല’ എന്നല്ല, ‘ആരും ആരുടെയും യജമാനനല്ല’ എന്നാണ്. നിയമത്തെ തെറ്റായി വ്യഖ്യാനിക്കപ്പെടരുത്. എനിക്ക് വ്യക്തിസ്വതന്ത്ര്യമുണ്ട് എന്ന് കരുതി സമൂഹത്തില്‍ എന്തും ചെയ്യാന്‍ കഴിയില്ലല്ലോ. അങ്ങനെ ചെയ്താല്‍ സമൂഹം അംഗീകരിക്കുകയുമില്ല. അതുപോലെ പൊതു സമൂഹം അംഗീകരിക്കുന്ന എന്നാല്‍ ലിഖിതമല്ലാത്ത ഒട്ടനവധി മാനദണ്ഡങ്ങളും തത്വവീക്ഷകളും വെച്ചുപുലര്‍ത്തുന്ന ഒരു സമൂഹമാണ് നമുക്കുള്ളത്. അതുകൊണ്ട് സുപ്രീം കോടതിയെ തെറ്റായി വ്യഖ്യാനിക്കരുത്’ ശ്രീമതി ടീച്ചര്‍ എം.പി അഭിപ്രായപ്പെട്ടു.
അതേസമയം സ്ത്രീയുമൊരു വ്യക്തിയാണെന്ന് അംഗീകരിക്കപ്പെടുന്ന സുപ്രധാന വിധിയായാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ സുപ്രീം കോടതിയുടെ വിധിയെ വിലയിരുത്തിയത്. ‘മനുവിന് എതിരായിയുള്ള വിധിയായി ഇതിനെ വ്യാഖ്യാനിക്കാം. ‘പിതാ രക്ഷതി കൗമാരേ, ഭര്‍തൃ രക്ഷതി യൗവനേ, പുത്ര രക്ഷതി വാര്‍ദ്ധക്യേ’ എന്നാണ് മനുസ്മൃതിയില്‍ പറയുന്നത്. അങ്ങനെ ആരുടെയും സംരക്ഷണത്തിന് വേണ്ടി സ്ത്രീ നില്‍ക്കേണ്ട ആവശ്യമില്ലയെന്ന് ഇന്നത്തെ വിധി ഊട്ടിയുറപ്പിക്കുന്നു. ഒരേ സമയം സ്ത്രീക്കും പുരുഷനും ഇത് ബാധകമാണ്.’ എന്നും ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു.
സുപ്രീം കോടതി വിധി ഭാരതത്തിന്റെ കുടുംബസങ്കല്പങ്ങളില്‍ ദുരുപയോഗം ചെയ്യപ്പെടാതെ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ഒ എം ശാലീന അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ ഒരു വിധിയോട് കൂടി കുടുംബബന്ധങ്ങളെ കെട്ടുറപ്പിനെ തകര്‍ക്കുമെന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ലെന്നും സ്ത്രീ പുരുഷന്റെ സ്വത്താണ്, പുരുഷന്റെ സമ്മതമുണ്ടെങ്കില്‍ സ്ത്രീയുമായി ബന്ധപ്പെടാം എന്നുള്ള വിവക്ഷ ശരിയല്ലയെന്നും അവര്‍ പറഞ്ഞു.
ഇത് മനുസ്മൃതിക്ക് എതിരായ വിധി-മഹിളാ കോണ്‍ഗ്രസ്സ് നേതാവ് അഡ്വ. ബിന്ദു കൃഷ്ണ