ആദ്ധ്യാത്മിക പുസ്തകോത്സവത്തെ ആക്രമിച്ച സംഘപരിവാര്‍ നടപടി പൊതു ഹിന്ദു മനസ്സ് അംഗീകരിക്കില്ല എന്ന ഉറപ്പുള്ളതുകൊണ്ടാണോ ഈ ധൈര്യം?
“ചില സംഘടനകളുടെ ആക്രമണ ഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തേയും തുടര്‍ന്ന് എഴുത്തുകാരന്‍ നോവല്‍ പിന്‍വലിച്ചു.” സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന നോവല്‍ എസ് ഹരീഷ് പിന്‍വലിച്ചതിനെ മാതൃഭൂമി ഓണ്‍ലൈന്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു.
ഹരീഷിനെയും ഭാര്യയെയും കുടുംബത്തെയും ചെറിയ മക്കളെയും ഭീഷണിപ്പെടുത്തുകയും കായികമായി നേരിടുമെന്ന് മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുകയും അപകീര്‍ത്തികരമായ പ്രചരണം നവമാധ്യമങ്ങളിലൂടെ അഴിച്ചുവിടുകയും ചെയ്ത ഗുണ്ടാ സംഘങ്ങള്‍ ഏത് സംഘടനയില്‍ പെട്ടവരാണെന്ന് എഴുതാന്‍ മാതൃഭൂമിക്ക് മുട്ടിടിക്കുന്നോ? ഇന്ന് കൂടി കോഴിക്കോട് മാതൃഭൂമി ഓഫീസിന് മുന്‍പിലേക്ക് ഹിന്ദുത്വ സംഘടനക്കാരുടെ മാര്‍ച്ച് ഉണ്ടായിരുന്നല്ലോ.
അതേസമയം ഇന്നലെ തൃപ്പുണിത്തുറയില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായുള്ള മാതൃഭൂമിയുടെ ആദ്ധ്യാത്മിക പുസ്തകോത്സവം ഹിന്ദു ഐക്യ വേദിക്കാര്‍ അലങ്കോലമാക്കി എന്നു തന്നെ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘മാതൃഭൂമി’ ആധ്യാത്മിക പുസ്തകോത്സവത്തിൽ ഹിന്ദു ഐക്യവേദിക്കാരുടെ അതിക്രമം എന്നാണ് തലക്കെട്ട് കൊടുത്തിരിക്കുന്നത് എന്നതും ശ്രദ്ധിയ്ക്കുക. ഇത് നടന്നതും ഹരീഷ് വിഷയത്തില്‍ തന്നെ. ആദ്ധ്യാത്മിക പുസ്തകോത്സവത്തെ ആക്രമിച്ച സംഘപരിവാര്‍ നടപടി പൊതു ഹിന്ദു മനസ്സ് അംഗീകരിക്കില്ല എന്ന ഉറപ്പുള്ളതുകൊണ്ടാണോ ഈ ധൈര്യം?
ഹരീഷിന്റെ വിഷയത്തില്‍ മാതൃഭൂമി മാനേജ്മെന്‍റ് എന്തെങ്കിലും വിശദീകരണവുമായി രംഗത്ത് വന്നില്ല എന്നതും ശ്രദ്ധിയ്ക്കുക. ഹരീഷ് പിന്‍വലിച്ചതോ മാനേജ്മെന്റിനെ സമ്മര്‍ദത്തിലാക്കി പിന്‍വലിക്കപ്പെട്ടതോ? മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് എഡിറ്റര്‍ കമല്‍ റാം സജീവ് തന്റെ ട്വിറ്റര്‍ എക്കൌണ്ടില്‍ ‘സാഹിത്യത്തിന്റെ ആള്‍ക്കൂട്ടക്കൊല’ എന്ന ധീരമായ പ്രസ്താവന നടത്തിയതൊഴിച്ച് മറ്റൊന്നും 24 മണിക്കൂര്‍ ചാനലും ഓണ്‍ലൈനും ഒക്കെയുള്ള ഒരു വിശദീകരണ കുറിപ്പ് നല്‍കാന്‍ ഇത്ര താമസമോ?
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ വീരചരിത്ര തഴമ്പുകള്‍ കൊണ്ടുനടക്കുന്ന മതനിരപേക്ഷതയുടെ അപ്പോസ്തലന്‍മാര്‍ നയിക്കുന്ന മാധ്യമം നാളെ ഒരു എഡിറ്റോറിയല്‍ എഴുതുമോ? ഇന്നത്തെ അന്തിചര്‍ച്ചയില്‍ വിചാരണ ചെയ്യുമോ? കാത്തിരുന്ന് കാണുക.
എഴുത്തുകാരനെ ഭീഷണിപ്പെടുത്തുന്നത് കണ്ടുനില്‍ക്കാനാവില്ല; ഹരീഷിനെ പിന്തുണച്ചു പെരുമാള്‍ മുരുകന്‍
ഇതാ ഒരു പെരുമാള്‍ മുരുഗന്‍, നമ്മുടെ തൊട്ട് മുന്‍പില്‍; നടന്നത് സാഹിത്യത്തിന്റെ ആള്‍ക്കൂട്ടക്കൊല