മല്ലിപ്പൊടി മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസ്സുള്ള മധുവിനെ നാട്ടുകാര്‍ തല്ലിക്കൊന്നത്
അട്ടപ്പാടിയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മല്ലിപ്പൊടി മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസ്സുള്ള മധുവിനെ നാട്ടുകാര്‍ തല്ലിക്കൊന്നത്. പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച മാനസികാസ്വസ്ഥ്യമുള്ള മധുവിനെ മോഷ്ടാവെന്ന് ആരോപിച്ച് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മധു മരിക്കുന്നത്.
കൊല്ലുന്നതിന് മുന്‍പ് സെല്‍ഫി എടുത്തു ആനന്ദിക്കുന്ന മലയാളിയെ ഓര്‍ത്തു ലജ്ജിക്കാം എന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
സാക്ഷര – സംസ്കാര കേരളമേ ലജ്ജിക്കുക. ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചുവെന്നാരോപിച്ച് അട്ടപ്പാടിയിൽ മധു എന്ന മാനസീകാസ്വാസ്‌ഥൃമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്നത്രെ- മധു ഒരു പാർട്ടിയുടേയും ആളല്ലാത്തതിനാൽ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല. കേസുകൾ തേഞ്ഞുമാഞ്ഞുപോകും. എങ്കിലും കൊല്ലപ്പെടുന്നതിനു മുബ് കൈകൾകെട്ടിയിട്ടു മർദ്ദിക്കുന്നതിന്റെ മുന്നോടിയായി സെൽഫി എടുത്ത് ആനന്ദിക്കുന്ന മലയാളിയെ ഓർത്ത് നമുക്ക് ലജ്ജിക്കാം