കെ.സുരേന്ദ്രൻ ഇരുമുടിക്കെട്ടുമായി ശബരിമലയിൽ വന്നത് സ്വാമി അയ്യപ്പനെ ദർശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്.
പൊലീസുകാര്‍ ക്രൂരമായി പെരുമാറിയെന്ന കെ സുരേന്ദ്രന്റെ ആരോപണം കള്ളമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്റ്റേഷനില്‍വച്ച് സുരേന്ദ്രന്‍ തന്നെയാണ് ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞത്. പൊലീസുകാര്‍ അത് എടുത്ത് നല്‍കുകയാണ് ഉണ്ടായത്. ഇതിന് ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കെ. സുരേന്ദ്രന്റെ ഇരുമുടിക്കെട്ട് പൊലീസ് വലിച്ചെറിഞ്ഞുവെന്ന് ആർ.എസ്.എസുകാർ വ്യാപകമായി പ്രചരിപ്പിക്കുന്നതിന് ഇടയിലാണ് സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നത്.
“ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുത്. പരിപാവനമായി എല്ലാവരും കാണുന്ന ഒന്നാണത്. കെ.സുരേന്ദ്രൻ തന്റെ ചുമലിൽ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂർവ്വം 2 തവണ താഴെയിടുന്നത് ചിറ്റാർ പോലീസ് സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളിൽ വളരെ വ്യക്തമാണ്. സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്.പി 2 തവണയും ഇത് തിരിച്ചെടുത്ത് ചുമലിൽ വച്ച് കൊടുക്കുന്നുമുണ്ട്. പുറത്ത് തന്നെ കാത്ത് നിൽക്കുന്ന മാധ്യമങ്ങൾക്കും ബി.ജെ.പി പ്രവർത്തകർക്കും മുന്നിൽ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പോലീസ് മർദ്ദിച്ചു എന്നു കാണിക്കാൻ സ്വന്തം ഷർട്ട് വലിച്ച് കീറുകയും ചെയ്തു.” കടകംപള്ളി സുരേന്ദ്രൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
കെ.സുരേന്ദ്രൻ ഇരുമുടിക്കെട്ടുമായി ശബരിമലയിൽ വന്നത് സ്വാമി അയ്യപ്പനെ ദർശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിന് വ്രതം 15 ദിവസമാക്കണമെന്നും രഹാന ഫാത്തിമയെ ടാഗ് ചെയ്തു ഫേസ്‌ബുക്ക് പോസ്റ്റിട്ട അതേ സുരേന്ദ്രൻ തന്നെയാണല്ലോ ഇപ്പോൾ ശബരിമലയെ കലാപകേന്ദ്രമാക്കാൻ തുണിഞ്ഞിറങ്ങിയിരിക്കുന്നതും. വേഷംകെട്ടലുകളുമായി ഇത്തരക്കാർ ശബരിമലയിൽ വരുന്നതാണ് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. മന്ത്രി പറഞ്ഞു.
കെ സുരേന്ദ്രൻ ഇരുമുടിക്കെട്ട് വലിച്ചെറിയുന്ന ചിത്രങ്ങൾ പുറത്തായ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഇത് ബി ജെ പി നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയേക്കും.
കെ സുരേന്ദ്രന്‍ ശബരിമലയിലെത്തിയത് അമ്മ മരിച്ച് ആറ് മാസം തികയും മുന്‍പ്: കടകംപള്ളി