സുരക്ഷസേനയുമായി നടന്ന ഏറ്റുമുട്ടലില്‍ അടുത്ത സുഹൃത്ത് യാവാര്‍ നിസാര്‍ കൊല്ലപ്പെട്ടതോടെയാണ് മജീദിന് മനംമാറ്റം ഉണ്ടായതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്
താന്‍ ഭീകരരോടൊപ്പം ചേര്‍ന്നതായി അനന്തനാഗില്‍ നിന്നുള്ള ഒരു യുവാവ് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചപ്പോള്‍ തെക്കന്‍ കാശ്മീര്‍ ഒന്നാകെ ഞെട്ടി. കാരണം എകെ-47 തോക്ക് പിടിച്ചു നില്‍ക്കുന്ന ആ യുവാവ് ഒരു പ്രാദേശിക ഫൂട്‌ബോള്‍ ടീമിന്റെ ഗോളിയും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കുവേണ്ടി സന്നദ്ധ പ്രവര്‍ത്തനം നടത്തുകയും ചെയ്തിരുന്ന മജീദ് അര്‍ഷിദ് ഖാനാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഫൂട്‌ബോള്‍ രംഗത്തെ ഭാവി വാഗ്ദാനം എന്നായിരുന്നു മജീദിനെ അവര്‍ വിശേഷിപ്പിച്ചിരുന്നത്.
മജീദ് ലഷ്‌കര്‍-ഇ-തോയിബയില്‍ ചേര്‍ന്നിരിക്കുകയാണ് എന്നാണ് പോലീസ് പറയുന്നത്. ഘുണ്ഡില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒരു ഭീകരന്റെ ശവസംസ്‌കാര ചടങ്ങില്‍ എകെ-47 തോക്കും പിടിച്ച് നില്‍ക്കുന്ന മജീദിന്റെ ചിത്രം കഴിഞ്ഞ ബുധനാഴ്ചയാണ് ഫേസ്ബൂക്കില്‍ പ്രത്യക്ഷപ്പെട്ടത്. ഭീകരവാദികള്‍ക്കൊപ്പം ചേര്‍ന്നെങ്കിലും ഇയാളെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരാനാണ് പോലീസ് ആഗ്രഹിക്കുന്നതെന്ന് കാശ്മീര്‍ ഐജി മുനീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു. മജീദിന്റെ കുടുംബാംഗങ്ങളും ഇതുതന്നെയാണ് ആഗ്രഹിക്കുന്നതെന്നും ഐജി വിശദീകരിച്ചു. മജീദിനെ മാത്രമല്ല ഭീകരസംഘടനകളില്‍ ചേര്‍ന്ന മറ്റ് യുവാക്കളെയും മടക്കിക്കൊണ്ടുവരികയും പുനഃരധിവസിപ്പിക്കുകയും ചെയ്യുക എന്നതാണ് പോലീസ് നയമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്തനാഗിലെ ഡിഗ്രി കോളേജില്‍ രണ്ടാം വര്‍ഷ കൊമേഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു മജീദ്. കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരത്തില്‍ തെക്കന്‍ കാശ്മീരില്‍ വച്ച് സുരക്ഷസേനയുമായി നടന്ന ഏറ്റുമുട്ടലില്‍ അടുത്ത സുഹൃത്ത് യാവാര്‍ നിസാര്‍ കൊല്ലപ്പെട്ടതോടെയാണ് മജീദിന് മനംമാറ്റം ഉണ്ടായതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. നിസാറിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പൊട്ടിക്കരഞ്ഞ മജീദ് പിന്നീട് മറ്റൊരു മനുഷ്യനായതായി അവര്‍ സാക്ഷ്യപ്പെടുത്തുന്നു. താന്‍ ആയുധമെടുക്കുകയാണ് എന്ന് മജീദ് പ്രഖ്യാപിച്ചതോടെ സുഹൃത്തുക്കള്‍ മടങ്ങിവരാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിക്കുകയായിരുന്നു. വീട്ടിലേക്ക് മടങ്ങിവരാനുള്ള മാതാപിതാക്കളുടെ സന്ദേശവും അവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. മജീദിന്റെ മാതാവ് അസ്യഖാന്റെ വീഡിയോ സന്ദേശം വൈറലാവുകയും ചെയ്തിരുന്നു.