സാമ്പത്തികനഷ്ടത്തിന്റെ കണക്കിൽ ആഗോളദുരന്തങ്ങളിൽ നാലാമത്
2018 ലോകം കണ്ട മഹാദുരന്തമാണ് കേരളത്തിലെ പ്രളയമെന്ന് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ.) റിപ്പോർട്ട്. പ്രളയത്തെ തുടർന്നുണ്ടായ ജിവഹാനി കണക്കാക്കിയാണ് ഡബ്ല്യു.എം.ഒ ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കിയിട്ടുള്ളത്. സാമ്പത്തികനഷ്ടത്തിന്റെ കണക്കിൽ ആഗോള ദുരന്തങ്ങളിൽ നാലാമതാണ് ഓഗസ്റ്റിൽ കേരളത്തെ ബാധിച്ച മഹാപ്രളയമെന്നും വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രളയം 54 ലക്ഷംപേരെയാണ് നേരിട്ട് ബാധിച്ചത്. 223 പേർ മരിച്ചു. 14 ലക്ഷം പേർക്ക് വീട് നഷ്ടമായി. സംസ്ഥാനത്തിന് 430 കോടി യുഎസ് ഡോളർ (30,000 കോടി രൂപ) സാമ്പത്തിക നഷ്ടമുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മരണ സംഖ്യഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഡബ്ല്യു.എം.ഒയുടെ കണക്കും സംസ്ഥന സർക്കാർ, ലോക ബാങ്ക് ഉൾപ്പെടെയുള്ള ഏജൻസികൾ മുന്നോട്ട് വയക്കുന്ന റിപ്പോർട്ടുകളിലും വ്യത്യാസമുണ്ട്. 483 പേർ മരിച്ചതായാണ് സംസ്ഥാനത്തിന്റെ കണക്ക്. ലോകബാങ്കും യു.എന്നും തയ്യാറാക്കിയ റിപ്പോർട്ടിൽ 31,000 കോടിരൂപയുടെ നഷ്ടവും സൂചിപ്പിക്കുന്നു. എന്നാൽ യഥാർഥ നഷ്ടം ഇതിലുമേറെയാണെന്ന് സംസ്ഥാനസർക്കാർ വാദിക്കുന്നു. എന്നാൽ, കേരളത്തിൽ മഹാപ്രളയമുണ്ടാക്കിയത് 20,000 കോടിരൂപയുടെ നഷ്ടമാണെന്നാണ് ജലക്കമ്മീഷന്റെ വിലയിരുത്തൽ.
ഡബ്ല്യു.എം.ഒ റിപ്പോർട്ട് പ്രകാരം ജപ്പാന്, കൊറിയ, നൈജീരിയ എന്നിവിടങ്ങളിലുണ്ടായ പ്രളയം, പാകിസ്താനിലുണ്ടായ ചൂടുകാറ്റ് എന്നിവയാണ് ആൾ നാശക്കണക്ക് പ്രകാരം കേരളത്തിന് തൊട്ടുപിന്നിലുള്ളത്. ജൂൺ-ജൂലായ് മാസങ്ങളിൽ ജപ്പാനിൽ ഉണ്ടായ പ്രളയത്തിൽ 230 പേർ മരിച്ചു. സെപ്റ്റംബറിൽ നൈജീരിയയിലുണ്ടായ പ്രളയത്തിൽ നൂറിലധികം പേർക്ക് ജീവഹാനി ഉണ്ടായി. ഉത്തരകൊറിയയിലെ വെള്ളപ്പൊക്കത്തിൽ 76 പേർ മരിച്ചു. 75 പേരെ കാണാതായി. പാകിസ്താനിലെ ചൂടുകാറ്റിൽ 65 പേരും മരിച്ചു. എന്നാൽ 35,000 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്ന യുഎസിൽ വീശിയടിച്ച ഫ്ളോറന്‍സ് ചുഴലിക്കാറ്റാണ് ഈ വര്‍ഷം ഏറ്റവും സാമ്പത്തിക നഷ്ടമുണ്ടാക്കിയ ദുരന്തം.
പെരിയാര്‍ തീരങ്ങളിലെ പ്രളയാഘാതം കുറയ്ക്കാന്‍ അണക്കെട്ടുകള്ക്കായെന്ന് മദ്രാസ് ഐഐടിയുടെ പഠനം