പത്ത് മാസത്തോളം നീണ്ട അനിശ്ചിതത്വത്തിനാണ് ഇന്ന് അന്ത്യമായിരിക്കുന്നത്. നേരത്തെ താന്‍ മുസ്ലീമാണെന്നും ഷഫിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവാണെന്നും തന്നെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ ആവര്‍ത്തിച്ച് പറഞ്ഞിരുന്നെങ്കിലും അവര്‍ക്ക് പൂര്‍ണമായി നീതി ലഭിച്ചിരുന്നില്ല.
ഏറെ കോളിളക്കം സൃഷിട്കകുകയും ചര്‍ച്ചയാവുകയും ചെയ്ത ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി വന്നിരിക്കുന്നു. ഹാദിയയുടേയും ഷഫിന്‍ ജഹാന്റേയും വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നു. വിവാഹം നിയമപരമാണ് എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഇന്ന് വിധി പുറപ്പെടുവിച്ചത്.
ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതിക്ക് വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഹാദിയക്ക് പഠനം തുടരാം. എന്‍ഐഎക്ക് ഷഫിന്‍ ജഹാനെതിരെ അന്വേഷണവും തുടരാമെന്നും സുപ്രീംകോടതി പറഞ്ഞു. മുമ്പ് ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച പല വേളകളിലും വിവാഹം റദ്ദാക്കിയ ഹൈക്കോടതിയുടെ തീരുമാനത്തെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. പ്രായപൂര്‍ത്തിയായ രണ്ട് പേരുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
2017 മെയ് 24നാണ് ഹൈക്കോടതി ഹാദിയയും ഷഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കുന്നത്. വിവാഹം റദ്ദാക്കിയ കോടതി ഹാദിയയുടെ സംരക്ഷണം രക്ഷകര്‍ത്താക്കളെ ഏല്‍പ്പിക്കുകയും അവരെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താമെന്നും ഹൈക്കോടതിയുടെ അന്നത്തെ ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് കേരളം കണ്ടത് ഹാദിയ എന്ന 25കാരിക്ക് നേരിടേണ്ടി വന്ന മനുഷ്യാവകാശ ലംഘനവും സ്വാതന്ത്ര്യ നിഷേധവുമാണ്. 25 കാരിയായ സ്ത്രീയെ കേവലം ഒരു പെണ്‍കുട്ടി എന്ന നിലയില്‍ കണ്ട് വീട്ടുകാരുടെ സംരക്ഷണയിലയച്ച കോടതി നടപടി നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമായി.
ഹൈക്കോടതി വിധിയെ തുടര്‍ന്ന് വീട്ടിലെത്തിച്ച ഹാദിയക്ക് ആറ് മാസക്കാലത്തോളം വീട്ടുതടങ്കലില്‍ കഴിയേണ്ടി വന്നു. സദാസമയവും പോലീസുകാരുടെ സംരക്ഷണയില്‍ കഴിയേണ്ടി വന്ന ഹാദിയക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ മറ്റുള്ളവരുമായി ആശയവിനിമയം നടത്താനോ ഉള്ള സാധ്യതകളെല്ലാം കൊട്ടിയടക്കപ്പെട്ടു. ഒരു മുറിയില്‍ മൂന്ന് പെണ്‍ പോലീസുകാരുള്‍പ്പെടെ 27 പോലീസുകാരുടെ സംരക്ഷണയില്‍ കഴിഞ്ഞ ദുര്‍ദിനങ്ങളെക്കുറിച്ച് ഹാദിയ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും വ്യക്തമാക്കിയിരുന്നു. പത്രവും ടിവിയും മൊബൈല്‍ഫോണുമടക്കം ഹാദിയക്ക് നിഷേധിക്കപ്പെട്ടു. ഹാദിയയുടെ അച്ഛന്‍ അശോകന്റെ അനുവാദത്തോടെ എത്തുന്നവര്‍ക്ക് മാത്രമായിരുന്നു ഹാദിയയെ കാണാനും സന്ദര്‍ശിക്കാനുമുള്ള അനുമതി.
പുറത്തു നിന്നെത്തിയവരെ കോടതി ഉത്തരവിന്റെ കാര്യം പറഞ്ഞ് പോലീസും വീട്ടുകാരും ചേര്‍ന്ന് മടക്കിയയച്ചു. കൗണ്‍സിലര്‍മാരും, ഹിന്ദുസംഘടനാ നേതാക്കളും ഹാദിയയെ തുടര്‍ച്ചയായി സന്ദര്‍ശിക്കുകയും മതപരിവര്‍ത്തനം നടത്താനുള്ള ശ്രമങ്ങള്‍ നടത്തിയതായും ഹാദിയ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്ന സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. വ്യക്തിയുടെ സ്വാതന്ത്ര്യ നിഷേധവും മനുഷ്യാവകാശ ലംഘനവും എന്നതിലുപരിയായി സാമുദായിക ധ്രുവീകരണത്തിനാണ് പലരും ഹാദിയ കേസിനെ കരുവാക്കിയത് എന്നതാണ് ശ്രദ്ധേയം. ഒരുവശത്ത് മനുഷ്യാവകാശ പ്രവര്‍ത്തകരും വനിതാ പ്രവര്‍ത്തകരുമെല്ലാം ഹാദിയയുടെ സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടിയപ്പോള്‍ ഹിന്ദു-മുസ്ലീം മത സംഘടനകളില്‍ ചിലര്‍ ഇതിനെ മത്സരമായാണ് എടുത്തത്. എന്നാല്‍ ഇത്രയും വിഷയങ്ങള്‍ ഉണ്ടായപ്പോഴും കേരള സര്‍ക്കാര്‍ മൗനം പാലിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി.
കഴിഞ്ഞ നവംബര്‍ 29ന് ഹാദിയയെ നേരിട്ട് കേട്ട സുപ്രീം കോടതി ഹാദിയക്ക് പഠനം തുടരാനുള്ള അവസരമൊരുക്കി. സേലത്തെ ഹോമിയോ മെഡിക്കല്‍ കോളേജില്‍ പഠനം തുടരാമെന്നും കോളേജ് അധികാരി ഹാദിയയുടെ രക്ഷകര്‍ത്താവായിരിക്കുമെന്നും കോടതി അന്ന് വിധിച്ചിരുന്നു. തനിക്ക് സ്വാതന്ത്ര്യം വേണമെന്നും ഭര്‍ത്താവ് ഷഫിന്‍ ജഹാനൊപ്പം വിടണമെന്നും ഹാദിയ അന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് പരിഗണിച്ചിരുന്നില്ല.
ഷഫിന്‍ ജഹാന്റെ ഐഎസ് ബന്ധമുള്‍പ്പെടെ അന്വേഷിച്ച് വരികയാണെന്നും ഹാദിയയുടേത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്നും എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തീവ്രവാദ ബന്ധമുണ്ടോ എന്ന് എന്‍ഐഎയ്ക്ക് അന്വേഷിക്കാമെന്നും വിവാഹം റദ്ദാക്കാന്‍ അത് കാരണമല്ലെന്നും സുപ്രീംകോടതി മുമ്പ് നിരീക്ഷിച്ചിരുന്നു. ഇതിനിടെ ഹാദിയ ഇസ്ലാംമതം സ്വീകരിച്ചതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും ഷഫിന്‍ജഹാനുമായുള്ള വിവാഹമാണ് പ്രശ്‌നമെന്നും ഹാദിയയുടെ അച്ഛന്‍ അശോകനും സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
പത്ത് മാസത്തോളം നീണ്ട അനിശ്ചിതത്വത്തിനാണ് ഇന്ന് അന്ത്യമായിരിക്കുന്നത്. താന്‍ മുസ്ലീമാണെന്നും ഷഫിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവാണെന്നും തന്നെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ ആവര്‍ത്തിച്ച് പറഞ്ഞിരുന്നെങ്കിലും അവര്‍ക്ക് പൂര്‍ണമായി നീതി ലഭിച്ചിരുന്നില്ല. ഏവരും ഉറ്റുനോക്കിയിരുന്ന വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചത്.
ഹാദിയ എന്ന ഇരുപത്തഞ്ചുകാരിയെ കേരള സമൂഹം അടച്ചുപൂട്ടിയിട്ട വര്‍ഷം കൂടിയാണ് 2017
ഹാദിയയുടെ ‘സ്വാതന്ത്ര്യം’ ഇനി പതിനഞ്ച് പോലീസുകാരുടെ നടുവില്‍
ഹാദിയയെ ആത്മവിശ്വാസമുള്ളവളാക്കിയ അശോകനും പൊന്നമ്മയ്ക്കും അഭിവാദ്യങ്ങള്‍: എന്‍എസ് മാധവന്‍
കേരളീയ പൊതുസമൂഹം ഇസ്ലാമോഫോബിക്കോ? ഹാദിയയില്‍ തെളിയുന്ന ‘മതേതര കേരളം’ എന്ന മിത്ത്
ഹാദിയ പഠിക്കട്ടെ, പക്ഷെ അവള്‍ സര്‍വ്വതന്ത്രസ്വതന്ത്രയാണെന്ന പ്രയോഗം ശരിയാണോ, മൈ ലോര്‍ഡ്