UPDATES

ട്രെന്‍ഡിങ്ങ്

‘പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയത് കൊണ്ട് ഞാന്‍ കമ്യൂണിസ്റ്റായി എന്നാണെങ്കില്‍ ഞാനങ്ങു സഹിച്ചു’

യൂത്ത് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന് സ്വന്തം അണികളുടെ വിമര്‍ശനം; വിശദീകരണവുമായി കുഴല്‍നാടന്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം മുന്‍നിര്‍ത്തി കേരളത്തിനെതിരെ സംഘപരിവാര്‍ ദേശീയ തലത്തില്‍ നടത്തുന്ന പ്രചാരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പരസ്യം ഫേസ്ബുക്കില്‍ പ്രൊഫൈല്‍ പിക്ചര്‍ ആക്കിയ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി മാത്യു കുഴല്‍നാടന് സ്വന്തം അണികളുടെ തെറിവിളിയും പൊങ്കാലയും. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തു വന്നിരിക്കുകയാണ് കുഴല്‍നാടന്‍. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെയാണോ സംഘപരിവാര്‍ രാഷ്ട്രീയത്തെയാണോ ആദ്യം എതിര്‍ക്കുക എന്നു ചോദിച്ചാല്‍ സംഘപരിവാര്‍ രാഷ്ട്രീയം എന്നു താന്‍ പറയുമെന്നും അതിന്റെ പേരില്‍ ആരെങ്കിലും താന്‍ കമ്യൂണിസ്റ്റായി എന്നു പറഞ്ഞാല്‍ താനങ്ങു സഹിക്കുമെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കുഴല്‍നാടന്‍ വ്യക്തമാക്കി.

ബുധനാഴ്ചയാണ് കുഴല്‍നാടന്‍ തന്റെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റി കേരള നമ്പര്‍ 1 എന്ന സംസ്ഥാന സര്‍ക്കാരിന്റെ പരസ്യം തന്റെ പ്രോഫൈലിനൊപ്പം ചേര്‍ത്തത്. സോഷ്യല്‍ മീഡിയില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ വ്യാപകമായി ഈ ചിത്രം ഉപയോഗിച്ച് വന്ന സാഹചര്യത്തിലായിരുന്നു ഇത്. “കേരളത്തിന്റെ നേട്ടം ഇത് നമ്മുടെ എല്ലാവരുടേയും നേട്ടമാണ്. രാഷ്ട്രീയത്തിനും മതത്തിനും ജാതിയ്ക്കും ഒക്കെ അപ്പുറം” എന്നു പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്‌.

എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് അണികള്‍ ഉള്‍പ്പെടെയുള്ളവര്‍ രൂകഷമായ എതിര്‍പ്പുമായി രംഗത്തു വന്നതോടെയാണ് കുഴല്‍നാടന്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കുഴല്‍നാടന്റെ വിശദീകരണ പോസ്റ്റ്‌

കഴിഞ്ഞ ദിവസം കേരള നമ്പർ വൺ എന്ന ബാഡ്ജ് ചേർത്ത് പ്രൊഫൈൽ പിക്ചർ അപ്ഡേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി സുഹൃത്തുക്കൾ വിമർശനവും രോഷവും അറിയിക്കുകയുണ്ടായി. കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് എന്ന് പറയുന്നതിൽ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്നതാണ്. എന്നാൽ ഇത് ഇടത് സർക്കാരിന് ഓശാന പാടുന്നതാണ് എന്ന സുഹൃത്തുക്കളുടെ നിരീക്ഷണത്തോട് യോജിക്കാനാവില്ല. കാരണം കേരളത്തിന്റെ നേട്ടം ഒരു വർഷം കൊണ്ട് ഉണ്ടായതല്ല എന്ന് ആർക്കാണ് അറിയാത്തത്.

പിന്നെ ഇപ്പോൾ ഇത് പറയേണ്ടി വന്ന സാഹചര്യവും വിശേഷിച്ച് പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി ദേശീയ തലത്തിൽ കേരളത്തെ മോശമായി ചിത്രീകരിക്കാൻ നടക്കുന്ന ശ്രമങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. പ്രത്യേകിച്ച് അത് ഒരു സംഘപരിവാർ അജണ്ട കൂടിയാകുമ്പോൾ.

ഒരു കാര്യം അസന്ദിഗ്ദമായി വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. സംഘപരിവാർ രാഷ്ട്രിയത്തെയാണോ കമ്മ്യൂണിസ്റ്റ് രാഷ്ട്രിയത്തെയാണോ ഞാൻ ആദ്യം എതിർക്കുക എന്ന് ചോദിച്ചാൽ, രണ്ടാമതൊന്നാലോചിക്കാതെ ഞാൻ പറയും, അത് സംഘപരിവാർ രാഷട്രീയത്തെയാണ് എന്ന്. ഇതിന്റെ പേരിൽ ഇനി ആരെങ്കിലും ഞാൻ കമ്മ്യൂണിസ്റ്റ് ആണ് എന്ന് പറഞ്ഞാൽ അത് ഞാനങ്ങ് സഹിച്ചു.

പിന്നെ നാട്ടിലെ ജനങ്ങളെ ഇങ്ങനെ വില കുറച്ച് കാണരുത്. ഇടത് സർക്കാരിന്റെ ഈ ഒരു ക്യാംപെയിൻ കൊണ്ട്, ശ്രീ കരുണാകരനും, എ.കെ ആൻറണിയും സർവ്വോപരി ശ്രി ഉമ്മൻ ചാണ്ടിയും ഒക്കെ ഈ നാടിന് ചെയ്ത സേവനങ്ങൾ ജനം വിസ്മരിക്കും എന്ന് കരുതിയെങ്കിൽ തെറ്റിയത് നിങ്ങൾക്കാണ്.

രാഷട്രീയം വേണം, പക്ഷെ അത് രാഷ്ട്രീയ അന്ധതയാവുന്നത് നമ്മുടെ ദൗർബല്യം കൊണ്ടാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍