കോട്ടയം കെവിന്‍ വധക്കേസിൽ നീനുവിന്റെ സഹോദരൻ ഉള്‍പ്പെടെ 10 പ്രതികൾ കുറ്റക്കാരെന്ന് കോടതി. കേസ് ദുരഭിമാനക്കൊലയാണെന്ന് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. പത്ത് പ്രതികൾക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞു. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ, നീനുവിന്റെ സഹോദരൻ സാനു ചാക്കോ തുടങ്ങി 14 പ്രതികളാണു കേസിലുള്ളത്. ഇതിൽ അച്ഛൻ ഉൾപ്പെടെ നാലു പ്രതികളെ കോടതി കുറ്റക്കാരനായി കണ്ടെത്തിയില്ല.
അതേസമയം, ദുരഭിമാനക്കൊലയെന്ന് വ്യക്തമായതോടെ കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിക്കാനാവും . എന്നാൽ കേസിലെ പ്രതികൾക്കുള്ള ശിക്ഷ മറ്റന്നാൾ വിധിക്കും. ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിന്‍ തെന്‍മല സ്വദേശി നീനുവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ നിഷ്ടൂരമായി കൊലചെയ്യ്തെന്നാണ് കേസ്.
അതേസമയം, അതിവേഗത്തിൽ നടപടി പൂർത്തിയാക്കിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കും പ്രോസക്യൂഷനെയും കോടതി അഭിനന്ദിക്കാനും തയ്യാറായി.
113 സാക്ഷികള്‍, 240 രേഖകള്‍, 55 തെളിവുകള്‍ എന്നിവയാണ് കെവിന്‍ കേസില്‍ മൂന്നു മാസം നീണ്ട വിചാരണയിൽ പരിഗണിച്ചത്.
ഇതിനിടെ കൂറു മാറിയ ആറ് സാക്ഷികൾ കോടതിയിൽ നേരത്തെ പ്രതികൾക്കെതിരെ രഹസ്യമൊഴി നൽകിയിരുന്നതിനാല്‍ ഇവർക്കെതിരെ നടപടി വേണമെന്നാണു പ്രോസിക്യൂഷന്റെ പ്രധാന ആവശ്യം. കേസിൽ 7 പ്രതികൾ പതിന്നാലര മാസമായി ജാമ്യം ലഭിക്കാതെ റിമാൻഡിലാണ്.
കെവിൻ കേസ്- നാൾ വഴികൾ
2018 മേയ് 26: തെൻമല സ്വദേശിയായ നീനുവിന്റെ വീട്ടുകാരുടെ ഭീഷണി വകയ്ക്കാതെ കെവിൻ യുവതിയെ വിവാഹം ചെയ്യാമ്‍ തീരുമാനിക്കുന്നു. കെവിനൊപ്പം പോയ നീനുവിനെ കാണാനില്ലെന്ന് കാട്ടി നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിൽ പരാതി നൽകുന്നു. ഇതിന് തലേ ദിവസം നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ കെവിന്റെ അച്ഛൻ ജോസഫിനെ കാണാനെത്തിയിരുന്നു. ബന്ധത്തിൽ നിന്നു കെവിൻ പിന്മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചാക്കോ ജോസഫിന്റെ വർക്‌ഷോപ്പിൽ എത്തിയത്.
മേയ് 27: പുലർച്ചെ 2.00: കോട്ടയം മാന്നാനത്തുള്ള വീടാക്രമിച്ച് കെവിനെയും ബന്ധു അനീഷിനെയും 13 അംഗ സംഘം തട്ടിക്കൊണ്ടുപോകുന്നു. പോലീസിൽ പരാതി നൽകിയെങ്കിലും ഗൗരവത്തിലെടുത്തില്ല.
തട്ടിക്കൊണ്ടുപോയ അക്രമിസംഘം രാവിലെ 8.00 മണിയോടെ ബന്ധു അനീഷിനെ കോട്ടയം നഗരത്തിനു പുറത്ത് സംക്രാന്തിയിൽ ഇറക്കിവിടുന്നു.
പകൽ 11.00: കെവിനെ തട്ടിക്കൊണ്ട് പോയെന്ന് ചൂണ്ടിക്കാട്ടി നീനു നേരിട്ടെത്തി പരാതി നൽകുന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ കോട്ടയം സന്ദർശനം. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കണനെന്നും അതിന് ശേഷം അന്വേഷിക്കാമെന്നും പൊലീസ് നിലപാടെടുക്കുന്നു.
വൈകിട്ട് 5.00: മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ ശേഷം പൊലീസ് നീനുവിനെ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കുന്നു. അന്വേഷണം ആരംഭിക്കുന്നത് വൈകിട്ട് ആറോടെ.
രാത്രി 10.00: കെവിനെ തട്ടിക്കൊണ്ടുപോയ കാർ തെന്മലയിൽ കണ്ടെത്തി. പ്രതികളിലൊരാളായ ഇഷാനെ പിടികൂടുന്നു. തട്ടിക്കൊണ്ട് പോവുന്നതിനിടെ പിറവന്തൂരിൽ കെവിൻ കാറിൽ നിന്നു ചാടിപ്പോയെന്ന് വിവരം നൽകിയതോടെ ഈ പ്രദേശത്ത് രാത്രി തന്നെ തിരിച്ചിൽ
മേയ് 28: തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ രാവിലെ കെവിന്റെ മൃതദേഹം കണ്ടെത്തുന്നു. 14 പ്രതികളയും പിടികൂടുന്നു.
ഒക്ടോബർ 6: കെവിൻ വധക്കേസ് വിചാരണ കോട്ടയം അഡീഷനൽ സെഷൻസ് കോടതിയിൽ തുടങ്ങി.
നവംബർ 7: ദുരഭിമാനക്കൊലയുടെ വിഭാഗത്തിൽ പെടുത്തി വിചാരണ നടത്താൻ തീരുമാനം.
2019 ഓഗസ്റ്റ് 22- കെവിൻ വധക്കേസ് ദുരഭിമാനക്കൊലയെന്ന് കോടതിയുടെ കണ്ടെത്തൽ. നീനുവിന്റെ സഹോദരൻ ഉൾപ്പെടെ 10 പേർ കുറ്റക്കാരെന്നും കോടതി വിധി. അച്ഛൻ ചാക്കോയെ വെറുതെ വിട്ടു.