‘എല്ലാ കക്ഷികളും പിന്തുണച്ചു എന്നതല്ല ഇവിടെ പ്രശ്നം. നമ്മൾ പറഞ്ഞതും, ഇപ്പോൾ നമ്മൾ ചെയ്തതും തമ്മിൽ പൊരുത്തമുണ്ടോ. ഇതിനാണ് ഉത്തരം കണ്ടെത്തേണ്ടത്’
കൂത്തുപറമ്പില്‍ വെടിവെപ്പിലേക്ക് നയിച്ച സമരത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു കൊല്ലുകയാണെന്ന് കൂത്തുപറമ്പ് രക്തസാക്ഷി കെ വി റോഷന്റെ പിതാവ് കെ വി വാസു. സ്വാശ്രയ മേഖലയെ സഹായിക്കുന്ന രീതിയില്‍ ഇടതു പക്ഷ ഗവണ്‍മെന്‍റ് കൊണ്ടുവന്ന കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശനം ക്രമപ്പെടുത്തുന്ന ബില്ലിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് കെ വി വാസു ഇങ്ങനെ പറഞ്ഞത്.
“എല്ലാ കക്ഷികളും പിന്തുണച്ചു എന്നതല്ല ഇവിടെ പ്രശ്നം. നമ്മൾ പറഞ്ഞതും, ഇപ്പോൾ നമ്മൾ ചെയ്തതും തമ്മിൽ പൊരുത്തമുണ്ടോ. ഇതിനാണ് ഉത്തരം കണ്ടെത്തേണ്ടത്. അതൊരു ധാർമ്മിക പ്രശ്നം കൂടിയാണ്.” ബില്‍ നിയമ സഭ പാസാക്കിയതിന് തൊട്ടടുത്ത ദിവസം ഏപ്രില്‍ ആറാം തീയതി കെ വി വാസു എഴുതി.
ഏപ്രില്‍ ഏഴാം തിയ്യതി പോസ്റ്റ് ചെയ്ത കുറിപ്പില്‍ വാസു ഇങ്ങനെ ചോദിക്കുന്നു;
94 ലെ കൂത്തുപറമ്പ് പോലീസ് വെടിവെപ്പിലേക്ക് എത്തിചേർന്ന സമരത്തിൽ ഉയർത്തിയ മുദ്രാവാക്യമെന്തായിരുന്നു. അതിനെ വ്യാഖ്യാനിച്ച്, വ്യാഖ്യാനിച്ച് ‘രക്തസാക്ഷികളെ വീണ്ടും കൊല്ലുന്ന’ സ്ഥിതിയിലേക്കാണ് പലരും ഇപ്പോൾ എത്തി ചേർന്നിരിക്കുന്നത്. അത് ഒഴിവാക്കാൻ 2007 മെയ് മാസം ചെന്നയിൽ വെച്ച് നടന്ന DYFI അഖിലേന്ത്യ സമ്മേളനം കൂത്തുപറമ്പ് സമരത്തെ വിലയിരുത്തിയതിന്റെ കോപ്പി ഇതിൽ ചേർക്കുന്നു..