UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രവാചകന്റെ അനുയായികള്‍ ചമയുന്നവര്‍ കളവ് പറയല്‍ പതിവാക്കിയിരിക്കുന്നു: മന്ത്രി കെ ടി ജലീല്‍

തന്നെക്കുറിച്ച് നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി

എടപ്പാള്‍ ബാലപീഡനക്കേസിലെ പ്രതിയെ സഹായിച്ചത് മന്ത്രി കെ ടി ജലീലാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ് താനെന്നും മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കളിയാക്കലോ പരിഹാസമോ ആകാമെന്നും എന്നാല്‍ കല്ലുവച്ച നുണ കെട്ടിച്ചമച്ച നാടുനീളെ വിളമ്പരപ്പെടുത്തുന്ന ശൈലി ഒരുനിലയ്ക്കും പ്രോത്സാഹിപ്പിക്കാനാകില്ലെന്നും മന്ത്രി പറയുന്നു. പത്ത് മാസം മുമ്പ് തന്നെക്കുറിച്ച് ഒരു അശ്ലീല ഫോട്ടോ പോസ്റ്റ് ചെയ്ത് യൂത്ത് ലീഗ് പ്രവര്‍ത്തകനെതിരെ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിരുന്നു. ഗള്‍ഫിലായിരുന്ന ഇയാള്‍ നാട്ടിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്തു. എന്നാല്‍ തെറ്റില്‍ പശ്ചാത്തപിച്ച് കലങ്ങിയ കണ്ണുകളുമായി വന്ന ആ സുഹൃത്തിനെതിരെ പരാതിയില്ലെന്നാണ് താന്‍ എഴുതി നല്‍കി. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രത്തില്‍ ചേര്‍ത്ത വാചകങ്ങള്‍ പടച്ചുവിട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാതെ മറ്റു വഴികളില്ലെന്നും ജലീല്‍ വ്യക്തമാക്കി. ബിജെപിയും മുസ്ലിംലീഗും ആണ് വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും മുമ്പില്‍ നില്‍ക്കുന്നതെന്നും ജലീല്‍ കൂട്ടിച്ചേര്‍ക്കുന്നു. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

“വ്യാജ വാർത്തക്കെതിരെ നിയമ നടപടി

വ്യാജവാർത്തകൾ ചമക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്നവരാണ് ബി.ജെ.പിയും മുസ്ലിംലീഗും . യാതൊരു തത്വദീക്ഷയുമില്ലാതെ പച്ചക്കള്ളം സത്യമാണെന്ന രൂപേണ അവതരിപ്പിക്കുന്നതിൽ ഇരുപാർട്ടികൾക്കുമുള്ള മിടുക്ക് ആരെയും അതിശയിപ്പിക്കും . മോദിയുടെ നുണപ്രചാരണത്തിന് ന്യായമായി സംഘി ബുദ്ധിജീവി പറഞ്ഞത് സത്യമല്ലാത്ത ഒരു കാര്യം രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുമ്പോൾ കേൾവിക്കാരിൽ പത്ത് ശതമാനമെങ്കിലും അത് സത്യമാണെന്ന് വിശ്വസിച്ചാൽ ബി.ജെ.പിക്ക് ലാഭമാണെന്നാണ്. മതം തലക്ക്പിടിച്ച് മത്ത്മറിഞ്ഞ അനുയായികളുള്ള പാർട്ടികളാണ് ഗീബൽസിയൻ തന്ത്രം രാഷ്ട്രീയ നേട്ടത്തിനും വ്യക്തിവിരോധം മൂത്തും പയറ്റുക . ലീഗ് നേതൃത്വം പക്വമാർന്ന നിലപാടാണ് പലപ്പോഴും സ്വീകരിക്കാറ് . എന്നാൽ അനുയായികൾ നടത്തുന്ന അപവാദ പ്രചരണങ്ങളെ ലീഗ് നേതാക്കൾ ഫലപ്രദമായി തടയാൻ ശ്രമിക്കാറില്ല . ലീഗിന്റെ സൈബർ പോരാളികളെന്ന് ചമയുന്നവർ ആത്യന്തികമായി ദൈവ വിശ്വാസികളാണെന്ന സാമാന്യബോധം പോലും ഇല്ലാതെയാണ് പെരുമാറാറുള്ളത് . കളവ് പറയൽ നിഷിദ്ധമാക്കിയ പ്രവാചകന്റെ അനുയായികളെന്ന് “അഭിമാനം” കൊള്ളുന്നവരുടെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനം ഇസ്ലാമിനെക്കുറിച്ച് തന്നെ അവമതിപ്പുണ്ടാക്കും .

ആര് തെറ്റ് ചെയ്താലും വിമർശിക്കണം ചൂണ്ടിക്കാണിക്കണം . അസത്യം സത്യമാണെന്ന ഭാവത്തിൽ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്നവർ മുകളിലിരുന്ന് “ഒരാൾ” ഇതൊക്കെ കാണുന്നുണ്ടെന്ന വസ്തുത മറക്കരുത് . റംസാൻ സമാഗതമാവുകയാണ് . എനിക്ക് നല്ലത് വരുത്താൻ പ്രാർത്ഥിക്കണമെന്നല്ല ഇത്തരക്കാരോടുള്ള അപേക്ഷ . നിങ്ങൾ ട്രോളിയ ഇതോടൊപ്പം ഇമേജായി ചേർത്തിട്ടുള്ള ചിത്രത്തിൽ പറയുന്ന വിഷയത്തിൽ സത്യത്തിന്റെ ഒരു അണുമണിത്തൂക്കമെങ്കിലുമുണ്ടെങ്കിൽ , ഈ റംസാൻ നാളുകളിൽ ഈയുള്ളവന്റെ സർവ്വനാശത്തിനായി മനസ്സറിഞ്ഞ് നിങ്ങളോരോരുത്തരും പ്രാർത്ഥിക്കുക . ട്രോളൻമാരോടും അത് ഷെയർ ചെയ്തവരോടും ഇതിൽ ശരിയുടെ അംശമുണ്ടെന്ന് കരുതുന്നവരോടും ഇതിലപ്പുറം ഞാനെന്ത് പറയാനാണ് ?

പത്ത് മാസം മുമ്പാണ് എന്നെ ബന്ധിപ്പിച്ച് ഒരശ്ലീല ഫോട്ടോ ഒരു യൂത്ത് ലീഗ് പ്രവർത്തകൻ പോസ്റ്റ് ചെയ്തത് . ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകി . ഗൾഫിലായിരുന്ന അദ്ദേഹം നാട്ടിലെത്തിയപ്പോൾ പോലീസ് അറസ്റ്റ് ചെയ്തു . ചെയ്ത തെറ്റിൽ പശ്ചാതപിച്ച് കലങ്ങിയ കണ്ണുകളുമായി വന്ന ആ സുഹൃത്തിനോട് എന്ത് പറയാൻ . പരാതിയില്ലെന്ന് എഴുതിക്കൊടുത്തു . അയാൾ കുറ്റവിമുക്തനായി . താഴേകൊടുത്ത ചിത്രത്തിൽ ചേർത്ത വാചകങ്ങൾ പടച്ചു വിട്ടവർക്കെതിരായി നിയമനടപടി സ്വീകരിക്കുകയല്ലാതെ മറ്റു വഴികളില്ല . കളിയാക്കലോ പരിഹാസമോ ആകാം . പക്ഷെ കല്ലുവെച്ച നുണ കെട്ടിച്ചമച്ച് നാടുനീളെ വിളംബരപ്പെടുത്തുന്ന ശൈലി ഒരു നിലക്കും പ്രോൽസാഹിപ്പിക്കാൻ കഴിയില്ല . എല്ലാവർക്കും റംസാൻ മുബാറക്ക് .”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍