പ്രതിപക്ഷ കൂട്ടായ്മയ്ക്കും പാറ്റ്നയില്‍ നടന്ന ‘ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ റാലി വേദിയായി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരെ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് സംഘടിപ്പി റാലിയില്‍ പങ്കെടുത്തത് ലക്ഷങ്ങള്‍. രണ്ടു ലക്ഷത്തിലേറെപ്പേര്‍ പാട്‌നയിലെ ഗാന്ധി മൈതാനത്ത് തടിച്ചു കൂടിയെന്നാണ് ചില കണക്കുകള്‍. കേന്ദ്ര സര്‍ക്കാരിനും ബീഹാറിലെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി-യു- ബി.ജെ.പി സര്‍ക്കാരിനുമെതിരെയുള്ള ‘ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ എന്നു പേരിട്ട റാലി പ്രതിപക്ഷ നേതാക്കളുടെ കൂട്ടായ്മയ്ക്കും വേദിയായി.
ലാലു പ്രസാദിന് പുറമേ ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മകനും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, മറ്റൊരു മകനും മുന്‍ മന്ത്രിയുമായ തേജ് പ്രതാപ് യാദവ്, മകളും രാജ്യസഭ എം.പിയുമായ മിര്‍സ ഭാരതി എന്നിവര്‍ക്ക് പുറമെയാണ് വിവിധ പാര്‍ട്ടി നേതാക്കളും റാലിയില്‍ പങ്കെടുത്തത്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്, ജെ.എം.എം നേതാവും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, സി.പി ജോഷി, സിപിഐ നേതാക്കളായ സുധാകര്‍ റെഡ്ഡി, ഡി. രാജ, ജെ.ഡി-യു വിമത നേതാവ് ശരത് യാദവ്, ജെ.ഡി-യു വിമത രാജ്യസഭ എം.പി അന്‍വര്‍ അലി, ജെ.എവി.എം നേതാവ് ബാബുലാല്‍ മാറാന്‍ഡി, എന്‍.സി.പി നേതാവ് താരിഖ് അന്‍വര്‍ തുടങ്ങിയ നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു. ഡിഎംകെ, കേരള കോണ്‍ഗ്രസ്, ആര്‍എസ്പി, എഐയുഡിഎഫ്, നാഷണല്‍ കോണ്‍ഫറന്‍സ്, ജനതാദള്‍ സെക്കുലര്‍ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും റാലിക്കെതിയിരുന്നു.
അതേസമയം റാലിയില്‍ സിപിഎം പങ്കെടുക്കുന്നില്ല. മമത ബാനര്‍ജിക്കൊപ്പം സഖ്യത്തിനില്ലെന്ന സിപിഎം നിലപാട് മൂലമാണ് അവര്‍ വിട്ടുനില്‍ക്കുന്നത്. റാലിയില്‍ പങ്കെടുത്ത ശരദ് യാദവിനെതിരെ നടപടിയെടുക്കുമെന്ന് ജനതാദള്‍ യുണൈറ്റഡ് നേതൃത്വം അറിയിച്ചു. ശരത് യാദവിന്റെ രാജ്യസഭാംഗത്വം റദ്ദാക്കുമെന്നാണ് നിതീഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ബീഹാറിലെ വിശാല സഖ്യത്തെ തകര്‍ത്തവര്‍ക്കെതിരെ ഈ രാജ്യത്തെ 125 കോടി ജനങ്ങള്‍ വിശാല സഖ്യമായി അണി നിരക്കുമെന്ന് റാലിയില്‍ ശരദ് യാദവ് പ്രഖ്യാപിച്ചു.