ആധുനിക മലയാളം എന്നൊന്ന് നിലനില്‍ക്കുന്നുണ്ട് എന്നു കരുതുന്ന ഒരാളാണ് നിങ്ങളെങ്കില്‍ അതിന്റെ തുടക്കക്കാരില്‍ ഒരാളായി സച്ചിദാനന്ദനെ മനസ്സിലാക്കാതിരിക്കാന്‍ സ്വയം ബുദ്ധിമുട്ടേണ്ടി വരും
കെ സച്ചിദാനന്ദന് എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിക്കുകയും അദ്ദേഹത്തിനെതിരെ ഗ്വാ ഗ്വാ വിളികളുമായി രംഗത്തിറങ്ങാനും ഒരു വിഭാഗം തയ്യാറായിരിക്കുന്നു. സച്ചിദാനന്ദന്‍ പല വേദികളിലും സംഘപരിവാറിനും ഫാസിസത്തിനും എതിരെ സംസാരിക്കാറുണ്ട്. അത് ആരെയൊക്കെ അസ്വസ്ഥരാക്കുന്നുവെന്നതിനുള്ള വ്യക്തമായ ഉത്തരമാണ് കഴിഞ്ഞ ദിവസങ്ങളിലായി സച്ചിദാനന്ദനെതിരെ ഉയരുന്ന ഗ്വാ ഗ്വാ വിളികള്‍. കവി ലതീഷ് മോഹന്‍ ഈ വിഷയത്തെക്കുറിച്ച് അഴിമുഖത്തോട് പ്രതികരിച്ചപ്പോള്‍.
സച്ചിദാനന്ദന് എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കുന്നതിനെതിരെ ഹിന്ദുത്വ വാദികള്‍ ഉന്നയിക്കുന്ന എതിര്‍വാദങ്ങള്‍ അത് ഉന്നയിക്കുന്നവരുടെ മാനസിക നിലയുടെ അപര്യാപ്തത അല്ലാതെ മറ്റൊന്നും വെളിപ്പെടുത്തുന്നില്ല. ഭൂതകാല സാമ്രാജ്യങ്ങളുടെ വര്‍ണനയും പ്രചാരണവുമാണ് ഉച്ചരിക്കപ്പെട്ട വാക്കിന്റെ ദൗത്യം എന്ന തെറ്റിദ്ധാരണയില്‍ നിന്നാണ് അതുണ്ടാവുന്നത്. താന്‍ നില്‍ക്കുന്ന ചരിത്രസാഹചര്യത്തെ പൂര്‍ണമായി മറന്ന് രാമനെ വീരനായി വര്‍ണിച്ച ഒരാള്‍ മാത്രമായിരുന്നു എഴുത്തച്ഛന്‍ എന്ന് അവര്‍ തെറ്റായി കരുതുന്നു എന്നതിന് ഇതിനു മുമ്പും ഉദാഹരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഒരാളെ ഭാഷാ പിതാവായി കണക്കാക്കുന്നത് വരച്ച വാക്യത്തിലൂടെ അയാള്‍ ഒരു പ്രദേശത്തിന്റെ ഭാവിയെ ആനയിക്കാനുള്ള പ്രതലം നിര്‍മിച്ചെടുത്തു എന്നതിനാലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ സമാനമായ ദൗത്യം തന്റെ കവിതകളിലൂടെയും താരതമ്യങ്ങളിലാത്ത കാവ്യ പഠനങ്ങളിലൂടെയും കെ സച്ചിദാനന്ദന്‍ നിര്‍വഹിച്ചിട്ടുണ്ട് എന്നു കാണാം. ആധുനിക മലയാളം എന്നൊന്ന് നിലനില്‍ക്കുന്നുണ്ട് എന്നു കരുതുന്ന ഒരാളാണ് നിങ്ങളെങ്കില്‍ അതിന്റെ തുടക്കക്കാരില്‍ ഒരാളായി കെ സച്ചിദാനന്ദനെ മനസ്സിലാക്കാതിരിക്കാന്‍ സ്വയം ബുദ്ധിമുട്ടേണ്ടി വരും, അദ്ദേഹത്തിന്റെ കവിതയെക്കുറിച്ച് നിങ്ങള്‍ക്കുള്ള സൗന്ദര്യശാസ്ത്ര നിലപാടുകള്‍ എന്തു തന്നെ ആയാലും.
കവിയുടെ രാഷ്ട്രീയ കവലപ്രസംഗങ്ങള്‍ മാത്രം പിന്തുടരുകയും അയാള്‍ എഴുതിക്കൂട്ടിയത് വായിക്കാന്‍ മെനക്കെടാതിരിക്കുകയും ചെയ്യുന്നവരുടെ സ്വാഭാവിക ദുരന്തം മാത്രമാണ് ഈ വിഷയത്തില്‍ ഉയരുന്ന പൊടിപടലങ്ങള്‍.