കോൺഗ്രസ്സ് പ്രവർത്തകരുടെ ശരീരം കോൺഗ്രസിലും, മനസ്സ് ബി ജെ പിയിലുമാണ്
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല അടക്കലും തുറക്കലും തന്ത്രിയുടെ തീരുമാന പ്രകാരം നടക്കുന്ന സംഗതികൾ അല്ല. ശബരിമല തന്ത്രിയുടെ സ്വത്തല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ഇത് മനസ്സിലാക്കിയാൽ തന്ത്രിക്ക് നല്ലതെന്നും കൂട്ടിച്ചേർത്തു. തന്ത്രി പൂട്ടി പോയാൽ അമ്പലം അടഞ്ഞു കിടക്കില്ല അങ്ങനെ ധരിക്കരുത്. ഗുരുവായൂർ അമ്പലം ഒരു മാസക്കാലത്തോളം അടച്ചിട്ടു. അവസാനം അതിനെതിരെ ശക്തമായ പ്രതിഷേധം വന്നു അങ്ങനെ തുറക്കേണ്ടി വന്നു. ഇതൊക്കെ ചരിത്ര യാഥാർഥ്യങ്ങളാണ്.
ശബരിമല സ്ത്രീ പ്രവേശന വിവാദവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ഇടതുപക്ഷ മുന്നണിയുടെ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വർഗീയ ധ്രുവീകരണത്തിന് വേണ്ടി ബി ജെ പി ഉപയോഗിച്ചപ്പോൾ കോൺഗ്രസ്സ് അവർക്കൊപ്പം ചേർന്നത് പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ്സ് പ്രവർത്തകരുടെ ശരീരം കോൺഗ്രസിലും, മനസ്സ് ബി ജെ പിയിലുമാണ് അദ്ദേഹം കുറ്റപ്പെടുത്തി.
പന്തളം രാജ്യവും രാജാവും കൊട്ടാരവും എല്ലാം ഉണ്ടായിരുന്നു. പക്ഷെ കടം കയറി പന്തളം രാജ വംശം 1821 ൽ അടിത്തൂൺപറ്റിപോയി. അങ്ങനെയാണ് തിരുവിതാംകൂറിന്റെ ഭാഗമാകുന്നത്. അന്നുമുതൽ ആ രാജ്യം ഇല്ലാതായി. അതിനു ശേഷം ശബരിമലയുടെ നടവരവ് തിരുവിതാംകൂർ രാജവംശത്തിനു അവകാശപ്പെട്ടതായിരുന്നു. 1949 ൽ രണ്ടു കൂട്ടരും കൂടി ദേവസ്വം ബോർഡ് കൊച്ചിയിലും തിരിവുവിതാംകൂറിലും പ്രവർത്തിക്കണം എന്ന് തീരുമാനിച്ചു. ഇത് ചരിത്ര വസ്തുതയാണ്. കേരളം കേരളമായി രൂപം കൊണ്ടതിനു ശേഷം ദേവസ്വം ബോർഡിന് ആണ് എല്ലാ അവകാശങ്ങളൂം. ശബരിമലയും അവിടത്തെ പ്രതിഷ്ഠയും എല്ലാം ബോർഡിന് മാത്രമാണ് സ്വന്തം.
അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ കുറിച്ച് പറയുന്നുണ്ട്. നൈഷ്ഠിക ബ്രഹ്മചാരികളായ ദേവന്മാർ ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നവരുണ്ട്. അതുപോലെ പൂജാരികളും ബ്രഹ്മചാരികൾ ആയിരിക്കണം എന്ന് വിശ്വസിക്കുന്നവർ ഉണ്ട്. നമ്മുടെ പൂജാരിമാരുടെ ബ്രഹ്മചര്യത്തെ കുറിച്ച് ഞാൻ കൂടുതൽ പറയേണ്ടതില്ലല്ലോ, ഗൃഹസ്ഥാശ്രമവും കടന്ന് വ്യഭിചാരത്തിലേക്ക് പോയതൊക്കെ.
ദേവസ്വം ബോര്‍ഡ് വടികൊടുത്ത് അടിവാങ്ങരുത് എന്നു മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ആരെങ്കിലും കാണിക്കുന്ന കോപ്രായങ്ങള്‍ കേട്ട് കോടതിയിലേക്ക് പോകരുത് എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഇടതുമുന്നണി നേതാക്കളായ കാനം രാജേന്ദ്രൻ, മന്ത്രിമാരായ മാത്യു ടി തോമസ്, എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കേരള കോണ്‍ഗ്രസ്സ് നേതാവ് സ്ക്കറിയ തോമസ് തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ശബരിമല ദേവസ്വം ബോര്‍ഡിന്റെ സ്വത്ത്, ആരും അവകാശവാദവുമായി വരേണ്ട: മുഖ്യമന്ത്രി