UPDATES

ട്രെന്‍ഡിങ്ങ്

പുതിയ മന്ത്രിസഭയില്‍ സുഷമ സ്വരാജില്ല, അരുണ്‍ ജയ്റ്റ്‌ലിയില്ല; പുറത്തായത് 13 പേര്‍

മോദി വീണ്ടും അധികാരത്തിലേറുമ്പോള്‍ ആദ്യ എന്‍ഡിഎ മന്ത്രിസഭയില്‍ നിന്ന് പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന 13 മന്ത്രിമാരാണ് പടിയിറങ്ങുന്നത്.

മോദി വീണ്ടും അധികാരത്തിലേറുമ്പോള്‍ ആദ്യ എന്‍ഡിഎ മന്ത്രിസഭയില്‍ നിന്ന് പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന 13 മന്ത്രിമാരാണ് പടിയിറങ്ങുന്നത്. ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്‌ലിയുടെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെയും പടിയിറക്കം പ്രധാനമാണ്.

ആരോഗ്യപരമായ കാരണങ്ങളാല്‍ തന്നെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് അരുണ്‍ ജയ്റ്റ്‌ലി ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം നയ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു അരുണ്‍ ജയ്റ്റ്‌ലി.

2014ല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ധനകാര്യവും പ്രതിരോധവും വാര്‍ത്താ വിതരണ മന്ത്രാലയവും അരുണ്‍ ജയ്റ്റ്‌ലിയുടെ കീഴിലായിരുന്നു. 66 കാരനായ അരുണ്‍ ജയ്റ്റ്‌ലി കഴിഞ്ഞ കുറേ മാസങ്ങളായി ആരോഗ്യപരമായ കാരണങ്ങളാല്‍ വിട്ട് നില്‍ക്കുകയായിരുന്നു. അവസാന ധനകാര്യ ബജറ്റ് ജയ്റ്റ്‌ലിക്ക്‌ പകരം അവതരിപ്പിച്ചത് പീയുഷ് ഗോയല്‍ ആയിരുന്നു.

വിദേശകാര്യമന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമായിരുന്നു സുഷമ സ്വരാജ് കാഴ്ച്ചവെച്ചത്. എന്നാല്‍ ഇത്തവണ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് സുഷമ നിലപാടെടുക്കുകയായിരുന്നു.

കാരണം വ്യക്തമല്ലെങ്കിലും രാജ്യവര്‍ദ്ധന്‍ റാത്തോര്‍ പുതിയ മന്ത്രിസഭയില്‍ ഇല്ല. മന്ത്രിമാര്‍ക്കിടയിലല്ലായിരുന്നു, ചടങ്ങിനെത്തിയ കാണികള്‍ക്കിടയിലായിരുന്നു ഇത്തവണ സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാജ്യവര്‍ദ്ധന്‍ റാത്തോറിന്റെ സീറ്റ്.

തെരഞ്ഞെടുപ്പിലുടനീളം വിവാദ പ്രസ്താവനകളില്‍ ഇടം നേടിയിരുന്നു മുന്‍ വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയും മന്ത്രിസഭയിലില്ല. മുസ്ലീം വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മേനകാ ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് രണ്ട് ദിവസത്തേക്ക് വിലക്കിയിരുന്നു.

ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന ഉമാ ഭാരതിയും ഈ മന്ത്രിസഭയില്‍ ഇല്ല. ജയന്ത് സിന്‍ഹ, വ്യാമയാന മന്ത്രിയായിരുന്ന സുരേഷ് പ്രഭു, കൃഷിമന്ത്രിയായിരുന്ന രാധാമോഹന്‍സിംഗ്, ജുവല്‍ ഓറം, അല്‍ഫോണ്‍സ് കണ്ണന്താനം, തുടങ്ങിയവരും മന്ത്രിസഭയില്‍ ഇല്ല. അതേസമയം കേന്ദ്രമന്ത്രിയായിരുന്ന ചൗധരി വിരേന്ദര്‍ സിംഗ് ഇത്തവണ മത്സരിച്ചിരുന്നില്ല. ശിവസേനയില്‍ നിന്ന് മന്ത്രിയായ ആനന്ദ് ഗീഥെ ഇത്തവണ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.

25 കാബിനറ്റ് മന്ത്രിമാരും 33 സഹമന്ത്രിമാരും ഉള്‍പ്പെടെ 58 മന്ത്രിമാരാണ് മോദിയുടെ രണ്ടാമൂഴത്തിലെ ടീം. സഹമന്ത്രിമാരില്‍ 9 പേര്‍ക്ക് സ്വതന്ത്ര ചുമതയുണ്ട്. നേരത്തേ കേരളത്തില്‍ നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനമായിരുന്നു സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി മന്ത്രിസഭയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഊഴം വി മുരളീധരന്റേതാണ്.

മന്‍മോഹന്‍ സിങിന്റെ വിശ്വസ്തന്‍, ആണവ കരാറിന്റെ സൂത്രധാരന്‍, എസ് ജയശങ്കര്‍ മോദിയുടെ വിദേശകാര്യമന്ത്രി?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍