ഒളിഞ്ഞിരിക്കുന്നവരുടെ ചതിക്കുഴികള്‍ അറിയാനും ജാഗ്രതപാലിക്കാനും അതിജീവിച്ചവരുടെ അനുഭവം ഉപകാരപ്പെടും
നടനും എംഎല്‍എയുമായ മുകേഷിനെതിരെ ബോളീവുഡിലെ സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫ് നടത്തിയ മീടൂ കാമ്പെയ്‌നിംഗ് വെളിപ്പെടുത്തലാണ് ഇപ്പോള്‍ സിനിമവൃത്തങ്ങളിലെ സജീവ ചര്‍ച്ച. പലരും ഇതില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുപോകുന്നുണ്ടെങ്കിലും ഈ കാമ്പെയ്‌നിംഗിന്റെ ആവശ്യകതയെക്കുറിച്ചും എന്നാല്‍ അത് അപമാനിക്കാന്‍ മാത്രമാകരുതെന്നുമെല്ലാമുള്ള അഭിപ്രായങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ അറിയാന്‍, ജാഗ്രത പാലിക്കാന്‍ അതിജീവിച്ചവരുടെ അനുഭവം ഉപകാരപ്പെടുമെന്നാണ് അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാ പാര്‍വതി പറയുന്നത്. ടെസ് നടത്തിയ ആരോപണത്തില്‍ ഒളിഞ്ഞിരിക്കുന്ന ഗുരുതരമായ പ്രശ്‌നം ലെ മെരിഡിയന്‍ പോലൊരു ഹോട്ടല്‍ ഇത്തരം അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് കൂട്ടുനില്‍ക്കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. റൂം മാറ്റിയത് ചതിക്കുഴി തന്നെയാണെന്നും റൂം മാറ്റിയവര്‍ എക്‌സ്ട്രാ താക്കോല്‍ കൊടുക്കില്ലെന്ന് എങ്ങനെ ഉറപ്പിക്കുമെന്നും അവര്‍ ചോദിക്കുന്നു. പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ.
സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ വളരെ നിസ്സാരമായും തമാശയായും നുണയായും കണ്ടുകൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍ നിന്ന് ഇന്ത്യയെ ഉണര്‍ത്തിയത്, മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് നിര്‍ഭയയുടെ ദാരുണമായ മരണവും, തല്‍ഫലമായി ഉണ്ടായ വര്‍മ്മ കമ്മീഷന്‍ റിപ്പോര്‍ട്ടും പുതിയ നിയമവുമാണ്. തൊഴിലിടങ്ങളിലെ ലൈംഗീക ചൂഷണങ്ങള്‍ അടക്കം കുറ്റകൃത്യമായി പ്രഖ്യാപിക്കപ്പെട്ടത് സ്ത്രീകള്‍ക്ക് വലിയ അളവില്‍ വരെ ശക്തി പകരുകയും ചെയ്യുനു.
സ്ത്രീകള്‍ ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും ഗൗരവത്തോടെ മീഡിയ ചര്‍ച്ച ചെയ്യുന്നുമുണ്ട്. മുകേഷ് വിഷയത്തില്‍ പ്രതികരിക്കാന്‍ പല ചാനലുകളില്‍ നിന്ന് വിളിയും വന്നു. കാര്യം അന്വേഷിച്ചപ്പോള്‍ 19 വര്‍ഷത്തിന് മുമ്പ് കൂടെ ജോലി ചെയ്ത പെണ്‍കുട്ടിയെ നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്നും ആ കുട്ടിയുടെ അറിവോ അനുവാദമോ കൂടാതെ ആ കുട്ടിയുടെ മുറി, ആ നടന്റെ മുറിയുടെ അടുത്തേക്ക് മാറ്റി എന്നതുമാണ്. 19 വര്‍ഷത്തിന് മുമ്പ് നിയമങ്ങള്‍ ഇത്ര ശക്തമല്ല. ഫോണ്‍ വിളിക്കുന്നതും ശല്യം ചെയ്യുന്നതും സ്റ്റോക്ക് ചെയ്യുന്നതും ഒന്നും ഒരു വകുപ്പിലും പെടുകയുമില്ല. എന്നാല്‍ ഇതില്‍ ഒളിഞ്ഞിരിക്കുന്ന ഗുരുതരമായ പ്രശ്‌നം ലെ മെരിഡിയന്‍(ചെന്നെ) പോലൊരു ഹോട്ടല്‍ ഈ വക ‘ അഡ്ജസ്റ്റ്‌മെന്റ്‌സിന് കൂട്ട് നില്‍ക്കുന്നതാണ്.’ റൂം മാറ്റിയത് ഒരു ചതിക്കുഴി തന്നെയാണ്. റൂം മാറ്റിയവര്‍ എക്‌സ്ട്രാ താക്കോല്‍ കൊടുക്കില്ല എന്ന് എങ്ങനെ ഉറപ്പിക്കും? ലൈംഗീക അക്രമങ്ങള്‍ അതിജീവിച്ചവര്‍.. അതിജീവിച്ച ആ അനുഭവം തുറന്ന് പറയാന്‍ മുന്നോട്ട് വരുന്നു. അത് ലോകമെമ്പാടുമുള്ളവര്‍ ഏറ്റെടുത്തിരിക്കുന്നു. ചര്‍ച്ചകളും തുറന്ന് പറച്ചിലുകളും നല്ലതാണ്. തൊഴില്‍ മേഖലയിലും മറ്റും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ തുറന്ന് പറഞ്ഞാല്‍ അത് പുതിയതായി വരുന്നവര്‍ക്ക് രക്ഷയാകും. തീര്‍ച്ച.
എന്നാല്‍ നമ്മുടെ നാട്ടിലെ രീതി അനുസരിച്ച് വ്യക്തികളെ അപമാനിക്കാന്‍ മാത്രമാണ് ഈ അരോപണങ്ങള്‍ ഉപകരിക്കുന്നത്. ഈ തരത്തിലുള്ള ക്യംപയിനുകള്‍ പല ബ്ലാക്ക് മെയിലുകള്‍ക്കും കാരണമാകുന്നുമുണ്ട്. ഇത് ഈ തരത്തില്‍ പോയാല്‍ ശരിക്കും പ്രശ്‌നത്തില്‍ ആവുന്ന, അനുതാപം ആവശ്യമുള്ളവര്‍ക്ക് അത് കിട്ടാതെ വരും! കാരണം 100ല്‍ 85 പേരും പരസ്ത്രീ സുഖം ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്നവരാണ്. ലൈംഗീക ദാരിദ്ര്യം നിലനില്‍ക്കുന്ന ഒരിടമാണ് ഇവിടം. വ്യഭിചരിക്കാനും മദ്യപിക്കാനും ഒക്കെ മനുഷ്യര്‍ക്ക് ചോദന ഉണ്ട്. ഇത് ഒരു അത്ഭുതമായി കാണുകയും കേള്‍ക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു ഇവിടെ.’Sex without Consent’ അത് ക്രൈം ആണ്. നിര്‍ബന്ധമായും പിടിച്ചു വാങ്ങല്‍ ആണ് കുറ്റം.
താല്‍പര്യം അറിയിക്കുന്നവര്‍ മുഴുവന്‍ കുറ്റക്കാരായി വിധി എഴുതാന്‍ തുടങ്ങിയാല്‍ കുഴഞ്ഞ് പോകും. മുതിര്‍ന്ന ആള്‍ക്കാര്‍ തമ്മിലുള്ള ഇടപെടലുകളില്‍ ഈ ചോദ്യം വരാം. താല്‍പര്യമില്ലാത്തവര്‍- അത് ആണ് ആണിനോട് ചോദിക്കുന്നതാവാം പെണ്ണ് പെണ്ണിനോട് ചോദിക്കുന്നതാവാം ആണ് പെണ്ണിനോട് ചോദിക്കുന്നതാവാം പെണ്ണ് ആണിനോട് പറയുന്നതുമാവാം. ഇഷ്ടമില്ലെങ്കില്‍ ചെറുക്കേണ്ടത് നമ്മള്‍ അറിഞ്ഞിരിക്കേണ്ട ഒരു Life skill ആണ്.
സാമ്പത്തിക തട്ടിപ്പ് തിരിച്ചറിയുന്നത് പോലെ തിരിച്ചറിഞ്ഞ് സ്വയം ചെറുക്കണം. കളിയാക്കാം. പുച്ഛിക്കാം. പല വഴി നോക്കാം. അല്ലാതെ ‘എന്നെ നോക്കി എന്തിനായിരിക്കും’? ‘ എന്നെ രാത്രി ഫോണ്‍ ചെയ്തു.. എന്തിനായിരിക്കുമോ എന്തോ? ‘ ‘ രാത്രി ചാറ്റ് ചെയ്തപ്പോള്‍ അനാവശ്യം പറയുന്നു.. അതെന്താ?’ തുടങ്ങിയ ചോദ്യങ്ങള്‍ ബാലിശമാണ്. അത്രയ്ക്ക് താല്‍പര്യമില്ലെങ്കില്‍ ഈ ചാറ്റ് പരിപാടിക്ക് പോകരുത്. ആരെയും വിശ്വസിക്കേണ്ടതില്ല. കാരണം കാമവും പ്രണയവും ഒക്കെ സ്വാഭാവികമായുള്ള വികാരങ്ങളാണ്.
ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം പ്രൊട്ടക്ഷന്‍ വേണ്ട എന്നല്ല. ധാരാളം ചതിക്കുഴികള്‍ ഉണ്ട്. പരസ്പരം പറയണം. സമൂഹം അറിയുകയും വേണം. ഇന്നലെ മുതല്‍ എനിക്കൊരാള്‍ അനുരാഗ് കശ്യപ്പിന്റെ പടത്തില്‍ ചാന്‍സ് നല്‍കി കൊണ്ടിരിക്കുകയാ. സംശയം തോന്നി അന്വേഷിച്ചപ്പോള്‍ അവര്‍ക്കാര്‍ക്കും ഒരു പിടിയുമില്ല. ഇത് Me too ആയി പറയുന്നതല്ല. കേസെടുക്കാനല്ല ആരെയും അപമാനിക്കാനല്ല. Occupational hazards ആണ്. അത് നേരിടാന്‍ പഠിക്കണം.. റോഡില്‍ ചീറി പാഞ്ഞ് വരുന്ന ഭ്രാന്തന്‍ ബസ്സുകളെ കണ്ടാല്‍ വഴിയാത്രക്കാരായാലും, നിരത്തില്‍ വണ്ടിയോടിക്കുന്നവരായാലും ഒന്ന് ശ്രദ്ധിക്കും. ജാഗ്രത പാലിക്കും. അത്രേ വേണ്ടൂ.
ഞാനിത്രയും പറഞ്ഞത് വേറെ ഒന്നും കൊണ്ടല്ല. പേടി കൊണ്ടാ. Me too ക്യാംപയിനും പൊല്ലാപ്പും വേണ്ട, എട്ടും പൊട്ടും അറിയാത്ത പിള്ളേരാകുമ്പോള്‍ വെളിയില്‍ പറയില്ലല്ലോ എന്ന് ചിലരെങ്കിലും വിചാരിച്ച് കളയുമോ എന്ന് പേടിച്ചിട്ട്.
ഇത്രയും എഴുതിയതിനാല്‍ ഞാന്‍ Me too ക്യംപയിനെ തള്ളി കളഞ്ഞു എന്ന് വ്യാഖ്യാനിക്കരുത്. ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ അറിയാന്‍, ജാഗ്രത പാലിക്കാന്‍ അതിജീവിച്ചവരുടെ അനുഭവം ഉപകാരപ്പെടും. പ്രശ്‌നങ്ങള്‍ നേരിട്ടിട്ടും തളരാതെ മുന്നേറിയവരുടെ അനുഭവമാണ്. അപമാനിക്കാന്‍ മാത്രമാകുന്നത് ബാലിശം.
“എന്റെ ജീവിതത്തെ രാഷ്ട്രീയ പാർട്ടികൾ സ്വന്തം അജണ്ടകൾക്കായി ഉപയോഗിക്കരുത്” -ടെസ്സ് ജോസഫ്
MeToo: നടൻ മുകേഷ് ലൈംഗിക ദുരുദ്ദേശ്യത്തോടെ പെരുമാറിയെന്ന് ടെസ്സ് ജോസഫ്