സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം
വനിതാ മതിലിന് പിന്തുണയുമായി അഭിനേത്രി മഞ്ജു വാര്യർ. താൻ വനിതാ മതിലിനൊപ്പമാണെന്നും, സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നും മഞ്ജു പറഞ്ഞു. വനിതാ മതിലിന്റെ ഫേസ്ബുക് പേജിലാണ് മഞ്ജുവിന്‍റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്.
”നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം” – മഞ്ജു വാര്യര്‍ വീഡിയോയിൽ പറഞ്ഞു.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനുവരി ഒന്നിന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതില്‍ ഇതിനോടകം വലിയ ചർച്ചയായി കഴിഞ്ഞു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സന്നദ്ധതയുളള സാമൂഹ്യസംഘടനാ പ്രതിനിധികളുടെ യോഗം ഡിസംബര്‍ ഒന്നിന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് വനിതാ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. വനിതാ മതിലിന്‍റെ മുഖ്യസംഘാടനം സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് നിര്‍വഹിക്കും. പ്രചാരണത്തിന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്,
വനിതാ മതിൽ സ‌്ത്രീകളുടെ ആത്മാഭിമാനവും തുല്യാവകാശവും ഉറപ്പാക്കി കേരളം പുരോഗമനപാതയില്‍ മുന്നേറുമെന്ന് പ്രഖ്യാപിക്കുന്ന അഭിമാനമതിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി നടക്കുന്ന വനിതാ മതിൽ വേറിട്ട ഒരു സംരംഭമാണ‌് എന്ന് സാമൂഹ്യ പ്രവർത്തക കെ അജിതയും അഭിപ്രായപ്പെട്ടിരുന്നു. നമ്മുടെ നാടിനെ പഴയ കാലത്തേക്ക‌് തിരിച്ചുകൊണ്ടുപോകാൻ നടത്തുന്ന ചാതുർവർണ്യ ശക്തികളുടെ നീക്കം തിരിച്ചറിഞ്ഞേ മതിയാകൂ എന്ന് അവർ ഓർമിപ്പിച്ചു.
“സ‌്ത്രീ വിവേചന നിലപാടുകളാണ‌് ചില വിഭാഗങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നത‌്. ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങൾക്കുപോലും ഇക്കൂട്ടർ വില കൽപ്പിക്കുന്നില്ല. ഇതിനെതിരെ സ‌്ത്രീസമൂഹത്തിൽനിന്നുതന്നെ ശക്തമായ പ്രചാരണം ആവശ്യമാണ‌്. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന‌് കോട്ടം തട്ടാൻ ഇടയാവരുത‌്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ സ്വാഗതാർഹമാണ‌്. സ‌്ത്രീകളുടെ സംഘടിതശക്തി വിളിച്ചോതുന്ന വനിതാ മതിലിൽ എന്റെ സംഘടനാ പ്രവർത്തകർക്കൊപ്പം ഞാനും അണിചേരും. എല്ലാ സ‌്ത്രീകളും കക്ഷിരാഷ്ട്രീയം മറന്ന‌് മതിൽ തീർക്കാൻ അണിചേരേണ്ടത‌് കാലഘട്ടത്തിന്റെ ആവശ്യമാണ‌്.” അജിത പറഞ്ഞു.
ജനുവരി ഒന്നിന‌് കേരളത്തിൽ നടക്കാനിരിക്കുന്ന വനിതാമതിലിൽ അണി ചേരുമെന്ന് എഴുത്തുകാരി തനൂജ ഭട്ടതിരി അറിയിച്ചു. വനിത മതിൽ നവോത്ഥാനമൂല്യങ്ങൾ വീണ്ടെടുക്കാനും മുന്നോട്ടുകൊണ്ടുപോകാനുമുള്ള പരിശ്രമത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു.
“വനിതകൾ ചേർന്നുനിന്ന‌് പ്രതീകാത്മക മതിൽ തീർത്തതുകൊണ്ട‌് സ‌്ത്രീയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമോ എന്നു ചോദിക്കുന്നവരുണ്ട‌്. പ്രതീകാത്മകമതിൽ തീർത്താൽ അവകാശം സംരക്ഷിച്ചു കിട്ടില്ലായിരിക്കാം. എന്നാൽ, അതിലേക്ക‌് ജനശ്രദ്ധ തിരിക്കാൻ ഈ സംരംഭത്തിനു കഴിയും. മതിൽ ശബരിമലയെ ലാക്കാക്കിയല്ല. സമൂഹത്തിൽ നിലനിൽക്കുന്ന പലതരം അസമത്വങ്ങളിലേക്കുള്ള ചൂണ്ടുവിരലാണ‌് ശബരില വിഷയം എന്നുമാത്രം.” അവർ പറഞ്ഞു.
കക്ഷിരാഷ്ട്രീയം മറന്ന‌് വനിതാ മതിൽ തീർക്കാൻ അണിചേരേണ്ടത‌് കാലഘട്ടത്തിന്റെ ആവശ്യം: കെ അജിത