ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് താൻ കരുതുന്നില്ലെന്നും ആരെങ്കിലും ആരോപിതനൊപ്പമെങ്കില്‍ അതിനര്‍ഥം അവര്‍ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നുവെന്നാണ്,
ജലന്ധർ ബിഷപ്പിനെതിരായ ലൈംഗികാക്രമണ പരാതിയിൽ നീതിക്കു വേണ്ടി സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് പിന്തുണയേറുന്നു. സംവിധായകൻ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവർക്ക് പിന്നാലെ കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടി മഞ്ജു വാര്യരും രംഗത്തെത്തി.
“നീതിതേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം.പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുന്നു. ഈ പോരാട്ടത്തില്‍ ഞാനും അണിചേരുന്നു. കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.” മഞ്ജു പറഞ്ഞു.
ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് താൻ കരുതുന്നില്ലെന്നും ആരെങ്കിലും ആരോപിതനൊപ്പമെങ്കില്‍ അതിനര്‍ഥം അവര്‍ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നുവെന്നാണ് അര്ഥമെന്നും മഞ്ജു തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ പറഞ്ഞു.
“നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണുതുറക്കണം. സദൃശവാക്യങ്ങളില്‍ പറയും പോലെ നീതിയും ധര്‍മനിഷ്ഠയുമാണ് ബലിയേക്കാള്‍ ദൈവസന്നിധിയില്‍ സ്വീകാര്യമായത്. എവിടെയെങ്കിലും സ്ത്രീയുടെ സുരക്ഷയ്ക്കും അഭിമാനത്തിനും മുറിവുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഷ്‌കൃതജനത എന്ന നമ്മുടെ അവകാശവാദത്തിനുള്ള തിരിച്ചടിയും നമ്മുടെ തോല്‍വിയും കൂടിയാണ്. അതിന് ജലന്ധറെന്നോ ഷൊര്‍ണൂരെന്നോ ഭേദമില്ല.” ജലന്ധർ ബിഷപ്പിനെതിരെയുള്ള പരാതിക്കൊപ്പം സി പി ഐ എം നേതാവും എം എൽ എ യുമായ പി കെ ശശിക്കെതിരായ പരാതിയും മഞ്ജു ഓർമിപ്പിച്ചു.
ജലം പോലെ ഒഴുകട്ടെ,നന്മ ഒരിക്കലും നിലയ്ക്കാത്ത അരുവി പോലെയും. എന്ന ബൈബിൾ വാചകത്തോട് കൂടി ആണ് താരം കുറിപ്പിന് വിരാമമിടുന്നത്.