രാജിവച്ച നടിമാര്‍ക്ക് പിന്തുണ എന്നു പറയുമ്പോഴും ദിലീപിനെ പുറത്താക്കിയത് തന്റെ തീരുമാനമല്ലെന്ന് പറയുമ്പോഴുമുള്ള വ്യത്യാസമെന്താണെന്ന് അക്ഷരം വായിക്കാനറിയാവുന്ന ആര്‍ക്കും മനസിലാകും.
മലയാളികള്‍ കുറച്ചു ദിവസമായി കാത്തിരുന്നത് പൃഥ്വിരാജ് എന്തുപറയുന്നുവെന്ന് കേള്‍ക്കാനായിരുന്നു. എഎംഎംഎ എന്ന താരസംഘടനയില്‍ ഇപ്പോള്‍ നടക്കുന്ന പൊട്ടിത്തെറിയാണ് അതിന്റെ പശ്ചാത്തലം. നേരത്തെ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഏറ്റവും ശക്തമായി പ്രതികരിച്ച അപൂര്‍വം മലയാള നടന്മാരില്‍ ഒരാളാണ് പൃഥ്വിരാജ്. സ്ത്രീവിരുദ്ധ സിനിമകളില്‍ ഇനി അഭിനയിക്കില്ലെന്ന് കൂടി അദ്ദേഹം തീരുമാനമെടുത്തതോടെ നിലപാടുകളുള്ള നടനെന്ന പേരും പൃഥ്വിയ്ക്ക് സ്വന്തമായി. അതിനാലാണ് മലയാളികള്‍ പൃഥ്വിയുടെ വാക്കുകള്‍ക്കായി കാത്തിരുന്നതും. ഇന്നലെ ദ വീക്ക് എന്ന മലയാള മനോരമ പ്രസിദ്ധീകരണത്തില്‍ ഒരു അഭിമുഖം വന്നതോടെ പൃഥ്വിരാജ് എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന ചോദ്യങ്ങള്‍ അവസാനിച്ചു. ദ വീക്കിന്റെ അഭിമുഖം പുറത്തു വന്നതിന് പിന്നാലെ മലയാളത്തിലെ ഒട്ടുമിക്ക ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളും ഇന്നലെ തന്നെ അതേ കുറിച്ച് വാര്‍ത്ത നല്‍കുകയും ചെയ്തു.
രാജിവച്ച നടിമാര്‍ക്കൊപ്പമാണ് താനെന്നാണ് അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞത്. അതുതന്നെയാണ് മലയാളികള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചതും. വാര്‍ത്ത നല്‍കിയ മിക്ക മാധ്യമങ്ങളും ഈ മറുപടി പ്രതിഫലിക്കുന്ന തലക്കെട്ടാണ് നല്‍കിയതും. എന്നാല്‍ മനോരമയുടെ ഓണ്‍ലൈന്‍ മാധ്യമം മാത്രം ‘ദിലീപിനെ പുറത്താക്കിയത് എന്റെ തീരുമാനമല്ല’ എന്നാണ് തലക്കെട്ട് നല്‍കിയത്. മനോരമയുടെ കീഴില്‍ തന്നെയുള്ള രണ്ട് മാധ്യമങ്ങള്‍ രണ്ട് വ്യത്യസ്ഥമായ തലക്കെട്ടുകള്‍ സ്വീകരിച്ചതിനെ ഒരിക്കലും കുറ്റം പറയാനാകില്ല. കാരണം, തലക്കെട്ട് ഇടാനുള്ള സ്വാതന്ത്ര്യം അതാത് സ്ഥാപനങ്ങളുടെ എഡിറ്റോറിയല്‍ ഡെസ്‌ക്കുകള്‍ക്കാണ്. ദിലീപിനെ പുറത്താക്കിയത് തന്റെ തീരുമാനമല്ലെന്ന് പൃഥ്വിരാജ് ഇതേ അഭിമുഖത്തില്‍ പറയുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. എന്നിരുന്നാലും തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍ ഉപയോഗിക്കരുതെന്നതാണ് മാധ്യമ ധര്‍മ്മം.
ഒരു വര്‍ഷത്തിന് ശേഷം ദിലീപും ആക്രമിക്കപ്പെട്ട നടിയും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് എഎംഎംഎ എന്ന സംഘടനയിലെ കൂട്ടരാജിയോടെയാണ്. രാജിവച്ച നടിമാരെ പിന്തുണച്ച് കേരള സമൂഹം ഒന്നടങ്കം രംഗത്തെത്തിയിരിക്കുന്നതാണ് സോഷ്യല്‍ മീഡിയയിലും തെരുവുകളിലും കാണുന്നത്. അതോടെ മലയാളത്തിലെ ‘ജനപ്രിയ’ ജനപ്രിയ നായകനെ തള്ളിപ്പറയേണ്ട അവസ്ഥ വന്നു. ദിലീപിനെ സംഘടനയിലേക്ക് തിരികെയെടുത്തതാണ് നടിമാരുടെ രാജിയ്ക്ക് കാരണമെന്ന് വാര്‍ത്ത കൊടുക്കുമ്പോഴും എങ്ങനെ പ്രത്യുപകാരം ചെയ്യാമെന്നതായിരുന്നു അവരുടെ ചിന്തയെന്നാണ് ഇന്നലെ രണ്ട് വ്യത്യസ്ഥ തലക്കെട്ടുകള്‍ സ്വീകരിച്ചതിലൂടെ വ്യക്തമായിരിക്കുന്നത്.
ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകനായ ഹര്‍ഷന്‍ പൂപ്പാറക്കാരന്‍ പറയുന്നത് ഇങ്ങനെയാണ്. ‘പൃഥ്വിരാജ് മലയാളമനോരമയുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ദി വീക്കിന് അഭിമുഖം നല്‍കി. രാജിവച്ച നടിമാര്‍ക്കുള്ള പൃഥ്വിരാജിന്റെ പിന്തുണയാണ് ദി വീക്കിന്റെ തലക്കെട്ട്.ആ വാര്‍ത്ത മനോരമ ഓണ്‍ലൈന്‍ വിവര്‍ത്തനം ചെയ്ത് മലയാളത്തിലാക്കിയപ്പോള്‍ തലക്കെട്ട് ദിലീപിനുവേണ്ടിയുള്ള വിടുപണിയായി. തലക്കെട്ട് അങ്ങനേം ഇടാം ഇങ്ങനേം ഇടാം എന്ന ന്യായമുണ്ട്. ശരിയാണ്, മനോരമ പൃഥ്വിരാജിനേം ദിലീപിനേം വില്‍ക്കും ‘നടന്‍മാരുടെ’ സംഘടനയേം വില്‍ക്കും കോണ്‍ഗ്രസിനേം കമ്യൂണിസ്റ്റിനേം വില്‍ക്കും സംഘിയേം വില്‍ക്കും വല്ലതും തടയുമെങ്കില്‍ മാവോയിസ്റ്റിനേം വില്‍ക്കും….അങ്ങനെ..
‘നിഷ്പക്ഷത…..ഞങ്ങടെ മുഖമുദ്ര’ എന്നുംപറഞ്ഞ് നാട്ടുകാരേം വില്‍ക്കും. ഈ വിഷയത്തില്‍ മനോരമയെടുത്തിരിയ്ക്കുന്ന ക്വട്ടേഷന്‍ ദിലീപിന്റേതാണ്, അതുകൊണ്ടാണ് ദ് വീക്കിന്റെ തലക്കെട്ടുപോലും മനോരമ വളച്ചൊടിച്ചത്. അപ്പോ തല്‍ക്കാലം വാര്‍ത്ത…. അത് ദ് വീക്കിന്റെ തലക്കെട്ടാണ്. രാജിവച്ച നടിമാര്‍ക്ക് പൃഥ്വിരാജിന്റെ പിന്തുണ’.
രാജിവച്ച നടിമാര്‍ക്ക് പിന്തുണ എന്നു പറയുമ്പോഴും ദിലീപിനെ പുറത്താക്കിയത് തന്റെ തീരുമാനമല്ലെന്ന് പറയുമ്പോഴുമുള്ള വ്യത്യാസമെന്താണെന്ന് അക്ഷരം വായിക്കാനറിയാവുന്ന ആര്‍ക്കും മനസിലാകും.
മനോരമയുടെ ‘ചിറ്റമ്മ’ പ്രയോഗം ആ സ്ത്രീവിരുദ്ധ സ്കിറ്റിനേക്കാള്‍ അപഹാസ്യം