UPDATES

ട്രെന്‍ഡിങ്ങ്

മന്‍മോഹനാണോ മോദിയാണോ ഇന്ത്യയുടെ ഏറ്റവും വലിയ ‘മൗനി ബാബ’ പ്രധാനമന്ത്രി? ഈ 15 കാര്യങ്ങള്‍ സത്യം പറയും

ദേശീയ തലത്തില്‍ വലിയ ചലനങ്ങളുണ്ടാക്കിയ 15 കാര്യങ്ങളില്‍ മോദി പാലിച്ച നിശബ്ദതയെ പറ്റിയാണ് സ്‌കൂപ്പ് വൂപ്പ് പറയുന്നത്.

മന്‍മോഹന്‍ സിംഗിനെ അദ്ദേഹത്തിന്‍റെ നിശബ്ദതയുടെ പേരില്‍, വിഷയങ്ങളില്‍ പ്രതികരിക്കാത്തതിന്റെ പേരില്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദി പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശരിക്കും ഇന്ത്യയുടെ നിശബ്ദനായ പ്രധാനമന്ത്രി മോദി തന്നെയാണ് എന്നാണ് രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ദേശീയ തലത്തില്‍ വലിയ ചലനങ്ങളുണ്ടാക്കിയ 15 കാര്യങ്ങളില്‍ മോദി പാലിച്ച നിശബ്ദതയെ പറ്റിയാണ് സ്‌കൂപ്പ് വൂപ്പ് പറയുന്നത്.

മന്‍മോഹന്‍ സിംഗിനെ അദ്ദേഹത്തിന്റെ നിശബ്ദതയുടെ പേരില്‍, വിഷയങ്ങളില്‍ പ്രതികരിക്കാത്തതിന്റെ പേരില്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദി പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശരിക്കും ഇന്ത്യയുടെ നിശബ്ദനായ പ്രധാനമന്ത്രി മോദി തന്നെയാണ് എന്നാണ് രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ദേശീയ തലത്തില്‍ വലിയ ചലനങ്ങളുണ്ടാക്കിയ 15 കാര്യങ്ങളില്‍ മോദി പാലിച്ച നിശബ്ദതയെ പറ്റിയാണ് സ്‌കൂപ്പ് വൂപ്പ് പറയുന്നത്.

1. കത്വ ബലാത്സംഗ കൊലപാതകം

ജമ്മുവിലെ കത്വയില്‍ എട്ട് വയസുകാരിയായ ആസിഫയെ തട്ടിക്കൊണ്ടുപോയി എട്ട് ദിവസം കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊന്നു. കുറ്റകൃത്യത്തിന് ഉത്തരവാദികളായവരെ അനുകൂലിച്ചും പൊലീസ് അന്വേഷണത്തെ എതിര്‍ത്തും പ്രദേശവാസികള്‍ തെരുവിലിറങ്ങി. ഏറെ നീണ്ട നിശബ്ദതയ്ക്കും വലിയ വിമര്‍ശനങ്ങള്‍ക്കും ശേഷം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ന്യൂഡല്‍ഹിയിലെ അംബേദ്കര്‍ അനുസ്മരണ പരിപാടിക്കിടെ പ്രധാനമന്ത്രി കത്വ, ഉനാവോ ബലാത്സംഗങ്ങളെ അപലപിച്ചു.

2. ദാദ്രി ബീഫ് കൊലപാതകം

2015 സെപ്റ്റംബറില്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കൈവശം വച്ചുവെന്നും പശുവിനെ കൊന്നെന്നും പറഞ്ഞ് മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കനെ ജനക്കൂട്ടം തല്ലിക്കൊന്നു. പ്രതികളിലൊരാള്‍ മരിച്ചപ്പോള്‍ രക്തസാക്ഷിയെ എന്ന പോലെ ദേശീയ പതാക പുതപ്പിച്ച് ആദരിച്ചു. ഈ സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.

3. ബുര്‍ഹാന്‍ വാനിയുടെ മരണ ശേഷം കാശ്മീരിലുണ്ടായ സംഘര്‍ഷം

ഹിസ്ബുള്‍ കമാന്‍ഡര്‍ ആയിരുന്ന ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ച ശേഷമുണ്ടായ സംഘര്‍ഷങ്ങളില്‍ 51 പേര്‍ കൊല്ലപ്പെടുകയും 9,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ മാരക പരിക്കേല്‍പ്പിക്കുന്ന പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചത് വിവാദമായി. പെല്ലറ്റ് ആക്രമണത്തില്‍ 14 കാരിയായ ഇന്‍ഷ മാലികിന്റെ രണ്ട് കണ്ണിനും കാഴ്ച നഷ്ടമായി.

4. രോഹിത് വെമുലയുടെ ആത്മഹത്യ

ഹൈദരാബാദ് സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥി ആയിരുന്ന 2016 ജനുവരിയില്‍ ജീവനൊടുക്കി. സര്‍വകലാശാല അധികൃതരുടെ ജാതി വിവേചനത്തേയും പീഡനങ്ങളേയും തുടര്‍ന്നാണ് രോഹിത് ജീവനൊടുക്കിയത്. രാജ്യത്തുടനീളം വലിയ പ്രതിഷേധത്തിന് ഈ സംഭവം തിരികൊളുത്തി. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും ബന്ധാരും ദത്താത്രേയയും ആരോപണ വിധേയരായ സംഭവത്തില്‍ ഏറെ വൈകിയാണ് വിഷയത്തില്‍ എവിടെയും തൊടാത്ത തരത്തില്‍ മോദി പരാമര്‍ശം നടത്തിയത്.

5. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട രാജ്യത്ത് നൂറിനടുത്ത് പേര്‍ മരിച്ചു

നോട്ട് നിരോധനം മൂലമുണ്ടായ ദുരിതങ്ങളില്‍ എത്ര പേര്‍ മരിച്ചു എന്ന് കൃത്യമായ കണക്കില്ല. എന്നാല്‍ നൂറിനോടടുത്ത് മരണമുണ്ടായിട്ടുണ്ട്. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചതിന് പുറമെയാണ് ഈ മരണങ്ങള്‍. ഈ മരണങ്ങളെക്കുറിച്ച് മോദി ഒരിക്കലും സംസാരിച്ചില്ല.

6. എബിവിപി അഴിച്ചുവിട്ട ഡല്‍ഹി രാംജസ് കോളേജ് സംഘര്‍ഷം

2017 ഫെബ്രുവരി ഒമ്പതിന് ജെഎന്‍യു വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ ഖാലിദും ഷെഹ്ല റാഷിദും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ എബിവിപി തീരുമാനിക്കുന്നു. തുടര്‍ന്ന് എബിവിപി അതിക്രമത്തിനെതിരെ പ്രതിഷേധവുമായി ഐസയും എസ്എഫ്‌ഐയും രംഗത്തെത്തുന്നു. ഐസ, എസ്എഫ്‌ഐ പ്രവര്‍ത്തകരേയും അധ്യാപകരേയും എബിവിപിക്കാര്‍ മര്‍ദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തു. ഈ അക്രമത്തില്‍ പ്രധാനമന്ത്രി നിശബ്ദനായിരുന്നു.

7. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ന്യായീകരിക്കുകയും ആഘോഷിക്കുകയും ചെയ്തവരെ പ്രധാനമന്ത്രി ഫോളോ ചെയ്യുന്നു

മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകം. 2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. സംഘപരിവാറിന്റേയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റേയും ശക്തയായ വിമര്‍ശകയായിരുന്ന അവരെ ബംഗളൂരുവിലെ വസതിക്ക് മുന്നില്‍ അക്രമികള്‍ വെടി വച്ച് കൊല്ലുകയായിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ന്യായീകരിച്ചിരുന്നവരില്‍ പലരേയും പ്രധാനമന്ത്രി മോദി ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ഈ കൊലപാതകത്തെ പറ്റി മോദി ഒന്നും പറഞ്ഞില്ല.

8. നിരവ് മോദിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്

ജ്വല്ലറി വ്യവസായി ആയ നിരവ് മോദി, 11,400 കോടി രൂപയുടെ വായ്പ തട്ടിപ്പ് പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട് നടത്തി. നിരവ് മോദി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. നിരവ് മോദിയുടെ തട്ടിപ്പ് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനും ധന മന്ത്രാലയത്തിനും നേരത്തെ തന്നെ പരാതികള്‍ ലഭിച്ചിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഒന്നും പ്രതികരിച്ചതുമില്ല.

9. 58,000 കോടിയുടെ റാഫേല്‍ കരാര്‍

വിവാദ കരാറിന് മോദി സര്‍ക്കാര്‍ അന്തിമ അംഗീകാരം നല്‍കിയത് 2016 സെപ്റ്റംബറില്‍. 36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ക്ക് 58,000 കോടി രൂപയ്ക്ക് (7.8 ബില്യണ്‍ യൂറോ) വാങ്ങാനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 2012ല്‍ യുപിഎ സര്‍ക്കര്‍ അംഗീകരിച്ച വിലയുടെ മൂന്ന് മടങ്ങാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ്, ഇതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചു. അനില്‍ അംബാനിയുടെ റിലൈന്‍സ് ഡിഫന്‍സ് ലിമിറ്റഡിന് നേട്ടമുണ്ടാക്കി കൊടുക്കാന്‍ അവരെ ഫ്രഞ്ച് കമ്പനി ദസോള്‍ട്ടിന്റെ പാര്‍ട്ട്ണറായി അനധികൃതമായി നിയോഗിച്ചതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചു.

10. ചൈനയുമായി ദോക്ലാം സംഘര്‍ഷം

ചൈന തങ്ങളുടേതാണ് എന്ന് അവകാശപ്പെടുന്ന ദോക്ലാം മേഖലയിലേയ്ക്ക് ഇന്ത്യന്‍ സൈന്യം എത്തി. ഭൂട്ടാന് കൂടി വേണ്ടിയാണ് തങ്ങള്‍ ഇവിടെ നിലയുറപ്പിച്ചതെന്നാണ് ഇന്ത്യ അവകാശപ്പെടുന്നത്. ടിബറ്റന്‍ പ്രദേശമായ ലാസയില്‍ നിന്ന് ചുംബി വാലിയിലേയ്ക്ക് എട്ട് മണിക്കൂര്‍ യാത്ര ചെയ്ത് എത്താവുന്ന വിധം ഹൈവേ ചൈന ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. ബിജീംഗ് – ലാസ റെയില്‍റോഡ് പൂര്‍ത്തിയായാല്‍ നാഥുല പാസിലെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ചൈനീസ് സൈനിക നീക്കം കൂടുതല്‍ എളുപ്പമാകും.

11. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച എഴുപതോളം കര്‍ഷകരെ അറസ്റ്റ് ചെയ്തു

വരള്‍ച്ചാദുരിതാശ്വാസ പാക്കേജ്, 40,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളല്‍, കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണം തുടങ്ങിയവയാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍. നിരവധി കര്‍ഷകര്‍ മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ ആത്മഹത്യ ചെയ്്തിരുന്നു. മോദി ഇതേപ്പറ്റി ഒന്നും പറഞ്ഞില്ല.

12. രാഷ്ട്രപതി ഭവനില്‍ പ്രണബ് മുഖര്‍ജി നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പ്രധാനമന്ത്രി മോദിയും മിക്ക കേന്ദ്ര മന്ത്രിമാരും പങ്കെടുത്തില്ല. ഇത് എന്തുകൊണ്ടായിരുന്നു എന്ന ചോദ്യമുണ്ട്.

13. ഒരു കാശ്മീരി യുവാവിനെ ആര്‍മി ജീപ്പിന് മുന്നില്‍ മനുഷ്യ കവചമാക്കി വച്ച് വലിച്ചുകൊണ്ടുപോയി

26 കാരനായ ഫാറൂഖ് അഹമ്മദിര്‍ ദറിനെ ആര്‍മി ജീപ്പില്‍ കെട്ടിവച്ച് മണിക്കൂറുകളോളമാണ് ഗ്രാമങ്ങളിലൂടെ വലിച്ചുകൊണ്ടുപോയത്. പ്രതിഷേധക്കാരുടെ കല്ലേറ് തടയാന്‍ എന്ന് പറഞ്ഞായിരുന്നു സൈന്യത്തിന്റെ ഈ ക്രൂരത. ഭീകരവിരുദ്ധ നടപടിയുടെ പേരില്‍ ഈ സംഭവത്തിന് ഉത്തരവാദിയായ മേജര്‍ ലീതുള്‍ ഗൊഗൊയിയെ സൈന്യം ആദരിച്ചു. ഈ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് മോദി ഒന്നും പറഞ്ഞില്ല.

14. നോട്ട് നിരോധന കാലത്ത് ജയ് ഷായുടെ കമ്പനിക്ക് 16,000 മടങ്ങ് ലാഭം

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാ ഒരു വര്‍ഷം കൊണ്ട് 50,000 രൂപ മുതല്‍ മുടക്ക് 80 കോടിയിലെത്തിച്ച അദ്ഭുതം റിപ്പോര്‍ട്ട് ചെയ്തത് ദ വയര്‍ ആണ്. നോട്ട് നിരോധന കാലത്ത് ലാഭത്തിലായ അപൂര്‍വം കമ്പനികളിലൊന്നായിരുന്നു ജയ് ഷായുടേത്.

15. നോട്ട് നിരോധന കാലത്ത് ബിജെപിയുടെ സ്വത്ത് 81 ശതമാനം കൂടി.

2016-17 വര്‍ഷം ബിജെപിയുടെ വരുമാനം 81 ശതമാനം കൂടി ആസ്തി 1034 കോടി രൂപയിലെത്തിയതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസിന്റെ ആസ്തി 225 കോടിയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍