സ്വയം ഐഎഎസിൽ നിന്നു വിടവാങ്ങിയ സുരേഷ് കുമാര്‍ കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ യു.ആര്‍ അനന്തമൂര്‍ത്തിയുടെ സ്വപ്‌ന സ്‌കൂളിന് ജീവന്‍ നല്‍കിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്.
12 വര്‍ഷങ്ങൾക്ക് മുൻപ്, 2007 ല്‍ അന്നത്തെ വിഎസ് അച്ചുതാനന്ദൻ സർക്കാരിന്റെ നേതൃത്വത്തിലുള്ള സർക്കാറിന് ഏറ്റവും അധികം ജനപ്രീതി നേടിക്കൊടുത്തതും, വിവാദത്തിലേക്ക് വലിച്ചഴച്ചതും മുന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ച നടപടി ആയിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയാണ് മുന്നാറില്‍ വ്യാപകമായി ഭൂമി കയ്യേറ്റം നടക്കുന്നുവെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. പിന്നാലെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രദേശം സന്ദർശിക്കുകയും കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി ഒരു ദൗത്യസംഘത്തെ നിയോഗിക്കുകയും ചെയ്തു. പിന്നീട് നടന്നത് ശ്വാസം അടക്കിപിടിച്ചായിരുന്നു കേരളം കണ്ടത്.
2 007 മേയ് 14നായിരുന്നു മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ രൂപം നൽകിയ ഒന്നാം ദൗത്യ സംഘം മൂന്നാറിലെ അനധികൃത കൈയേറ്റങ്ങളും റിസോർട്ടുകളും ഇടിച്ച് നിരത്താൻ ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണൽ സെക്രട്ടറിയായിരുന്ന കെ. സുരേഷ്കുമാര്‍ ഐ.എ.എസിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇതിന് നിയോഗിക്കപ്പെട്ടത്. രാജു നാരായണ സ്വാമി, ഐജി ഋഷിരാജ് സിംഗ് എന്നിവരുൾപ്പെടുന്ന മൂന്നംഗ സംഘമായിരുന്നു സ്പെഷ്യൽ ടാസ്ക് ഫോഴ്സ്. പാര്‍ട്ടിയിലെയും മുന്നണിയിലെയും കടുത്ത എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു മുഖ്യമന്ത്രി നിയമിച്ചത്. മുഖം നോക്കാതെ നടപടിയെടുക്കുന്ന മുന്ന് ഉദ്യോഗസ്ഥർ ഇതായിരുന്നു ഇവരുടെ മാനദണ്ഡം.
പതിവിൽ നിന്നും വിപരീതമായി വൻകിടകയ്യേറ്റക്കാർക്ക് നേരെ ആയിരുന്നു നടപടി. ഇതോടെ വി.എസ് അച്യുതാനന്ദൻ എന്ന നേതാവിന്റെ ജനപ്രീതി വര്‍ദ്ധിക്കുകയും ചെയ്തു. ഒഴിപ്പിക്കൽ സംഘത്തിന്റെ ജെസിബി കൈകൾ കയ്യേറ്റ പ്രദേശങ്ങൾ തിരിച്ച് പിടിച്ചത് മുഖ്യമന്ത്രിയെ പോലും ആവേശം കൊള്ളിച്ചു. പൂച്ചയുടെ നിറം ഏതായാലും എലിയെ പിടിക്കുന്നുണ്ടൊ എന്ന് മാത്രമാണ് താന്‍ നോക്കിയത് എന്നായിന്നു അന്ന് അച്യുതാനന്ദൻ പ്രതികരിച്ചത്. ഇത് മാധ്യമങ്ങള്‍ ആഘോഷമാക്കി, അതോടെ മൂന്നാർ ഒഴിപ്പിക്കൽ സംഘത്തിന് പേരും വീണു ‘ മൂന്നാറിലെ പൂച്ചകൾ.
പക്ഷേ നടപടികൾ അധിക കാലം നീണ്ടുനിന്നില്ല, പുച്ചകൾ മൂന്നാര്‍ ടൗണില്‍ സ്ഥിതി ചെയ്യുന്ന സി.പി.ഐയുടെ പാര്‍ട്ടി ഓഫീസിൽ കൈവച്ചതോടെ കളി മാറി. അനധികൃത നിര്‍മ്മാണം കണ്ടെത്തിയതോടെയാണ് പാർട്ടി ഓഫീസ് പൊളിക്കാന്‍ നീക്കം നടന്നത്. ഇതോടെ സി.പി.ഐ. നേതാക്കളായ കെ.ഇ ഇസ്മായില്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പോലും മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിക്കുന്ന അവസ്ഥ ഉണ്ടായി. ദൗത്യസംഘത്തലവന്‍ സുരേഷ്കുമാറിനെതിരെ ആയിരുന്നു കൂടുതൽ ആരോപണങ്ങൾ. പിന്നാലെ ഒഴിപ്പിക്കൽ നടപടികളിൽ നിന്നം സർക്കാർ പിന്നോട്ട് പോയി.
പത്ത് വർഷങ്ങൾക്കിപ്പുറം മുന്നാർ ഒഴിപ്പിക്കൽ വീണ്ടും ശ്രദ്ധയിൽ വരുന്നത് അന്നത്തെ ദൗത്യ സംഘത്തിലെ രാജു നാരായണ സ്വാമി ഐഎസിനെ സർവീസിൽ നിന്നും പിരിച്ചുവിടാൻ സർക്കാർ ശുപാർശ ചെയ്തെന്ന വാർത്തയിലൂടെയാണ്. ഒരു കാലത്ത് കേരളത്തിലെ ഹീറോ ളായിരുന്നു പൂച്ചകളിൽ രണ്ടാമത്തെ ഉദ്യോഗസ്ഥനും സർവീസിൽ നിന്നും പുറത്തേക്ക് പോവുകയെന്നതാണ്. സംഘത്തലവനായിരുന്ന സുരേഷ് കുമാർ ഐഎഎസ് നാലു വർഷങ്ങൾക്ക് മുൻപ് സ്വയം വിരമിയ്ക്കൽ പ്രഖ്യാപിച്ചു സർവീസ് വിട്ടിരുന്നു.
സ്വയം ഐഎഎസിൽ നിന്നു വിടവാങ്ങിയ സുരേഷ് കുമാര്‍ കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ യു.ആര്‍ അനന്തമൂര്‍ത്തിയുടെ സ്വപ്‌ന സ്‌കൂളിന് ജീവന്‍ നല്‍കിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. “ഇന്ത്യയിലെ പാഠപുസ്തക വിപ്ലവം” എന്നായിരുന്നു ഹാർവാഡ് സർവകലാശാല വിശേഷിപ്പിച്ച ഡിപിഇപി, അഥവാ ഡിസ്ട്രിക്ട് പ്രൈമറി എജ്യുക്കേഷന്‍ പ്രോഗ്രാമിൻറെ ഭാഗമായി തയ്യാറാക്കപ്പെട്ട സ്‌കൂൾ പാഠ്യ പദ്ധതി പ്രകാരം സ്കൂൾ നടത്തുകയാണ് അദ്ദേഹം. എന്നാൽ വർഷങ്ങൾക്കിപ്പുറം രാജി നാരായണ സ്വാമിയെ പിരിച്ചു വിടാനുള്ള നിക്കം നടക്കുന്നെന്ന വാർത്തകളോ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് സുരേഷ് കുമാർ ഐഎഎസ് അഴിമുഖത്തോട് പ്രതികരിച്ചു.
പുതിയ റിപ്പോർട്ടുകൾ പ്രകാരം കെ സുരേഷ് കുമാറിന് പിന്നാലെ മുന്നാർ ദൗത്യസംഘത്തിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനും പുറത്തേക്ക് വഴിയൊരുമ്പോള്‍ മുന്നാമനായ ഋഷിരാജ് സിങ് ഐപിഎസ് ജയിൽ വകുപ് ഡിജിപി എന്ന സുപ്രധാന തസ്തികയിലാണുള്ളത്. ഒഴിപ്പിക്കൽ നടപടിക്ക് ശേഷം ഏറ്റവും അധികം ശ്രദ്ധ നേടിയ ഉദ്യോഗസ്ഥനും അദ്ദേഹമായിരുന്നു. ഇതിന് ശേഷം വന്ന സർക്കാരുകൾക്ക് കീഴിലും തന്ത്ര പ്രധാനമായ ചുമതലകളാണ് ഋഷിരാജ് സിങ് വഹിച്ചിരുന്നത്.
ഇതിനിടെയാണ് സർവീസിൽ പത്തു വര്‍ഷം കൂടി ശേഷിക്കെ രാജു നാരായണ സ്വാമി ഐഎഎസിന് സംസ്ഥാന, കേന്ദ്ര സര്‍വീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചെന്നു സമിതി കണ്ടെത്തിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറത്തേക്കുള്ള വഴി തുറക്കുന്നത്. ആദ്യമായാണ് കേരളത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത്. തന്റെ പ്രവർത്തനങ്ങൾ മോശമാണെന്ന് അരും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുമ്പോൾ തന്നെ അഴിമതി പുറത്ത് വരാതിരിക്കാനുള്ള ചിലരുടെ ഗൂഡ ശ്രമങ്ങളാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും ”മൂന്നാർ മുതൽ ഇങ്ങോട്ട് തുടങ്ങിയതാണ് തനിക്കെതിരെയുള്ള വേട്ടയെന്നും അദ്ദേഹം തുറന്നടിക്കുന്നു. സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച അന്ന് തന്നെ സംസ്ഥാനത്ത് നിന്നും ഇത്തരമൊരു നീക്കം തനിക്കെതിരെയുണ്ടായത് സംവിധാനത്തിന്റെ പരാജയമാണ് ചൂണ്ടിക്കാട്ടുന്നെന്നും രാജു നാരായണ സ്വാമി പറയുന്നു.