നേരത്തെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്ന് ടി എം കൃഷ്ണയുടെ സംഗീത പരിപാടി എ എ ഐ (എയർപോർട് ഒതോറിറ്റി ഓഫ് ഇന്ത്യ) റദ്ദാക്കിയത് വലിയ വിവാദം ആയിരുന്നു
സംഘപരിവാറിൽ നിന്നും ഭീഷണി നേരിടുന്ന പ്രമുഖ സംഗീതജ്ഞൻ ടി എം കൃഷ്ണ കേരളത്തിൽ പാടാനെത്തുന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാനായി കേരള യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷനും യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി കേരള സർവകലാശാല സെനറ്റ് ഹാളിൽ ഡിസംബർ 15ന് വൈകിട്ട് അഞ്ചുമണിക്കാണ് അരങ്ങേറുന്നത്.
പ്രസ്തുത പരിപാടിയെ കുറിച്ച് മാധ്യമ പ്രവർത്തക സിന്ധു സൂര്യകുമാർ ഫേസ്ബുക്കിൽ ഇപ്രകാരം കുറിച്ചു. “ഈ പരിപാടിയിൽ നാം പങ്കാളിയാവുക എന്നതിനർത്ഥം പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കുചേരുന്നു എന്നുമാത്രമല്ല നമ്മുടെ നാട് ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സംഗീതം കൊണ്ട് ധീരമായി ചെറുത്തുനിന്ന് സാമൂഹിക നീതിയുടെയും മാനവികതയുടെ പ്രതീകമായി തലയുയർത്തി നിൽക്കുന്ന, ഇന്ത്യയുടെ അഭിമാനം എസ് എം കൃഷ്ണ പാടുമ്പോൾ നാം അവിടെ ഉണ്ടായിരിക്കുക എന്നത് ഒരു ഭാരതീയൻ്റെ വർത്തമാനകാല ദൗത്യമായി തോന്നുന്നു.”
നേരത്തെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്ന് ടി എം കൃഷ്ണയുടെ സംഗീത പരിപാടി എ എ ഐ (എയർപോർട് ഒതോറിറ്റി ഓഫ് ഇന്ത്യ) റദ്ദാക്കിയത് വലിയ വിവാദം ആയിരുന്നു. ഭരണഘടനയുടെ മൂല്യങ്ങളിലും, മതേതരത്തിലും തന്റേതായ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ആരംഭിച്ചത് മുതൽ ടി എം കൃഷ്ണക്ക് ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണി നില നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെ ഒരു കൂട്ടർ ‘ദേശവിരുദ്ധൻ’ ആയി പോലും മുദ്ര കുത്തിയിരുന്നു. ഡൽഹിയിൽ മുൻകൂട്ടി നിശ്ചയിച്ച ഈ പരിപാടിയിൽ നിന്നും സംഘാടകർ പിന്മാറിയത് ഇതേ കരണത്താലാണെന്ന വാദം ശക്തമാണ്.
എന്നാൽ എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ ഉപേക്ഷിച്ച പരിപാടി ആം ആദ്മി സര്‍ക്കാര്‍ ‘ആവാം കി ആവാസ്’ എന്ന് പേരിട്ട് പുനഃ സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ ടി എം കൃഷ്ണയുടെ കച്ചേരി കേൾക്കാനെത്തിയത് ആയിരങ്ങൾ ആണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തുടങ്ങി നിരവധി പ്രമുഖരും പങ്കെടുത്തു.
“വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ടിഎം കൃഷ്ണയുടെ സഹിഷ്ണുതയുടെ സംഗീതം”/ വീഡിയോ