മനുഷ്യരില്‍ നടപ്പാക്കുന്നതിനു മുന്നോടിയായി ഡമ്മിയില്‍ പരീക്ഷിച്ചുറപ്പിച്ചിരുന്നുവെന്നും പോലീസ്
നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേദല്‍ ജീന്‍സണ്‍ രാജിന്റെ മൊഴികളോരോന്നും പൊലീസിനെ ഞെട്ടിക്കുകയാണ്. കേദ മനസിലെ ക്രൂരത എത്രത്തോളമുണ്ടെന്നു വെളിവാക്കുന്ന കാര്യങ്ങളാണ് അയാളില്‍ നിന്നു തന്നെ അറിയാന്‍ കഴിയുന്നത്. അച്ഛനെയും അമ്മയേയും സഹോദരിയേയും കൊല്ലാന്‍ അയാള്‍ സ്വന്തം മനസിനെ പാകപ്പെടുത്തിവച്ചിരുന്നു. ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഒരു വീഡിയോ ആയിരുന്നു ഇതിനയാള്‍ കൂട്ടുപിടിച്ചത്. ഒറ്റവെട്ടിനു മനുഷ്യനെ കൊല്ലുന്ന ആ വീഡിയോ അയാള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ സേവ് ചെയ്ത് സ്ഥിരമായി കാണുമായിരുന്നു. പൊലീസിനു നല്‍കിയ മൊഴിയില്‍ കേദല്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കൊലപാതകദൃശ്യങ്ങളുള്ള മൂന്നു വീഡിയോകളാണ് കേദല്‍ കണ്ടിരുന്നത്. ഇതില്‍ ഒന്നിലാണ് ഒറ്റവെട്ടിനു ആളെ കൊല്ലുന്ന ദൃശ്യങ്ങളുള്ളത്. തലയുടെ പിന്‍ഭാഗത്തുള്ള മെഡുല ഒബ്ലോംഗേറ്റയ്ക്കു വെട്ടിയാല്‍ മരണം ഉടന്‍ സംഭവിക്കും. കേദല്‍ നലാക്കിയതും ആ രീതിലായിരുന്നു. മനുഷ്യരില്‍ നടപ്പാക്കുന്നതിനു മുന്നോടിയായി ഡമ്മിയില്‍ പരീക്ഷിച്ചുറപ്പിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.
കൊലകള്‍ നടപ്പാക്കിയ രീതികളെ കുറിച്ച് കേദല്‍ പൊലീസിനു നല്‍കിയതായി പറയുന്ന മൊഴി മാധ്യമങ്ങളില്‍ വരുന്നതു മാതിരിയുള്ളതാണെങ്കില്‍ കൊടുംക്രൂരതയാണ് കേദല്‍ ചെയ്തത്. കൊലപാതകങ്ങള്‍ എങ്ങനെ നടപ്പാക്കിയെന്നുള്ള കേദലിന്റെ മൊഴി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം: അമ്മ ഡോ. ജീന്‍ പത്മയെയാണ് ആദ്യം വകവരുത്തിയത്. ഏപ്രില്‍ 5നു രാവിലെ 11 മണിയോടെ. താന്‍ പുതുതായി ഉണ്ടാക്കിയ കമ്പ്യൂട്ടര്‍ ഗെയിം കാണിക്കാമെന്നു പറഞ്ഞു മുറിയിലേക്കു വിളിച്ചു വരുത്തി. കമ്പ്യൂട്ടര്‍ ടേബിളിനു മുന്നില്‍ അമ്മയെ ഇരുത്തിയശേഷം പിറകില്‍ നിന്നും മഴു ഉപയോഗിച്ച് കഴുത്തില്‍ ആഞ്ഞുവെട്ടി. മൃതദേഹം കിടപ്പുമുറിയിലെ ബാത്ത്‌റൂമിലിട്ട് പൂട്ടി. തറയില്‍ നിന്നും രക്തക്കറ മുഴുവന്‍ തുടച്ചു നീക്കി. വീട്ടിലുണ്ടായിരുന്ന സഹോദരിയറിയാതെ ഒന്നാമത്തെ കൊല നടത്തി. രണ്ടാമത്തെ ഇര അച്ഛനായിരുന്നു. അമ്മയെ കൊലപ്പടുത്തുമ്പോള്‍ വീട്ടില്‍ ഇല്ലായിരുന്ന അച്ഛന്‍ പ്രൊഫ. രാജ് തങ്കം ഉച്ചയോടെയാണു വീട്ടില്‍ തിരിച്ചെത്തുന്നത്. രാജ് തങ്കം ഊണിനു മുമ്പായി മദ്യം കഴിക്കാനിരുന്നപ്പോള്‍ കേദലും സനേഹം നടിച്ച് ഒപ്പം കൂടി. പിന്നീട് അച്ഛനും സഹോദരിക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ഈ സമയം അമ്മയുടെ മൃതദേഹം മുകളില്‍.
ഉച്ചഭക്ഷണം കഴിഞ്ഞശേഷം കേദല്‍ സാഹചര്യങ്ങള്‍ ഒന്നുകൂടി നിരീക്ഷിച്ചു. സഹോദരി കരോളിന്‍ മുറിക്കുള്ളിലാണെന്ന് ഉറപ്പുവരുത്തിയശേഷം അച്ഛനെ തന്റെ കമ്പ്യൂട്ടര്‍ ഗെയിം കാണിക്കാമെന്നു പറഞ്ഞു സ്വന്തം മുറിയിലേക്കു വിളിച്ചുകൊണ്ടുപോയി. കമ്പ്യൂട്ടര്‍ ടേബിളിനു മുന്നില്‍ ഇരുത്തി. ശേഷം പിറകില്‍ നിന്ന് മഴു ഉപയോഗിച്ചു തലയ്ക്ക് വെട്ടാന്‍ ശ്രമിച്ചു. എന്നാല്‍ രാജ് തങ്കം ഈ വെട്ട് തടഞ്ഞു. പക്ഷേ കേദലില്‍ നിന്നും രക്ഷപെടാന്‍ കഴിഞ്ഞില്ല. കേദലിന്റെ കൈയിലെ മഴു വീണ്ടും വീണ്ടും രാജ് തങ്കത്തിന്റെ മേല്‍വീണു. മരിച്ചെന്ന് ഉറപ്പായപ്പോള്‍ ശരീരം വലിച്ചിഴച്ച് ബാത്ത്‌റൂമില്‍ അമ്മയുടെ ദേഹത്തിനൊപ്പം കിടത്തി. അടുത്ത ഇര സഹോദരി കരോളിന്‍ ആയിരുന്നു. ഒരു സുഹൃത്ത് ഈമെയില്‍ അയച്ചിട്ടുണ്ടെന്നു പറഞ്ഞാണ് സഹോദരിയെ തന്റെ മുറിയിലേക്ക് കേദല്‍ എത്തിച്ചത്. പിന്നീട് തലയ്ക്കു പിറകില്‍ മഴുകൊണ്ടു വെട്ടി. ആ ശരീരവും ബാത്ത്‌റൂമിലേക്ക് വലിച്ചുകൊണ്ടുപോയി. സഹോദരിയുടെ കഴുത്തറക്കുകയും ചെയ്തു. വീണ്ടും വന്ന് മുറിയുടെ തറയും ചുവരും വൃത്തിയാക്കി.
അന്നു വൈകുന്നേരം പുറത്തുപോയി രണ്ടു കന്നാസുകളിലായി പെട്രോള്‍ വാങ്ങി വന്നു. മൃതദേഹങ്ങള്‍ കുറച്ചു കുറച്ചായി കത്തിച്ചു. ഈ സമയത്തൊക്കെ വീട്ടിലുണ്ടായിരുന്ന ബന്ധുവും വൃദ്ധയുമായ ലളിതയെ വകവരുത്തുന്നത് വൈകിട്ടാണ്. അമ്മ ഫോണില്‍ വിളിക്കുന്നുവെന്നു പറഞ്ഞാണു ലളിതയെ മുകള്‍ നിലയിലേക്കു കൊണ്ടുവന്നത്. ഇത്തവണ സ്വന്തം മുറിയിലേക്കല്ല, മാതാപിതാക്കളുടെ മുറിയില്‍വച്ചാണു കേദല്‍ നാലമത്തെ കൊല നടത്തിയത്. ലളിതയുടെയും കഴുത്തിനു തന്നെ വെട്ടി. മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അതേ മുറിയിലെ ബാത്ത് റൂമില്‍ വച്ചു.
പിറ്റേന്നു വേലക്കാരി വന്നപ്പോള്‍ പറഞ്ഞത് എല്ലാവരും ഊട്ടിയില്‍ വിനോദയാത്രയ്ക്കു പോയെന്നാണ്. അന്നു രാത്രിയാണു മൃതദേഹങ്ങള്‍ കത്തിച്ചത്. തീയില്‍ മുറിയിലെ ജനല്‍ ചില്ലുകള്‍ പൊട്ടിയപ്പോള്‍ ശബ്ദം കേട്ട് അയല്‍വാസികള്‍ ശ്രദ്ധിച്ചു. ഇവരോട് പട്ടിയെ ഓടിക്കാന്‍ കല്ലെറിഞ്ഞപ്പോള്‍ പൊട്ടിയതാണന്നു പറഞ്ഞു. പക്ഷേ തീ വീട്ടില്‍ പടര്‍ന്നു പിടിച്ചപ്പോള്‍ പിന്നെ അവിടെ നില്‍ക്കാന്‍ രക്ഷയില്ലെന്നായി. അപ്പോള്‍ ഇട്ടിരുന്ന വസ്ത്രങ്ങള്‍ ഊരി കട്ടിലിനടിയില്‍ ഒളിപ്പിച്ചശേഷം പുതിയവയിട്ട് ബാഗുമെടുത്ത് വീടിനു പുറത്തിറങ്ങി. അവിടെ നിന്നും തമ്പാനൂരില്‍ എത്തി. ട്രെയിനില ചെന്നൈയിലേക്കു പോയി.