സുപ്രീംകോടതിയില്‍ പോയാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിധി അനുകൂലമായേക്കില്ലെന്നാണ നിയമോപദേശത്തിലാണ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് പുതിയ അഭിഭാഷകനെ വച്ചു. മുതിര്‍ന്ന അഭിഭാഷന്‍ ബി.രാമന്‍പിള്ളയാണ് ഹൈക്കോടതിയില്‍ ദിലീപിന് വേണ്ടി ഹാജരാവുക. സുപ്രീംകോടതിയില്‍ പോയാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിധി അനുകൂലമായേക്കില്ലെന്നാണ നിയമോപദേശത്തിലാണ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. അഡ്വ.രാംകുമാര്‍ ആയിരുന്നു നേരത്തെ ദിലീപിന് വേണ്ടി ഹാജരായിരുന്നത്. കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്തിയില്ല, കുറ്റകൃത്യത്തില്‍ ദിലീപിന്റെ കൂട്ടാളിയെന്ന് സംശയിക്കുന്ന മാനേജര്‍ അപ്പുണ്ണി ഒളിവിലാണ് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ആദ്യ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്. എന്നാല്‍, ഈ രണ്ടുകാര്യങ്ങളും അപ്രസക്തമായിരിക്കുന്നു. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനി ഉപയോഗിച്ച മൊബൈല്‍ഫോണ്‍ നശിപ്പിച്ചതായി കേസിലെ പ്രതികളായ അഭിഭാഷകര്‍ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ കുറ്റസമ്മതമൊഴി നല്‍കിയിരുന്നു. അപ്പുണ്ണിയും പൊലീസിന് മൊഴി നല്‍കാനെത്തി. ഇതോടെ ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ക്കാന്‍ പൊലീസ് മുന്നോട്ടുവയ്ക്കുന്ന പുതിയ അന്വേഷണ വിവരങ്ങള്‍ നിര്‍ണായകമാവും.
ആദ്യം മജിസ്‌ട്രേട്ട് കോടതിയും പിന്നീട് ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതാണ്. ഈ രണ്ട് ഘട്ടത്തിലും പൊലീസ് കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച കേസ് ഡയറിയാണ് വാദത്തില്‍ നിര്‍ണായകമായത്. മജിസ്‌ട്രേട്ട് കോടതിക്കുശേഷം ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാനുള്ള നിയമപരമായ സാഹചര്യം ഉപയോഗപ്പെടുത്താതെയാണ് പ്രതിഭാഗം നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത്. മജിസ്‌ട്രേട്ട് കോടതിയും ഹൈക്കോടതിയും ആദ്യഹര്‍ജികള്‍ തള്ളിയപ്പോള്‍ പ്രതികള്‍ക്കെതിരെ അതീവ ഗുരുതര നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്നത് ബുദ്ധിയല്ലെന്ന നിയമോപദേശമാണ് ദിലീപിന് ലഭിച്ചത്. മൊബൈല്‍ഫോണ്‍ നശിപ്പിച്ചെന്ന അഭിഭാഷകരുടെ മൊഴികള്‍ വസ്തുതാപരമല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പൊലീസ്. അതേസമയം ഫോണ്‍ എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തില്‍ പൊലീസിന് വ്യക്തതയില്ല.