UPDATES

ട്രെന്‍ഡിങ്ങ്

അപ്പുണ്ണിയുടെ ഒളിത്താവളം നിലമ്പൂരിന് സമീപമെന്ന് വിവരം: തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

നിലമ്പൂര്‍ നാടുകാണി ചുരത്തിന് സമീപം തമിഴ്‌നാട് അതിര്‍ത്തിയിലെ ദേവാലത്ത് അപ്പുണ്ണിയെ കണ്ടതായാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ (സുനില്‍രാജ്) ഒളിയിടം സംബന്ധിച്ച് നിലമ്പൂര്‍ പൊലീസിന് രഹസ്യവിവരം കിട്ടിയതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലമ്പൂര്‍ നാടുകാണി ചുരത്തിന് സമീപം തമിഴ്‌നാട് അതിര്‍ത്തിയിലെ ദേവാലത്ത് അപ്പുണ്ണിയെ കണ്ടതായാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് മലയാള സിനിമകളുടെ ഷൂട്ടിംഗ് സാധാരണ നടക്കാറുണ്ട്. ദിലീപിന്റെ പല സിനിമകളുടേയും ഷൂട്ടിംഗ് ഇവിടെ നടന്നിട്ടുമുണ്ട്. ദേവാലം ഭാഗത്ത് രണ്ട് ദിവസമായി പൊലീസിന്റെ ശക്തമായ നിരീക്ഷണമാണുള്ളത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിലെ അംഗങ്ങളും നിലമ്പൂരിലെത്തിയിട്ടുണ്ട്.

കേസില്‍ ഗൂഢാലോചനക്കുറ്റത്തില്‍ പങ്കാളിയാണെന്ന് പൊലീസ് സംശയിക്കുന്ന അപ്പുണ്ണി ഒളിവില്‍ പോയത് തുടരന്വേഷണങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ദിലീപിനെ മറ്റു പ്രതികളുമായി ബന്ധിപ്പിക്കുന്ന കണ്ണി അപ്പുണ്ണിയാണ്. കുറ്റകൃത്യത്തിന് പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയും ആസൂത്രണവും നടന്നു എന്നാണ് കണ്ടെത്തല്‍. അതിനാല്‍ പ്രതികള്‍ക്കെതിരെ ഇനിയും കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്.

അതിനിടെ, നടിയെ ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ്, നടി കാവ്യ മാധവനുമായി അവസാനം ഒരുമിച്ച് അഭിനയിച്ച സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലും മുഖ്യപ്രതി പള്‍സര്‍ സുനി പലതവണ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. കൊല്ലം തേവലക്കരയില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു ഈ സിനിമയുടെ ഷൂട്ടിംഗ്. അന്വേഷണസംഘം തേവലക്കരയിലെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഷൂട്ടിംഗ് നടന്ന വീട്ടിലുള്ളവരോടും അയല്‍വാസികളോടും സുനി വലിയ അടുപ്പമുണ്ടാക്കിയിരുന്നു. ഷൂട്ടിംഗിനിടയില്‍ ദിലീപ്, കാവ്യ എന്നിവരുമായും ഇയാള്‍ വളരെ അടുപ്പത്തോടെ പെരുമാറിയിരുന്നു എന്നാണ് പൊലീസിന് കിട്ടിയ വിവരം. ചിത്രത്തിലെ സാങ്കേതിക വിദഗ്ധരുടെ മൊഴിയെടുക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍