UPDATES

ട്രെന്‍ഡിങ്ങ്

പശുക്കളെ കൊന്നാല്‍ ക്യൂബയില്‍ ഏഴ് വര്‍ഷം തടവ്: ഡിവൈഎഫ്‌ഐക്കാര്‍ മനസിലാക്കണമെന്ന് ആര്‍എസ്എസ്

രാജ്യത്ത് സംഘടിപ്പിക്കപ്പെട്ട ബീഫ് ഫെസ്റ്റിവലുകളുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ മരുന്നുകമ്പനികളാണെന്നും ആര്‍എസ്എസ്

ദാരിദ്ര്യത്തില്‍ നിന്നും സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കമ്മ്യൂണിസ്റ്റ് ക്യൂബ രക്ഷപ്പെട്ടത് പശുസംരക്ഷണത്തിലൂടെയാണ് ആര്‍.എസ്.എസ്. പശുക്കളെ കൊന്നാല്‍ ക്യൂബയില്‍ ഏഴുവര്‍ഷം കഠിനതടവാണ് ശിക്ഷയെന്നും ആര്‍എസ്എസ്. ഇക്കാര്യം ബീഫ് ഫെസ്റ്റിവല്‍ നടത്തുന്ന കേരളത്തിലെ ഡി.വൈ.എഫ്.ഐ.ക്കാര്‍ മനസിലാക്കണമെന്നാണ് ആര്‍എസ്എസ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ പറയുന്നത്. പശുക്കളെ ആധാരമാക്കിയുള്ള കാര്‍ഷികശൈലി സ്വീകരിച്ചതാണ് ക്യൂബയുടെ പുരോഗതിക്ക് കാരണമെന്നാണ് ആര്‍എസ്എസിന്റെ കണ്ടുപിടിത്തം. പശുക്കളെ സംരക്ഷിക്കുന്നവര്‍ക്ക് ക്യൂബന്‍ ഗവണ്‍മെന്റ് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട് – ആര്‍എസ്എസ് പുസ്തകം പറയുന്നു.  ‘മടങ്ങാം ഗ്രാമത്തിലേക്ക്, ഗോവിലേക്ക്, കൃഷിയിലേക്ക്, പ്രകൃതിയിലേക്ക്’ എന്നപേരില്‍ ആര്‍.എസ്.എസിന്റെ ഗോസേവാ വിഭാഗമാണ് പുസ്തകമിറക്കിയത്.

രാജ്യത്ത് സംഘടിപ്പിക്കപ്പെട്ട ബീഫ് ഫെസ്റ്റിവലുകളുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ മരുന്നുകമ്പനികളാണെന്നും ആര്‍എസ്എസ് അഭിപ്രായപ്പെടുന്നു. ഇന്ത്യയിലെ മരുന്നുകമ്പനികള്‍ 1948-ല്‍ 12 കോടിയുടെ മരുന്നുകളാണ് വിറ്റഴിച്ചത്. 1990-ല്‍ ഇത് 4300 കോടിയായി. 1760-ന് മുമ്പ് രാജ്യത്ത് അറവുശാലകള്‍ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷുകാര്‍ എത്തുന്നതിന് മുമ്പ് ഗോവധം കഠിനശിക്ഷ ലഭിക്കുന്ന കുറ്റമായിരുന്നു. ഇന്ത്യയെ പശ്ചാത്യവത്കരിക്കുന്നതിന്റെ ഭാഗമായി പശുക്കളെ ഇല്ലാതാക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു എന്നും ആര്‍എസ്എസ് പുസ്തകം അവകാശപ്പെടുന്നു. ബംഗാള്‍ ഗവര്‍ണറായിരുന്ന റോബര്‍ട്ട് ക്ലൈവ് 1760-ല്‍ കൊല്‍ക്കത്തയില്‍ ആദ്യത്തെ അറവുശാല സ്ഥാപിച്ചത് ഈ ലക്ഷ്യമിട്ടാണ്. ഇറാനും മ്യാന്‍മറും ഗോവധം നിരോധിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഗോവധത്തിനെതിരേ ഫത്വ പുറപ്പെടുവിച്ചിട്ടുണ്ടെന്നും പുസ്തകത്തിലുണ്ട്.

അതേസമയം മതന്യൂനപക്ഷങ്ങളുടെ ആഹാരസ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ആര്‍.എസ്.എസ് അവകാശപ്പെടുന്നുണ്ട്. ഗോസംരക്ഷണം സംബന്ധിച്ച ആധികാരികരേഖ എന്ന നിലയില്‍ പുസ്തകം എല്ലാ വീടുകളിലും എത്തിക്കാനാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍