ഈ വിധികളില്‍ രണ്ടെണ്ണവും എന്‍ഡിഎ സര്‍ക്കാരിന് അനുകൂലമായിരുന്നു
കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയുണ്ടായ കോടതി വിധി ദേശീയ രാഷ്ട്രീയത്തെ സംബന്ധിച്ച് ആദ്യമാണ്. എന്നാല്‍ ചരിത്രം കുറിച്ച വേറെയും പാതിരാവിധികള്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം തന്നെ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമാണെന്ന അപൂര്‍വതയുമുണ്ട്. ഈ വിധികളില്‍ രണ്ടെണ്ണവും എന്‍ഡിഎ സര്‍ക്കാരിന് അനുകൂലമായിരുന്നുവെന്നത് മറ്റൊരു വസ്തുത.
2014 സെപ്തംബര്‍ എട്ടിന് നിഥാരി കൂട്ടക്കൊലക്കേസിലാണ് സുപ്രിംകോടതി ഉറക്കമിളച്ചിരുന്നത്. പിന്നീട് യാക്കൂബ് മേമന് വേണ്ടിയും കോടതി ഇതേ പോലെ ഉറക്കമിളച്ചു. 2015 ജൂലൈ 30നായിരുന്നു ഇത്. നിഥാരി കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷ റദ്ദാക്കുകയായിരുന്നുവെങ്കില്‍ മുംബൈ കൂട്ടക്കൊലക്കേസില്‍ ഒന്നാംപ്രതി യാക്കൂബ് മേമനെ തൂക്കിക്കൊല്ലാനായിരുന്നു വിധി വന്നത്. ആറ് കുട്ടികളെയും 20കാരിയായ ഒരു യുവതിയെയും ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കോസാണ് സുരീന്ദര്‍ കോലിക്കെതിരായി ഉണ്ടായിരുന്നത്. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തതാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വധശിക്ഷ പ്രഖ്യാപിച്ചത്. എന്നാല്‍ സുരീന്ദര്‍ കോലിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് പുലര്‍ച്ചെ 1.40നാണ് ശിക്ഷ ജീവപര്യന്തമാക്കിയുള്ള വിധി വന്നത്. ഇയാള്‍ക്കെതിരായ അഞ്ച് വധശിക്ഷകളാണ് സുപ്രിംകോടതി റദ്ദാക്കിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയ ദയാഹര്‍ജിയ്ക്ക് മേലുള്ള ഹര്‍ജിയാണ് എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് സുപ്രിംകോടതി അനുവദിച്ചത്. ജസ്റ്റിസുമാരായ എച്ച്.ആര്‍ ദത്തു, എ.ആര്‍ ദാവെ എന്നിവരുടെ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
29ന് രാത്രി 10.30ന് യാക്കൂബ് മേമന്റെ ദയാഹര്‍ജി തള്ളിയതോടെയാണ് പുതിയ ഹര്‍ജി എത്തിയത്. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ചിനാണ് ചീഫ് ജസ്റ്റിസ് ഈ ഹര്‍ജി കൈമാറിയത്. 30ന് പുലര്‍ച്ചെ 2.30നാണ് ഹര്‍ജി പരിഗണിക്കുന്നതിന് കോടതി ചേര്‍ന്നത്. അവസാന ഹര്‍ജിയും തള്ളി 4.55ന് വിധിയെത്തി. രാവിലെ 6.45ന് വധശിക്ഷയും നടപ്പാക്കി. കര്‍ണാടക കേസിലും യാക്കൂബ് മേമന്‍ കേസിലും ഹര്‍ജ്ജിക്കാരന് പ്രതികൂലമായി വിധി വന്നപ്പോള്‍ നിഥാരി കേസില്‍ ഹര്‍ജിക്കാരന് അനുകൂലമായിരുന്നു വിധി. ഈ മൂന്ന് വിധികളും കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതുമായി.