UPDATES

ട്രെന്‍ഡിങ്ങ്

നിപ: യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി; പരസഹായമില്ലാതെ നടന്ന് തുടങ്ങി

രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന ഒരാളെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

നിപ ബാധിതനായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതി. രോഗി ഇപ്പോള്‍ പരസഹായമില്ലാതെ നടക്കാന്‍ തുടങ്ങിയതായി ജില്ല കളക്ടര്‍ ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. അതേസമയം നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന ഒരാളെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വരാപ്പുഴ സ്വദേശിയെയാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഐസലേഷന്‍ വാര്‍ഡില്‍ എട്ടു രോഗികളാണുള്ളത്. ഇവരുടെ നില സ്റ്റേബിളായി തുടരുന്നതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ആകെ 329 പേരാണ് സമ്പര്‍ക്ക ലിസ്റ്റിലുള്ളത്. 52 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 277 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും ഉള്‍പ്പെട്ടവരാണ്.

പുതുതായി പ്രവേശിപ്പിച്ച രോഗിയുടേതടക്കം ഇന്ന് അഞ്ച് സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ്, ഇടുക്കി ജില്ലാ ആസ്പത്രി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോ സാമ്പിളുകളും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രണ്ട് പേരുടെ രണ്ടാം ഘട്ട പരിശോധനക്കായി ശേഖരിച്ച സാമ്പിളും ഇതില്‍ ഉള്‍പ്പെടുന്നു.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 30 പേരെ കിടത്താവുന്ന പുതിയ ഐസലേഷന്‍ വാര്‍ഡ് സജ്ജമായതിനെ തുടര്‍ന്ന് ട്രയല്‍ റണ്‍ നടത്തി. രോഗി ആംബുലന്‍സില്‍ എത്തുന്നത് മുതല്‍ ഐസലേഷന്‍ വാര്‍ഡില്‍ എത്തുന്നത് വരെയുള്ള ഓരോ ഘട്ടങ്ങളും കാര്യക്ഷമമാക്കുന്നതിനായിട്ടാണ് ട്രയല്‍ റണ്‍ നടത്തിയത്.

നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍(എന്‍ ഐ വി) നിന്നുള്ള വിദഗ്ധ സംഘം തൊടുപുഴ, മുട്ടം മേഖലകളില്‍ നിന്നുള്ള 52 പഴം തീനി വവ്വാലുകളില്‍ നിന്ന് ഇതേവരെ സാമ്പിളുകള്‍ ശേഖരിച്ചു. തിങ്കളാഴ്ച്ച 22 സാമ്പിളുകളാണ് പൂനെ എന്‍ ഐ വി സംഘം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശേഖരിച്ചത്. ഈ സാമ്പിളുകള്‍ ശേഖരിച്ച് പുനെയിലേക്ക് അയക്കും. ചൊവ്വാഴ്ച്ച ആലുവ, പറവൂര്‍ മേഖലകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കും. ഡോ. സുദീപിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡോ. ഗോഖലെ, ഡോ: ബാലസുബ്രഹ്മണ്യന്‍ എന്നീ ശാസ്ത്രജ്ഞരും ഉണ്ട്.

നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് 2327 പേര്‍ക്ക് പരിശീലനം നല്‍കിയതായി കളക്ടര്‍ അറിയിച്ചു. ഇതോടെ ആകെ പരിശീലനം ലഭിച്ചവരുടെ എണ്ണം 18655 ആയി. ജില്ലയില്‍ നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തെക്കുറിച്ചും ആരോഗ്യസംരക്ഷണത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് ‘വരയ്ക്കാം ആരോഗ്യത്തിനായി’ എന്ന പേരില്‍ ജില്ലയിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍, വിഎച്ച്എസ്ഇ, ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 12ന് സ്‌കൂള്‍ തലത്തില്‍ മത്സരം നടത്തുമെന്നും കളക്ടര്‍ അറിയിച്ചു. എല്ലാ വിദ്യാര്‍ത്ഥികളേയും സ്‌കൂള്‍തല മത്സരത്തില്‍ പങ്കെടുപ്പിക്കും. സ്‌കൂള്‍ തലത്തിലെയും ഉപജില്ലാ തലത്തിലെയും ജില്ലാ തലത്തിലെയും ഏറ്റവും മികച്ച രചന തെരഞ്ഞെടുത്ത് സമ്മാനം നല്‍കും. പ്രത്യേകം തയ്യാറാക്കിയ ബോധവല്‍കരണസന്ദേശം 12ന് എല്ലാ സ്‌കൂളുകളിലും രാവിലത്തെ അസംബ്ലിയില്‍ വായിക്കും.

അതിഥി തൊഴിലാളികളില്‍ നിപ ജാഗ്രത സന്ദേശം എത്താക്കാന്‍ വേണ്ടി എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ബംഗാളി, തമിഴ്, ഹിന്ദി ഭാഷകളില്‍ തയ്യാറാക്കിയ വീഡിയോയും, ആരോഗ്യവകുപ്പ് തയ്യാറാക്കിയ ശബ്ദ സന്ദേശങ്ങളും തൊഴിലാളികള്‍ ജോലി ചെയുന്ന സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും കേള്‍പ്പിക്കുകയും ചെയ്തു. കൂടാതെ തൊഴിലാളികള്‍ക്ക് ഇടയില്‍ ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നതിന് അതിഥി തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന തൊഴില്‍ ഉടമകള്‍ക്കും, കരാറുകാര്‍ക്കും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്.

കത്വ കൂട്ടബലാത്സംഗം: മൂന്ന് പേര്‍ക്ക് ജീവപര്യന്തം, മൂന്ന് പോലീസുകാര്‍ക്ക് അഞ്ച് വര്‍ഷം തടവ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍