UPDATES

ട്രെന്‍ഡിങ്ങ്

രാഷ്ട്രീയക്കാരന്റെ മകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നിഷ ജോസ് കെ മാണി

ആ അക്രമി അറസ്റ്റിലാകണമെന്ന് തനിക്കുണ്ടായിരുന്നെങ്കില്‍ അന്ന് തന്നെ അത് ചെയ്യാമായിരുന്നു

ട്രെയിനില്‍ വച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കോട്ടയത്തെ പ്രമുഖ രാഷ്ട്രീയക്കാരന്റെ മകനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസ് കെ മാണി. ഒരു പ്രമുഖന്റെ മകനെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു മെലിഞ്ഞ വ്യക്തിയെന്നാണ് അയാളെക്കുറിച്ച് താന്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്ന് നിഷ പറയുന്നു. മനോരമയുടെ ഇംഗ്ലീഷ് ഓണ്‍ലൈനിന് (ഓണ്‍മനോരമ) നല്‍കിയ അഭിമുഖത്തിലാണ് നിഷ ഇക്കാര്യം വ്യക്തമാക്കിയത്.

മീ ടൂ കാമ്പെയ്ന്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ളതല്ലെന്നും നിഷ പറയുന്നു. താന്‍ അയാളുടെ പേര് വെളിപ്പെടുത്താന്‍ ഒരിക്കലും ഉദ്ദേശിക്കുന്നില്ലെന്നും അത് തന്റെ സ്വകാര്യതയ്ക്കുള്ള അവകാശമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പീഡിപ്പിക്കപ്പെടുകയോ പീഡനം ശ്രമത്തിന് ഇരയാകുകയോ ചെയ്തവര്‍ക്ക് അത് തുറന്നു പറയാനും താന്‍ സമൂഹത്തില്‍ ഒറ്റയ്ക്കല്ലെന്ന തോന്നല്‍ സൃഷ്ടിക്കാനുമാണ് ഈ കാമ്പെയ്‌നിംഗ് സഹായിക്കുന്നത്. വാക്കാലോ ശാരീരികമായോ പീഡിപ്പിക്കപ്പെട്ട ആദ്യത്തെ സ്ത്രീയല്ല താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പലരും അത് തുറന്നുപറയാന്‍ തയ്യാറാകില്ല.

ഈ സംഭവം വളരെക്കാലം മുമ്പുണ്ടായതാണ്. അന്ന് എന്റെ കുട്ടികള്‍ തീരെ ചെറുതായിരുന്നു. ജോലി കഴിഞ്ഞ് തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് മടങ്ങുമ്പോഴാണ് സംഭവമുണ്ടായത്. ആ അക്രമി അറസ്റ്റിലാകണമെന്ന് തനിക്കുണ്ടായിരുന്നെങ്കില്‍ അന്ന് തന്നെ അത് ചെയ്യാമായിരുന്നു. ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യ എന്ന നിലയില്‍ മറക്കാനല്ല ക്ഷമിക്കാനാണ് താന്‍ പഠിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അക്രമിയുടെ പേര് പറയാതെ തന്നെ ആ സംഭവം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതും അതിനാലാണ്.

ഷോണ്‍ ജോര്‍ജ്ജ് ആണ് അക്രമിയെന്ന് ആരാണ് പറഞ്ഞതെന്നും അവര്‍ ചോദിച്ചു. ഷോണിന്റെയോ മറ്റേതെങ്കിലും ഒരു വ്യക്തിയുടേയോ പേര് താന്‍ പരാമര്‍ശിച്ചിട്ടില്ല. ഇതില്‍ പി സി ജോര്‍ജ്ജിന്റെ കുടുംബം തന്റെ കുടുംബത്തെ അസഭ്യം പറയുന്നതില്‍ തനിക്ക് ഏറെ വേദനയുണ്ടെന്നും നിഷ കൂട്ടിച്ചേര്‍ത്തു. ഞാന്‍ കോടതിയെ സമീപിക്കാത്തതിനാല്‍ തന്നെ പോലീസിന് ഈ വിഷയത്തില്‍ കേസെടുക്കാനാകില്ല. അതിനാല്‍ തന്നെ ഷോണിന്റെ നിയമപരമായ നീക്കങ്ങളൊന്നും തന്നെ ബാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍