UPDATES

ട്രെന്‍ഡിങ്ങ്

ദിലീപ് നിങ്ങളല്ല, ബൈജു പൗലോസ് ആണ് ഞങ്ങളുടെ സൂപ്പര്‍ സ്റ്റാര്‍

തെളിവുകള്‍ അതിശക്തമാണെന്നും അന്വേഷണം അവസാനിക്കുന്നത് വരെയെങ്കിലും ദിലീപ് ജയിലില്‍ തന്നെ തുടരുമെന്നുമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ കേസിനെക്കുറിച്ച് പറയുന്നത്

മലയാള സിനിമയിലെ ഒരു പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോള്‍ അതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ സമര്‍ത്ഥനായ ഒരു ഉദ്യോഗസ്ഥന്‍ വേണമെന്ന് വന്നപ്പോള്‍ കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നിട്ടില്ല. പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് ജിഷ വധക്കേസ് അന്വേഷണത്തിലൂടെയും വിജിലന്‍സ് ഉദ്യോഗസ്ഥരായി വേഷംമാറിയെത്തി കവര്‍ച്ച നടത്തിയ സംഘത്തെ പിടികൂടിയും തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞിരുന്നു. ജിഷ വധക്കേസിന്റെ അന്വേഷണം ധ്രുതഗതിയില്‍ പുരോഗമിക്കാത്തതിന്റെ പേരില്‍ അദ്ദേഹം രൂക്ഷ വിമര്‍ശനത്തിന് വിധേയനായിരുന്നു.

ഡിവൈഎസ്പി കെ ജി ബാബുകുമാര്‍ ബിപിസിഎല്‍ സുരക്ഷ ഉദ്യോഗസ്ഥനായി പോയപ്പോള്‍ പകരക്കാരനാക്കാന്‍ പറ്റുന്ന ഉദ്യേഗസ്ഥനെയാണ് അന്വേഷണ സംഘം തേടിയത്. കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ ഉള്‍പ്പെട്ടിരുന്ന വ്യക്തി എന്ന നിലയിലും ട്രാക്ക് റെക്കോഡും പരിഗണിച്ചാണ് ബൈജു പൗലോസിനെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

നടി ആക്രമിക്കപ്പെട്ടതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉന്നത ഉദ്യോഗസ്ഥര്‍ ചോരുമെന്ന ഭയത്താല്‍ അതീവ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. ദിലീപിന് ഈ കേസുമായി ബന്ധമുണ്ടെന്ന് തെളിയിച്ച ഫോണ്‍കോളുകളുടെ വിവരങ്ങളെല്ലാം ആലുവയിലെ സൈബര്‍ സെല്‍ ഓഫീസില്‍ ബൈജു പൗലോസ് ഒറ്റക്കെത്തിയാണ് ശേഖരിച്ചത്.

വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കുകയെന്നത് അത്ര എളുപ്പമല്ല. ഫോണ്‍ വിളികളുടെ വിവരങ്ങള്‍ ശേഖരിച്ച് ചോദ്യം ചെയ്യലില്‍ ദിലീപിനെ കുരുക്കാന്‍ സഹായിച്ചത് ബൈജു പൗലോസിന്റെ പ്രയത്‌നമാണെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

അങ്കമാലി സിഐയ്ക്ക് നെടുമ്പാശേരിയുടെ അധിക ചുമതല കൂടിയുണ്ടായിരുന്നതിനാലാണ് ഡിപ്പാര്‍ട്ട്‌മെന്റ് മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥനെ തേടിയത്. വടക്കന്‍ പരവൂര്‍, കളമശേരി, ആലുവ, അങ്കമാലി എന്നിവിടങ്ങളിലെ സിഐമാരും ബൈജു പൗലോസിനെ അന്വേഷണത്തില്‍ സഹായിച്ചു. നേരത്തെ ബൈജു പൗലോസ് വിവിധ കേസുകളില്‍ സഹായിച്ചിട്ടുള്ള ക്രൈംബ്രാഞ്ച് എസ് പി കെ എസ് സുദര്‍ശനും അന്വേഷണം ധ്രുതഗതിയിലാക്കാന്‍ സഹായിച്ചു.

തെളിവുകള്‍ അതിശക്തമാണെന്നും അന്വേഷണം അവസാനിക്കുന്നത് വരെയെങ്കിലും ദിലീപ് ജയിലില്‍ തന്നെ തുടരുമെന്നുമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ കേസിനെക്കുറിച്ച് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍