ആര്‍ ബാലകൃഷ്ണപിള്ളയെ എല്‍ഡിഎഫില്‍ എടുത്തത് സിപിഎം എന്ന പാര്‍ട്ടിയുടെ തീരുമാനമല്ലെന്നും മുന്നണി നേതൃത്വമാണെന്നും വിഎസ്
നവോത്ഥാനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുക എന്ന മിനിമം പരിപാടില്ല അതെന്നും വി എസ് അച്യുതാനന്ദന്‍. മനോരമ ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തിലാണ് വിഎസ് ഇക്കാര്യം പറഞ്ഞത്. പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ കക്ഷികളെ ഒപ്പം നിര്‍ത്തുന്നതും വ്യക്തമായ വര്‍ഗീയ അജണ്ടകള്‍ വെച്ച് പ്രവര്‍ത്തിക്കുന്ന കക്ഷികളുമായി സഖ്യത്തിലേര്‍പ്പെടുന്നതും രണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീസമത്വം എന്ന നവോത്ഥാന ആശയത്തോടൊപ്പം നില്‍ക്കുന്ന സംഘടനകളെ ഒറ്റക്കെട്ടായി അണിനിരത്തുക എന്നത് കാലഘട്ടം ആവശ്യപ്പെടുന്ന സംഗതിയാണ്. പക്ഷെ അതല്ല, നവോത്ഥാനം. അതൊരു തുടര്‍പ്രക്രിയയാണെന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുന്നത്. സ്ത്രീസമത്വം എന്ന പുരോഗമന ആശയത്തിന് പിന്തുണ നല്‍കേണ്ടതുണ്ട്. അത് ശബരിമലയില്‍ സ്ത്രീകളെ കയറ്റുക എന്ന മിനിമം പരിപാടിയല്ല- അദ്ദേഹം പറയുന്നു. അതേസമയം ആര്‍ ബാലകൃഷ്ണപിള്ളയെ എല്‍ഡിഎഫില്‍ എടുത്തത് സിപിഎം എന്ന പാര്‍ട്ടിയുടെ തീരുമാനമല്ലെന്നും മുന്നണി നേതൃത്വമാണെന്നും വിഎസ് പറഞ്ഞു.
അഴിമതി നിരോധന നിയമപ്രകാരമാണ് ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷ വിധിച്ചതെന്ന് വിധിന്യായത്തിന്റെ ആദ്യഘണ്ഡികയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസുകളില്‍പ്പെട്ട എത്രയോ രാഷ്ട്രീയ നേതാക്കളുണ്ട്. അത് മുന്നണി പ്രവേശനവുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെന്നാണ് വിഎസ് പറയുന്നത്. കൂടാതെ എല്‍ഡിഎഫിലെ പ്രതിനിധികള്‍ക്ക് മുന്നണി യോഗങ്ങളില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടെന്നും നേതാവിന്റെ സംശുദ്ധതയല്ല, പാര്‍ട്ടിയുടെ നിലപാടുകളാണ് മുന്നണി സംവിധാനത്തില്‍ പ്രധാനമെന്നും വിഎസ് പറയുന്നു.