UPDATES

ട്രെന്‍ഡിങ്ങ്

ഒഖി; എട്ടു മരണം; മത്സ്യ ബന്ധനത്തിന് പോയ 300 മത്സ്യതൊഴിലാളികള്‍ തിരിച്ചെത്തിയില്ല

48 മണിക്കൂർ കൂടി കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഒഖി ചുഴലിക്കാറ്റില്‍ കേരളത്തിലും തമിഴ്നാട്ടിലുമായി എട്ടു മരണം. സംസ്ഥാനത്ത് തിരുവനന്തപുരത്തും കൊല്ലത്തുമായി നാലുപേരാണ് മരിച്ചത്. കുളത്തൂപ്പുഴയില്‍ ഓട്ടോറിക്ഷയില്‍ മരം വീണു ഡ്രൈവര്‍ വിഷ്ണു മരിച്ചു. തിരുവനന്തപുരം കിള്ളിയില്‍ വൈദ്യുത കമ്പി പൊട്ടി വീണു രണ്ടു പേര്‍ മരിച്ചു. അപ്പുനാടാര്‍ (75) ഭാര്യ സുമതി (67) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്ത് മരം കടപുഴകി വീണ് ഒരു സ്ത്രീ മരിച്ചു. അല്‍ഫോന്‍സാമ്മയാണ് മരിച്ചത്. തമിഴ്നാട് കന്യാകുമാരി ജില്ലയില്‍ മരം വീണു നാലു പേര്‍ മരിച്ചു.

കന്യാകുമാരിക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട ഒഖി ചുഴലിക്കാറ്റ് തെക്കന്‍ കേരളത്തിലും കന്യാകുമാരി ജില്ലയിലും വമ്പിച്ച നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. 48 മണിക്കൂർ കൂടി കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തെക്കന്‍ കേരളത്തില്‍ കാറ്റും മഴയും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്റ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മുഖ്യമന്ത്രി കളക്റ്റര്‍മാരോട് സംസാരിച്ചത്.

ശക്തമായ കാറ്റ്; തിരുവനന്തപുരം ജില്ലയില്‍ കനത്ത നാശനഷ്ടങ്ങള്‍-ചിത്രങ്ങള്‍

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ കളക്റ്റര്‍മാര്‍ അവിടുത്തെ കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികളെക്കുറിച്ച് വിവരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടം. ദുരന്ത സാധ്യത കണക്കിലെടുത്ത് ആവശ്യമായ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കളക്റ്റര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കോസ്റ്റ്ഗാര്‍ഡിന്‍റെയും നാവിക-വ്യോമസേനകളുടെയും സഹായം തേടണം. അണക്കെട്ടുകള്‍ തുറക്കുമ്പോള്‍ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഇക്കാര്യം മുന്‍കൂട്ടി അറിയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

തിരുവനന്തപുരത്തെ തീരപ്രദേശത്തു തീരത്തുനിന്നും 100 മീറ്റര്‍ ദൂരപരിധിയില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്തും കൊല്ലത്ത് നിന്നുമായി മത്സ്യ ബന്ധനത്തിന് പോയ 300 മത്സ്യതൊഴിലാളികള്‍ ഇതുവരെയായിട്ടും തിരിച്ചെത്തിയിട്ടില്ല. തെക്കന്‍ ജില്ലകളില്‍ രാത്രി യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ശബരിമല തീര്‍ത്ഥാടകര്‍ രാത്രിയില്‍ മല കയറരുത് എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കടലിൽ പോയ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ നേവിയുടെ 4 കപ്പലുകൾ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. എയർഫോഴ്സിന്റെ രണ്ട് ഹെലികോപ്റ്ററുകളും നാളെ തെരച്ചിൽ ആരംഭിക്കും. ഇന്ന് നേവിയുടെ ഒരു ഹെലികോപ്ടറും ഡോർണിയർ വിമാനവും തിരച്ചിൽ നടത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം പൂർത്തിയാക്കാനായില്ല. ഇവ നാളെ വീണ്ടും തിരച്ചിൽ ആരംഭിക്കും.

തെക്കന്‍ കേരളത്തിലെ ചുഴലിക്കാറ്റ്: എടുക്കേണ്ട മുന്‍കരുതലുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍