രാജ്യത്തെ മുഴുവൻ സമയവും വർഗീയ സംഘർഷങ്ങളിൽ നിലനിർത്തുക എന്നതാണ് മറ്റൊരു ലക്ഷ്യം
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ലിംഗ അസമത്വവും സ്ത്രീവിരുദ്ധതയും നമ്മുടെ സമൂഹത്തിൽ എത്രമാത്രം ആഴത്തിൽ വേരുപടർന്നിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഒന്നാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പി സായ്‌നാഥ്. എന്നാൽ, ഒരു അവസരം കിട്ടിയപ്പോൾ നാം സ്വയം തിരുത്തുന്നതിനു പകരം രാഷ്ട്രീയമായും മറ്റുമുള്ള മുതലെടുപ്പാണ് ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. രാമക്ഷേത്രത്തിൽനിന്ന് ശബരിമലയിലേക്ക് എന്നാണ് ഒരു അജണ്ട. രാജ്യത്തെ മുഴുവൻ സമയവും വർഗീയ സംഘർഷങ്ങളിൽ നിലനിർത്തുക എന്നതാണ് മറ്റൊരു ലക്ഷ്യം. അദ്ദേഹം പറഞ്ഞു.
മാധ്യമം ദിനപത്രത്തിന് നൽകിയ സ്വകാര്യ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല യഥാർഥത്തിൽ രാമക്ഷേത്രത്തിൻറ പകരക്കാരനാണ്. അവർക്കൊരിക്കലും തെരഞ്ഞെടുപ്പിനുമുമ്പായി റാം മന്ദിർ ഒരുക്കുക സാധ്യമല്ല. അതുകൊണ്ട് അവർ ശബരിമലയെക്കുറിച്ചു തന്നെ സംസാരിച്ചുകൊണ്ടിരിക്കും. ഇതിലൂടെ ദക്ഷിണേന്ത്യയിൽ ഒരു മുന്നേറ്റമുണ്ടാക്കുകയാണ് ലക്ഷ്യം. സംഘർഷങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. ഇത്തരത്തിൽ നൂറുകണക്കിന് ‘ശബരിമലകൾ’ അവർ ഉണ്ടാക്കിയെടുക്കും. അദ്ദേഹം പറഞ്ഞു
അതെ സമയം ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോൺഗ്രസ്സിന്റെ നിലപാടിനെയും സായ്‌നാഥ് വിമർശിച്ചു. “കോൺഗ്രസ് വലിയ വിഡ്ഢിത്തമാണ് കാണിച്ചത്. അവർ സംഘ്പരിവാറിനൊപ്പം കളിയിലേർപ്പെട്ടിരിക്കുകയാണ്. തങ്ങൾക്കു കിട്ടിക്കൊണ്ടിരിക്കുന്ന വലിയൊരളവ് പിന്തുണയും ഇക്കാര്യത്തിൽ ബി.ജെ.പിയിലേക്ക് പോകുമെന്ന് അവർ തിരിച്ചറിയുന്നില്ല.” സായ്‌നാഥ് പറഞ്ഞു.
നടതുറക്കാന്‍ രണ്ട് ദിവസം: സജ്ജീകരണങ്ങളെ കുറിച്ച് പോലീസിന് അവ്യക്തത; വെല്ലുവിളിച്ച് ഹൈന്ദവസംഘടനകള്‍