UPDATES

ട്രെന്‍ഡിങ്ങ്

പെരിയ ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്തിന്റെയും കുടുംബങ്ങള്‍ ഹൈക്കോടതിയിലേക്ക്

കേസില്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുന്നു. ഇതേ കാര്യം ഉന്നയിച്ച് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതിയും നല്‍കും. ലോക്കല്‍ പൊലീസ് അന്വേഷിച്ചു തുടങ്ങിയ കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്നും കേസ് അട്ടിമറിക്കപ്പെടാനാണ് സാധ്യതയെന്നും ആരോപിച്ചാണ് ഇരകളുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്.

ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നതിന് വേണ്ട നിയമസഹായങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശരത്തിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ക്ക് ചെയ്തുകൊടുക്കും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു ശരത്തിന്റെയും കൃപേഷിന്റെയും കൊലപാതകത്തിനു പിന്നില്‍ ഇപ്പോള്‍ പിടിയിലായവര്‍ മാത്രമല്ല, ഉന്നതരായ സിപിഎം നേതാക്കള്‍ ഉണ്ടെന്ന ആക്ഷേപം കോണ്‍ഗ്രസും ശക്തമായി ഉയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഇരട്ടക്കൊലപാതകം ശക്തമായി പ്രതിഷേധമായി നിലനിര്‍ത്താനും ശ്രമിക്കുന്നുണ്ട്. ഇരട്ടക്കൊലപാതകങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം എന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേൃത്വത്തില്‍ റിലേ സമരം നടക്കുന്നുണ്ട്. ഈ സമരത്തില്‍ കൃപേഷിന്റെയും ശതത് ലാലിന്റെയും പിതാക്കന്മാരായ സത്യനാരായണനും കൃഷ്ണനും പങ്കെടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും സ്മൃതികുടീരങ്ങളില്‍ നിന്നും ചിതാഭസ്മവുമായി പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ധീരസ്മൃതി യാത്ര ഇന്നു തുടങ്ങും.

ഇതിനിടയില്‍ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട ഒരു കാര്‍ കൂടി അന്വേഷണ സംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ കാര്‍ ഇപ്പോള്‍ റിമാന്‍ഡിലുള്ള പ്രതികളിലൊരാളായ ഗിജിന്റെ പിതൃസഹോദരന്റെയാണെന്നാണ് സൂചന. പ്ലാക്കത്തൊട്ടി-തന്നിതതോട് റോഡ് അരികില്‍ പുരുഷോത്തമന്‍ എന്നയാളുടെ വീടിനു സമീപത്തു നിന്നാണ് വാഹനം കണ്ടെത്തിയത്. കൊലപാതകങ്ങള്‍ നടന്ന കല്യോട്ട്-കൂരങ്കാര റോഡില്‍ നിന്നും മുന്നൂറ് മീറ്ററോളം മാറിയാണ് പുരോഷത്തിന്റെ വീട് സ്ഥിതി ചെയ്യുന്നത്. നേരത്തെ ഒരുജീപ്പും രണ്ടു കാറുകളും അന്വേണം സംഘം ഇതേ പ്രദേശത്ത് നിന്നു തന്നെ കണ്ടെത്തിയിരുന്നു.

തങ്ങളെ ഏറെ പ്രതിരോധത്തിലാക്കിയ ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടി പങ്ക് തുടക്കം മുതല്‍ നിഷേധിച്ചുകൊണ്ടിരിക്കുന്ന സിപിഎം പെരിയയില്‍ ഇന്ന് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കുന്നുണ്ട്. വൈകുന്നേരം നാലു മണിയ്ക്ക് ആരംഭിക്കുന്ന യോഗം സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. സിപിഎം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിശദീകരണ യോഗം സംഘടിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍