മോദി ആരെയെങ്കിലും ഫോളോ ചെയ്യുന്നു എന്നതിന് അര്‍ഥം അദ്ദേഹം അവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കുകയല്ല എന്ന വിശദീകരണവുമായി ബിജെപി
മാധ്യമപ്രവര്‍ത്തകയും ഹിന്ദുത്വ വിമര്‍ശകയുമായ ഗൌരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെ അവരെ അവഹേളിച്ചും കൊലപാതകത്തെ പുകഴ്ത്തിയുമുള്ള ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും സംഘപരിവാര്‍ അനുയായികള്‍ നിരന്തരമായി പുറത്തുവിടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവര്‍ ഉള്‍പ്പെടെയാണിത് എന്നതും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ പ്രധാനമന്ത്രിയെ പിന്തുടരുന്നവരുടെ ധാര്‍മ്മിക പശ്ചാത്തലം എത്രത്തോളം മോശമാണ് എന്ന വിമര്‍ശനങ്ങളും ഇതിനു പിന്നാലെയുണ്ടായി. എന്നാല്‍ മോദി ആരെയെങ്കിലും ഫോളോ ചെയ്യുന്നു എന്നതിന് അര്‍ഥം അദ്ദേഹം അവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കുകയല്ല എന്ന വിശദീകരണവുമായി ബിജെപി നേതൃത്വവും ഇന്നലെ രംഗത്തു വന്നിരുന്നു.
മോദി ഫോളോ ചെയ്യുന്നവരില്‍ നാലു പേര്‍ ഗൌരി ലങ്കെഷിനെ അവഹേളിക്കുന്ന രീതിയില്‍ ട്വീറ്റ് ചെയ്തവരാണ്. മോദി ഫോളോ ചെയ്യുന്ന ഒരു ട്വിറ്റര്‍ ഐഡി പോണ്‍ വീഡിയോകള്‍ ഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് അത് സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരില്‍ 26 അക്കൌണ്ടുകള്‍ ബലാല്‍സംഗ ഭീഷണി, സാമുദായിക കലാപം ഉണ്ടാക്കുമെന്ന ഭീഷണി തുടങ്ങിയവ മുഴക്കിയവരാണെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡറിക് ഒബ്രിയാന്‍ രാജ്യസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്തുന്ന 150 പേര്‍ക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ നല്‍കിയ വിരുന്നില്‍ ഇത്തരത്തില്‍ വിദ്വേഷ പ്രചരണം നടത്തുന്നവര്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു എന്ന വിവരവും പുറത്തുവന്നിരുന്നു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പ്രധാനമന്ത്രി ഫോളോ ചെയ്യേണ്ടവര്‍ ഇത്തരക്കാരാണോ എന്ന വിമര്‍ശനം ശക്തമായിരിക്കെയാണ് മാധ്യമപ്രവര്‍ത്തകനായ സനകന്‍ വേണുഗോപാല്‍ മോദിയുടെ ട്വിറ്റര്‍ വിവരങ്ങള്‍ വച്ച് നടത്തിയിരിക്കുന്ന വിശകലനം ശ്രദ്ധേയമാകുന്നത്. അദ്ദേഹം ഇങ്ങനെ പറയുന്നു:
“ഇനി കണക്കുകൾ വച്ച് നമുക്ക് കാര്യങ്ങൾ പരിശോധിക്കാം.
മോദി ഫോളോ ചെയ്യുന്നത്: 1779 പേർ
മോദിയെ ഫോളോ ചെയ്യുന്നത്: 33.8 ദശലക്ഷം പേർ
മോദി ആരെ ഫോളോ ചെയ്യണം
ബി.ജെ.പിയുടെ അംഗസഖ്യ
ലോക്‌സഭയിൽ
ബി.ജെ.പിക്ക് : 280
എൻ.ഡി.എ : 338
രാജ്യസഭയിൽ
ബി.ജെ.പിക്ക്: 56 പേർ
എൻ.ഡിയ.എ : 84പേർ
നിയമസഭകളിൽ
എൻ.ഡി.എ ഭരിക്കുന്നത് : 18 സംസ്ഥാനങ്ങൾ
ബി.ജെ.പിയുടെ ആകെ എം.എൽ.എമാർ: 1417
എൻ.ഡി.എ : 2124
ബി.ജെ.പി എന്ന പാർട്ടി
പ്രാഥമിക അംഗങ്ങൾ: പത്ത് കോടി
ദേശീയ അദ്ധ്യക്ഷനും ഭാരവാഹികളും സംസ്ഥാന അദ്ധ്യക്ഷന്മാരും ഭാരവാഹികളും വേറെ.
ഇതിനെല്ലാം പുറമേ മോദി ഒരു ലോക നേതാവ് കൂടിയാണ്. ട്രംപും ഒബാമയും അടക്കമുള്ളവർ ഫോളോ ചെയ്യുന്ന നേതാവ്. ലോക നേതാക്കളിൽ ഒരുപാട് പേരെ അദ്ദേഹം ഫോളോ ചെയ്യേണ്ടതുണ്ട്. രാജ്യത്തെ ശാസ്ത്രജ്ഞരും കായിക താരങ്ങളും എഴുത്തുകാരും സിനിമാ താരങ്ങളും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ പിന്നെയും എത്രയോ ട്വിറ്റർ അക്കൗണ്ടുകൾ ഉണ്ട്. ഇനി ബിജെ.പിയുടെ ഐ.ടി സെൽ പറഞ്ഞത് പോലെ അദ്ദേഹത്തിന് സാധാരണക്കാരെ ഫോളോ ചെയ്യാനാണ് താത്പര്യമെങ്കിൽ കൂടി, എങ്ങനെയാണ് ബലാത്സംഗ ഭീഷണികളും കൊലവിളികളും മുഴുക്കുന്ന, അശ്ലീല ലൈംഗിക സൈറ്റുകൾ പ്രചരിപ്പിക്കുന്ന ആളുകളെ മോദി ഫോളോ ചെയ്യുന്നത്? ഇത് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.”
സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ആദ്യകാല നേതാവെന്ന ഖ്യാതി നേടിയ മോദി 2009ലും 2014 ലും ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും സജീവമാകുകയായിരുന്നു. അതിനിടെയാണ് സമൂഹത്തില്‍ വെറുപ്പും അശാന്തിയും സൃഷ്ടിക്കുകയും ആളുകള്‍ക്ക് നേരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഒക്കെ മുഴക്കുന്നവരെ അദ്ദേഹം ഫോളോ ചെയ്യുന്നതും അതുവഴി ഇത്തരക്കാര്‍ക്ക് തങ്ങളുടെ ചെയ്തികള്‍ തുടരാന്‍ പ്രചോദനമാവുകയും ചെയ്യുന്നത്. ‘ഞാന്‍ പ്രധാനമന്ത്രി ഫോളോ ചെയ്യുന്ന ആളാണ്’ എന്നത് എന്തിനുമുള്ള ലൈസന്‍സായി മാറിയിരിക്കുകയാണ് എന്ന വിമര്‍ശനം ശക്തമാകുമ്പോഴും തങ്ങളുടെ നടപടിയെ ന്യായീകരിക്കുകയാണ് ബിജെപി ഇപ്പോഴും ചെയ്യുന്നത്. മോദിയെ അണ്‍ഫോളോ ചെയ്യുന്ന പ്രതിഷേധ പരിപാടി ഇപ്പോഴും നടക്കുന്നുണ്ട്.
ഗൌരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെ പ്രത്യക്ഷപ്പെട്ട ചില ട്വീറ്റുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോളോ ചെയ്യുന്ന അക്കൌണ്ടുകളായിരുന്നു ഇത്.