ഗുജറാത്തില്‍ നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഉരുക്കു പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
രാജ്യത്തിന് ഏകീകൃത സ്വഭാവം നല്‍കി ഇന്ത്യയെ ശിഥിലീകരണത്തില്‍ നിന്നും തടഞ്ഞ വ്യക്തിത്വമാണ് സര്‍ദാര്‍ വല്ലഭായി പട്ടേലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ നിര്‍മിച്ച പട്ടേലിന്റെ ഉരുക്കു പ്രതിമ സ്റ്റാച്യു ഓഫ് യുനിറ്റി രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായി മാറിയ സ്റ്റാച്യു ഓഫ് യുനിറ്റി രാജ്യത്തിന്റെ സത്യസന്ധതയുടെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാജ്യത്തിന് വേണ്ടി ചെയ്ത സേവനങ്ങള്‍ എടുത്തുപറഞ്ഞായിരുന്നു പ്രസംഗിച്ചത്.
ഇന്ത്യയെന്ന രാജ്യത്തെ ഏകീകരിച്ച വ്യക്തിയാണ് സര്‍ദാര്‍ പട്ടേല്‍. ഇന്ന് കച്ച് മുതല്‍ കൊഹിമ വരെ നമുക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഫലമാണ്. അല്ലെങ്കില്‍ ഗിര്‍വനം, സോമനാഥ ക്ഷേത്രം ചാര്‍മിനാര്‍ എല്ലാം സന്ദര്‍ശിക്കുന്നതിന് വിസ ആവശ്യമായി വരുമായിരുന്നു. കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്ക് ട്രെയിന്‍ അനുവദിക്കാന്‍ സര്‍ദാറിന് പ്രത്യേക നിയമം പാസാക്കേണ്ടിവന്നിരുന്നില്ല. പട്ടേല്‍ ഇല്ലായിരുന്നെങ്കില്‍ സിവില്‍ സര്‍വീസ് പോലുള്ള ഭരണപരമായ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സാധിക്കില്ലായിരുന്നു. രാഷ്ട്രീയത്തില്‍ സ്ത്രീ സാന്നിധ്യം ഉറപ്പാക്കിയതും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും അദ്ദേഹം പറയുന്നു.
1947 ജൂലായ് അഞ്ചിന് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍ കടമെടുത്ത പ്രധാനമന്ത്രി ശത്രുക്കള്‍ക്ക് മുന്നില്‍ പരസ്പരം പോരടിച്ച് നിന്നതാണ് നമ്മുടെ പരാജയത്തിന് കാരണമെന്ന് കൂട്ടിച്ചേര്‍ത്തു. ഈ തെറ്റ് ആവര്‍ത്തിക്കാന്‍ ഇടവരരുതെന്നും. സ്വാതന്ത്രത്തിന് വേണ്ടി നടത്തിയ പോരാട്ടങ്ങളെ വിസ്മരിക്കരുതെന്നും ആവശ്യപ്പെട്ടു. ഇന്ന് ഇന്ത്യയുടെ ചരിത്ര ദിനമാണ്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഈ പ്രതിമ സന്ദര്‍ശിക്കാനെത്തുമ്പോള്‍ ഇന്ത്യയിലെ മഹാൻമാരായ വ്യക്തിത്വങ്ങളെ ഓര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐക്യത്തിന്റെ പ്രതിമയാണിത്, ഇന്ത്യയുടെ നിലനില്‍പ്പിനെയും സമഗ്രതക്കും എതിരെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് സര്‍ദാറിന്റെ പ്രതിമ. പ്രതിമയുടെ വലിയ ഉയരം യുവാക്കളെ ഓര്‍മ്മിപ്പിക്കുന്നത് രാജ്യത്തിന്റെ ഭാവിയാണ്. ഇത് നമ്മുടെ എഞ്ചിനീയറിങ്ങ് വിസ്മയത്തിന്റെ തെളിവ് കൂടിയാണിത്. പദ്ധതിക്കായി നിരവധി കഴിവുറ്റ പ്രവര്‍ത്തകരാണ് ഭാഗമായത്. രാജ്യത്തിന് വേണ്ടി ഇത്രയും അധികം സംഭാവനകള്‍ നല്‍കിയത് വ്യക്തിക്ക് നമുക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരവാണ പ്രതിമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിമ നിര്‍മാണത്തെ എതിര്‍ത്തവരെ വിമര്‍ശിക്കാനും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ തയ്യാറായി. മഹാനായ ഒരു വ്യക്തിക്ക് രാജ്യം നല്‍കുന്ന ആദരത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നതാണെന്നായിരുന്നു പ്രധാമന്ത്രിയുടെ വിമര്‍ശം. പട്ടേലിനെ രാഷ്ട്ര നേതാവായി ഉയര്‍ത്തിക്കാട്ടുന്നത് വലിയ തെറ്റായാണ് ഇത്തരക്കാര്‍ കാണുന്നതെന്നും മോദി ആരോപിച്ചു.
#WATCH: Prime Minister Narendra Modi pays tribute to Sardar Vallabhbhai Patel in Gujarat’s Kevadiya on his 143rd birth anniversary. #StatueOfUnity pic.twitter.com/AkVXNegfv0
— ANI (@ANI) October 31, 2018
സ്റ്റാച്യു ഓഫ് യുനിറ്റി രാജ്യത്തെ വിനോദ സഞ്ചാരം, തൊഴിലവസരങ്ങള്‍, ജനങ്ങളുടെ ജീവിത സാഹചര്യം എന്നിവയുടെ വളര്‍ച്ചയ്ക്ക് വലിയ പങ്കുവഹിക്കുന്ന ഒന്നാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രതിമ നിര്‍മാണത്തിനായി സഹകരിച്ച പ്രദേശത്തെ ആദിവസികള്‍, കര്‍ഷകര്‍ എന്നിവരുടെ സംഭവനകളെയും അനുസ്മരിച്ചു. അവരുടെ പ്രവര്‍ത്തനങ്ങള്‍ ചരിത്രം രേഖപ്പെടുത്തും. പ്രതിമ നിര്‍മിക്കാന്‍ രാജ്യത്തിന്റെ ലക്ഷക്കണക്കിന് വരുന്ന കര്‍ഷകര്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. അവര്‍ അവരുടെ പണി ആയുധങ്ങള്‍, മണ്ണ് എന്നിവ വിട്ടുനല്‍കി അത്തരത്തില്‍ വലിയ മുന്നേറ്റമാണ് നടന്നത്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് പ്രചോദനം നല്‍കുന്ന മുന്നേറ്റമായിരുന്നു ഇതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപി അധ്യക്ഷന്‍ അമിത്ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
A tribute to the great Sardar Patel! Dedicating the ‘Statue of Unity’ to the nation. Here’s my speech. https://t.co/OEDjhW1MrT
— Narendra Modi (@narendramodi) October 31, 2018
പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായി പ്രഖ്യാപിക്കപ്പെട്ട സ്റ്റ്യാച്യു ഓഫ് യുനിറ്റി 2989 കോടി രൂപ ചിലവിട്ടാണ് തയ്യാറാക്കിയത്. 42 മാസമെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയുടെ ഉയരം 182 മീറ്ററാണ്. നാലുവരി ഹൈവേ ത്രീസ്റ്റാര്‍ ഹോട്ടല്‍, നടപ്പാത, ഫുഡ് കോര്‍ട്ട് എന്നിവ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 143ാം ജന്‍മവാര്‍ഷികത്തിലാണ് സ്റ്റ്യാച്യൂ ഓഫ് യൂനിറ്റി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്.
പട്ടേല്‍ പ്രതിമ ഉദ്ഘാടനം; കര്‍ഷക പ്രതിഷേധം ഭയന്ന് ഓരോ മോദി ബാനറിനും മൂന്ന് പോലീസ്!
“പട്ടേല്‍ ഇന്ത്യയെ നിര്‍മ്മിച്ചു, ഐക്യപ്പെടുത്തി”: പ്രധാനമന്ത്രി മോദി എഴുതുന്നു