1965 പാല നിയോജക മണ്ഡലം രൂപീകരിച്ചത് മുതൽ പതിമൂന്ന് തവണ അവിടെ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല.
സംഭവ ബഹുലമാണ് കെ എം മാണി എന്ന കരിങ്ങോഴക്കൽ മാണി മാണി എന്ന കേരള കോൺഗ്രസ് നേതാവിന്റെ 51 വർഷത്തെ രാഷ്ട്രീയ ജിവിതം. 1964 ല്‍ പി.റ്റി ചാക്കോയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് രൂപീകരണം നടക്കുമ്പോൾ കോട്ടയം ഡിസിസി പ്രസിഡന്റായിരുന്നു മാണി. കോട്ടയം ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തില്‍ നടന്ന കേരള കോണ്‍ഗ്രസ് രൂപീകരണ യോഗത്തില്‍ കെ.എം ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള 14 എംഎല്‍എമാർ പങ്കെടുത്തപ്പോൾ മാണി ഉണ്ടായിരുന്നില്ല. തുടർന്ന് മുന്‍ ഡിസിസി പ്രസിഡന്റായ മാത്തച്ചന്‍ കുരുവിനാല്‍ കുന്നേലടക്കമുള്ള നേതാക്കള്‍ കെ എം മാണിയെ സന്ദർശിച്ചു ഇതിന് ശേഷമായിരുന്നു ചരിത്ര പരമായ ആ തീരുമാനം.
എന്നാൽ കോൺഗ്രസ് വിട്ടുവരാൻ അന്ന് കോട്ടയം ഡിസിസി ചുമതലക്കാരനായിരുന്ന മാണി നേതാക്കൾക്ക് മുന്നിൽ വച്ച ഡിമാൻഡിൽ തുടങ്ങുകയായിരുന്നു പിന്നീട് കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച രാഷ്ട്രീയ നേതാവിന്റെ വളർച്ച. 65 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാലാ നിയമസഭാ മണ്ഡലവും ചെലവിന് 15,000 രൂപയുമായിരുന്നു മാണിയുടെ ഡിമാന്റ്. രൂപം കൊണ്ടതിന് ശേഷം അഭിമാനപ്പോരാട്ടമായിരുന്നു കേരളാ കോൺഗ്രസിന്. അതിനാൽ ഡമാൻഡ് പാർട്ടി അംഗീകരിച്ചു. പാലാ സീറ്റും 15000 രൂപയും പ്രചാരണത്തിനുള്ള വാഹനവും നല്‍കി.
കോണ്‍ഗ്രസ്സിലെ മിസ്സിസ് ആര്‍.വി തോമസായിരുന്നു എതിരാളി. കനത്തപോരാട്ടത്തിൽ മാണി നേരിയ ഭുരിപക്ഷത്തിൽ ജയിച്ച് കയറി. 50 വോട്ടുകള്‍ മാത്രമായിരുന്നു ഭുരിപക്ഷം. പിന്നീട് കൊണ്ടും കൊടുത്തും കേരള രാഷ്ട്രീയത്തിൽ സമാനതയില്ലാത്ത വളർച്ച. 1965 പാല നിയോജക മണ്ഡലം രൂപീകരിച്ചത് മുതൽ പതിമൂന്ന് തവണ അവിടെ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല.
1975 ഡിസംബർ 26 ന് ആദ്യമായി മന്ത്രിസഭയിൽ അംഗമായ കെ.എം മാണി, കേരളത്തിൽ ഏറ്റവും കൂടുത കാലം മന്ത്രിയായിരുന്ന ബേബി ജോണിന്റെ റെക്കോർഡ് 2003 ജൂൺ 22 ന് മറികടന്ന് സ്വന്തം പേരിൽ ചേർത്തു. കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നതിന്റെ റെക്കോർഡും മാണിക്കാണ്. പത്ത് മന്ത്രിസഭകളിൽ അംഗമായിരുന്നു അദ്ദേഹം. അച്ചുതമേനൊന്റെ ഒരു മന്തിസഭയിൽ (455 ദിവസം), കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി.കെ.വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം)അദ്ദേഹം അംഗമായിരുന്നു. ഏറ്റവും കൂടുതൽ നിയമ സഭകളിൽ മന്ത്രിയായിട്ടുള്ളതും മാണിയാണ്.
11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അദ്ദേഹം സത്യപ്രതിജ്ഞയിലുംഒന്നാം സ്ഥാനത്താണ്. 1977-78 ൽ മന്ത്രിയായിരിക്കെ രാജി വക്കേണ്ടി വന്ന ഒരു ഇടവേളക്ക് ശേഷം അതേ മന്ത്രിസഭയിൽ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ അധികം ലഭിച്ചത്. ഏറ്റവും കൂടുതൽ കാലം നിയമവകുപ്പും (16.5 വർഷം) ധനവകുപ്പും(6.25 വർഷം) കൈകാര്യം ചെയ്തതു മാണി. ഏറ്റവും കൂടുതൽ കാലവും (51 വർഷം) ഏറ്റവും കൂടുതൽ കണക്കാക്കുന്ന 13 തവണ നിയമസഭാംഗം, കൂടുതൽ ബഡ്ജറ്റ് അവതരിപ്പിച്ച മന്ത്രി എന്നീ റെക്കോർഡുകളും മാണിയുടെ പേരിലാണ്.