എടുക്കാത്ത വായ്പയുടെ പേരില്‍ 24 വര്‍ഷമാണ് ഇവര്‍ക്ക് നരകിക്കേണ്ടി വന്നത്
പോരാട്ടത്തിലൂടെ തിരിച്ചുപിടിച്ച സ്വന്തം വീട്ടില്‍ ആഘോഷത്തോടെ മടങ്ങിയെത്തി പ്രീത ഷാജി. പത്തടിപ്പാലം മാനത്തുപാടത്തെ വീട്ടിലേക്കുള്ള മടക്കം വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ് ആഘോഷമാക്കിയത്. ഇതിനിടെ പ്രിതയുടെ ഗൃഹപ്രവേശനത്തിന് മുന്നോടിയായി പാര്‍ലമെന്റിന്റെ കോലം കത്തിക്കാനുള്ള സര്‍ഫാസി വിരുദ്ധ സമരസമിതിയുടെ ശ്രമം വി എം സുധീരന്‍ ഇടപെട്ട് തടഞ്ഞു.
പ്രീതയുടെ വീടിന് മുന്നില്‍ ഒരുക്കിയ ചിതയില്‍ കൊള്ളലാഭം ഉണ്ടാക്കുന്ന ബാങ്ക്-ഡിആര്‍ടി-റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ പ്രതീകാത്മക കോലത്തിനൊപ്പമാണ് പാര്‍ലമെന്റിന്റെ കോലവും സ്ഥാപിച്ചത്. ആഗോള മൂലധന ശക്തികള്‍ക്ക് വേണ്ടി നിയമങ്ങള്‍ രൂപപ്പെടുത്തുന്നത് പാര്‍ലമെന്റ് ആയതിനാലാണ് പാര്‍ലമെന്റിന്റെ കോലവും കത്തിക്കാന്‍ തീരുമാനിച്ചതെന്നാണ് ഇവര്‍ സുധീരനോട് വിശദീകരിച്ചിരുന്നത്. എന്നാല്‍ സുധീരന്റെ നിര്‍ദ്ദേശ പ്രകാരം പാര്‍ലമെന്റിന്റെ കോലം ഇതില്‍ നിന്നും നീക്കം ചെയ്തു. മറ്റ് കോലങ്ങള്‍ കത്തിക്കുകയും ചെയ്തു. സുധീരനെ കൂടാതെ മന്ത്രി സി രവീന്ദ്രനാഥ്, എംഎല്‍എമാരായ പി ടി തോമസ്, വികെ ഇബ്രാഹിംകുഞ്ഞ്, സര്‍ഫാസി വിരുദ്ധ സമരസമിതി നേതാവ് പി ജെ മാനുവല്‍, സിആര്‍ നീലകണ്ഠന്‍ എന്നിവരും ഗൃഹപ്രവേശനത്തില്‍ പങ്കെടുത്തു.
സര്‍ഫാസി നിയമത്തിന്റെ പേരില്‍ ബാങ്കുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രീത ഷാജി സ്വയം ചിതയൊരുക്കി നടത്തിയ സമരം ജന ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 1994ലാണ് പ്രീതയുടെ ഭര്‍ത്താവ് ഷാജി അകന്ന ബന്ധുവിന് വേണ്ടി സ്വകാര്യ ബാങ്കിന്റെ ആലുവ ശാഖയില്‍ ജാമ്യം നിന്നത്. രണ്ട് ലക്ഷം രൂപയ്ക്ക് ഷാജിയുടെ 22.5 സെന്റ് ഭൂമി ഈടുവച്ചു.
വായ്പ്പയെടുത്തയാള്‍ തിരിച്ചടയ്ക്കാതെ വന്നതോടെ ബാധ്യച ഷാജിയ്ക്ക് മേല്‍ വന്നു. ഷാജിയുടെ 18.5 സെന്റ് പുരയിടവും വീടും സര്‍ഫാസി നിയമം ഉപയോഗിച്ച് ബാങ്ക് ജപ്തി ചെയ്യുകയും ചെയ്തു. രണ്ടര കാടി വിലവരുന്ന ഭൂമി 37.8 ലക്ഷം രൂപയ്ക്ക് ഭൂമാഫിയ ഡിആര്‍ടി വഴി തട്ടിയെടുത്തെന്നാണ് ആരോപണം. അതേസമയം കടബാധ്യത 2.70 കോടിയായെന്നാണ് ബാങ്ക് പറയുന്നത്.
എടുക്കാത്ത വായ്പയുടെ പേരില്‍ 24 വര്‍ഷമാണ് ഇവര്‍ക്ക് നരകിക്കേണ്ടി വന്നത്. 3 വര്‍ഷത്തിനകം ലേലം ചെയ്യേണ്ട വസ്തു ഒമ്പത് വര്‍ഷത്തിന് ശേഷം വില്‍പ്പന നടത്തിയതിനാല്‍ കാലഹരണപ്പെട്ട ലേലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രീത കോടതിയെ സമീപിച്ചത്.©
വേനൽചൂടും തെരഞ്ഞെടുപ്പ് ചൂടും ഒന്നിച്ച് വന്നാൽ പിന്നെ വാർത്തകൾക്കെങ്ങനെ ചൂട് പിടിക്കാതിരിക്കും. കൂടുതൽ വാർത്തകൾക്ക് അഴിമുഖം സന്ദർശിക്കൂ