ചാനല്‍ ചര്‍ച്ചയില്‍ ക്വില്‍ ഫൗണ്ടേഷന്‍ ഡയറക്റ്റര്‍ കെ.കെ സുഹൈലിനെ രാജ്യദ്രോഹിയെന്ന് വിളിച്ച് ബി.ജെ.പി നേതാവ് പി.ശിവശങ്കര്‍
ചാനല്‍ ചര്‍ച്ചയില്‍ ക്വില്‍ ഫൗണ്ടേഷന്‍ ഡയറക്റ്റര്‍ കെ.കെ സുഹൈലിനെ രാജ്യദ്രോഹിയെന്ന് വിളിച്ച് ബി.ജെ.പി നേതാവ് പി.ശിവശങ്കര്‍ വീണ്ടും വിവാദത്തിൽ. സ്വകാര്യ വ്യക്തികളുടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സി.ബി.ഐ, എന്‍.ഐ.എ. എന്നിവര്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ഇന്ന് മീഡിയ വണിലെ സ്പെഷ്യല്‍ എഡിഷന്‍ ചര്‍ച്ചയിലാണ് ബി.ജെ.പി നേതാവിന്റെ പരാമര്‍ശം. ഐ ടി വിദഗ്ദൻ ജോസഫ് സി മാത്യു കോൺഗ്രസ്സ് നേതാവ് മാത്യു കുഴൽനാടൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശിവശങ്കറിന്റെ വിവാദ പരാമർശങ്ങൾ.
ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവനും ഇവിടത്തെ പൊലീസ് വേട്ടയില്‍ ഭയചികിതരാണെന്ന് എന്ന് റിപ്പോര്‍ട്ടുണ്ടാക്കിയ വിദേശ ചാരന്മാരുടെ ഏജന്റാണ് സുഹൈലെന്നും രാജ്യദ്രോഹിയായ അയാളെയാണ് ഈ ചാനല്‍ ചര്‍ച്ചയില്‍ നിന്ന് പുറത്താക്കേണ്ടതെന്നും രവിശങ്കര്‍ പറഞ്ഞു.
എന്നാൽ അവതാരകൻ നിഷാദ് റാവുത്തർ കൃത്യമായ ഇടപെടൽ നടത്തി മാതൃകയായി. ഈ പാനലില്‍ ഒരു രാജ്യദ്രോഹിയെയും ഞാന്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും അത് അനുവദിച്ചു തരില്ലെന്നും അവതാരകന്‍ വ്യക്തമാക്കി. രാജ്യദ്രോഹി എന്ന വാക്കിന്റെ ആഴം നിങ്ങൾക്കറിയുമോ എന്നും നിഷാദ് ചോദിച്ചു.
അയാള്‍ രാജ്യദ്രോഹിയല്ലെങ്കില്‍ അയാളത് തെളിയിക്കട്ടെയെന്നുമായിരുന്നു രവിശങ്കറുടെ മറുപടി. അതെ സമയം തന്നെ രാജ്യദ്രോഹിയാണെന്ന് വിളിച്ച ബി.ജെ.പി നേതാവ് പി.ശിവശങ്കര്‍ മാപ്പ് പറയണമെന്ന് കെ.കെ സുഹൈല്‍ ആവശ്യപ്പെട്ടു.
വീണ്ടും വീണ്ടും ഉച്ചത്തില്‍ സംസാരിച്ച ബി.ജെ.പി നേതാവിനോട് ‘ശ്രീ ശിവശങ്കര്‍ താങ്കള്‍ അതിരുവിടുകയാണ്. ഇത് 50 മിനിറ്റി ദൈര്‍ഘ്യമുള്ള ചര്‍ച്ചയാണെന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന പുതിയ ഉത്തരവിന് ഒരു മെറിറ്റുമില്ലാ എന്ന് വെളിവാക്കപ്പെട്ട കഥയാണ്. അപ്പോള്‍ എല്ലാ കാലത്തും ബി.ജെ.പി നേതാക്കള്‍ ചര്‍ച്ചയില്‍ സ്വീകരിക്കുന്ന വിഷയത്തിന്റെ ഗതി മാറ്റാന്‍ സ്വീകരിക്കുന്ന സമീപനം ഇവിടെയും സ്വീകരിച്ചു. നിര്‍ഭാഗ്യവശാല്‍ അങ്ങനെ ഒടുങ്ങിപ്പോവുകയാണ് ഈ ചര്‍ച്ചയും.
ഇങ്ങനെയൊരു അധിക്ഷേപം നേരിട്ടതില്‍ സുഹൈലിനോട് മാപ്പ് ചോദിക്കുന്നെന്നും ശിവശങ്കര്‍ അതിരുവിട്ടെന്നും പറഞ്ഞ് കൊണ്ടായിരുന്നു അവതാരകന്‍ ചര്‍ച്ച അവസാനിപ്പിച്ചത്. അതെ സമയം പി ശിവശങ്കരന്റെ രാജ്യദ്രോഹി പരാമർശത്തിനെതിരെ നവമാധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നുണ്ട്.