മറ്റൊരു മതത്തിന്റെ ബലാല്‍ക്കാരത്തിന് വിധേയമാകുന്നതിനേക്കാള്‍ സ്വന്തം മതത്തില്‍ വിശ്വസിച്ച് മരിക്കുന്നതാണ് നല്ലതെന്നും ലഘുലേഖ ഉത്ഘോഷിക്കുന്നു. ബ്യൂട്ടി പാര്‍ലറുകള്‍, മൊബൈല്‍ റീച്ചാര്‍ജ്ജ് കടകള്‍, സ്ത്രീകളുടെ തുന്നല്‍ക്കടകള്‍, മുസ്ലീം വഴിവാണിഭകേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ലൗ ജിഹാദ് നടക്കുതെന്ന് ലഘുലേഖ മുന്നറിയിപ്പ് നല്‍കുന്നു
വിദ്യാഭ്യാസം കാവിവല്‍ക്കരിക്കാനുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ചരിത്ര വസ്തുതകള്‍ക്ക് പകരം ഹിന്ദു ഐതീഹ്യങ്ങള്‍ പാഠപുസ്തകങ്ങളില്‍ കുത്തിനിറച്ചുകൊണ്ട് ആരംഭിച്ച വിദ്യാഭ്യാസ കാവിവല്‍ക്കരണ പരിപാടി ഇപ്പോള്‍ സര്‍വ്വസീമകളെയും ലംഘിച്ചുകൊണ്ട് ഹിന്ദു സംഘടനകള്‍ നടത്തുന്ന പരിപാടികളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണം എന്ന് സര്‍ക്കാര്‍ തന്നെ നേരിട്ട്് നിര്‍ദ്ദേശിക്കുന്ന തരത്തിലേക്ക് വളര്‍ന്നിരിക്കുന്നു. ‘ലൗ ജിഹാദിനെ ‘ കുറിച്ച് പഠിക്കുന്നതിനും ക്രിസ്തീയ ഗൂഢാലോചനകളെ കുറിച്ചുള്ള പുസ്തകങ്ങള്‍ വാങ്ങുന്നതിനും സസ്യാഹാര പ്രതിജ്ഞയെടുക്കുന്നതിനും പശുവിനെ ‘ദേശമാതാവായി’ പ്രഖ്യാപിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നതിനും സര്‍വോപരി വിവിധ ഹിന്ദുത്വ സംഘടനകളില്‍ അംഗമായി ചേരുന്നതിനുമായി ജയ്പൂരില്‍ നടക്കുന്ന ഹിന്ദു ആത്മീയ, സേവന മേളയില്‍ (എച്ച്എസ്എസ്എഫ്) തലസ്ഥാനത്തെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന് ഇപ്പോള്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് വിദ്യാഭ്യാസമന്ത്രി വസുദേവ് ദേവനാനി തന്നെയാണ്.
ജയ്പൂരിലെ സ്വകാര്യ, സര്‍ക്കാര്‍ പ്രൈമറി, സെക്കണ്ടറി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ മുകളില്‍ പറഞ്ഞ ലക്ഷ്യങ്ങളോടെ മേളയില്‍ പങ്കെടുപ്പിക്കണമെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ജില്ല വിദ്യാഭ്യാസ അഢീഷണല്‍ ഓഫീസര്‍ ദീപക് ശുക്ല സ്ഥിതീകരിച്ചു. മേളയുടെ സംഘാടകര്‍ സര്‍ക്കാര്‍ സ്‌കൂളുകളെ നേരിട്ട് സമീപിച്ചിരുന്നു. എന്നാല്‍ ഔദ്ധ്യോഗിക ഉത്തരവുകളില്ലാതെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാനാവില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയച്ചതോടെ വിദ്യാഭ്യാസമന്ത്രി ഇതിന് അനുകൂലമായ ഉത്തരവിറക്കുകയായിരുന്നുവെന്നും ശുക്ല വിശദീകരിക്കുന്നു. വിദ്യാര്‍ത്ഥികളെ മാത്രമല്ല 2,100 അദ്ധ്യാപകരെയും പങ്കെടുപ്പിക്കണമെന്നാണ് സംഘാടകര്‍ ആവശ്യപ്പെടുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനുസരിച്ച് രണ്ടോ മൂന്നോ അദ്ധ്യാപകരെ കൂടെ വിടാന്‍ സ്‌കൂളുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അങ്ങേയറ്റം വിഭാഗീയമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന മേളയാണ് ജയ്പൂരില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണ സംഘടിപ്പിക്കപ്പെടുന്ന മേള നവംബര്‍ 20 ന് അവസാനിക്കും. സാമൂഹിക പരിഷ്‌കരണത്തിന് ജനങ്ങളെ പ്രചോദിപ്പിക്കുകയും പങ്കാളികളാക്കുകയും ചെയ്തുകൊണ്ട് സമൂഹത്തെ സേവിക്കുന്ന സംഘടനകള്‍ക്ക് ഒരു വേദിയൊരുക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് പറയുന്നുണ്ടെങ്കിലും ഹിന്ദു തീവ്രവാദസംഘടനകളുടെ പ്രചാരണവേദിയാണ് മേള. ദേശാഭിമാനം വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് അവകാശപ്പെടുന്ന മേളയിലെ വിശ്വഹിന്ദുപരിഷത്തിന്റെ സ്റ്റാളില്‍ ലൗ ജിഹാദിനെ കുറിച്ചുള്ള ലഘുലേഖകള്‍ ലഭ്യമാണ്. ഹിന്ദുഭാര്യമാരെ ഉപേക്ഷിച്ച സെയ്ഫ് അലിഖാനെയും അമീര്‍ ഖാനെയും പോലുള്ള നടന്മാര്‍ വീണ്ടും ഹിന്ദു സ്ത്രീകളെ വലയിലാക്കുകയാണെന്നും ഇത് ലൗ ജിഹാദാണെന്നും ലഘുലേഖയില്‍ പറയുന്നു. മറ്റൊരു മതത്തിന്റെ ബലാല്‍ക്കാരത്തിന് വിധേയമാകുതിനേക്കാള്‍ സ്വന്തം മതത്തില്‍ വിശ്വസിച്ച് മരിക്കുന്നതാണ് നല്ലതെന്നും ലഘുലേഖ ഉത്ഘോഷിക്കുന്നു. ബ്യൂട്ടി പാര്‍ലറുകള്‍, മൊബൈല്‍ റീച്ചാര്‍ജ്ജ് കടകള്‍, സ്ത്രീകളുടെ തുന്നല്‍ക്കടകള്‍, മുസ്ലീം വഴിവാണിഭകേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ലൗ ജിഹാദ് നടക്കുന്നതെന്ന് ലഘുലേഖ മുന്നറിയിപ്പ് നല്‍കുന്നു. നഗരങ്ങളില്‍ ബസില്‍ സീറ്റ് നല്‍കുന്നത് ജിഹാദികളുടെ ഒരു മാര്‍ഗ്ഗമാണത്രെ.
മുസ്ലീങ്ങള്‍ സാധാരണഗതിയില്‍ ഹിന്ദുസ്ത്രീകളെ വലയിലാക്കുന്നവരാണെന്നും ഇങ്ങനെ വലയിലാകുന്നവരെ വില്‍ക്കുകയോ അല്ലെങ്കില്‍ കൊന്നുകളയുകയോ ആണ് ചെയ്യാറുള്ളതെന്നും ലഘുലേഖ വിശദീകരിക്കുന്നു. സ്ത്രീകളെ മതപരിവര്‍ത്തനം നടത്തുന്നതിന് മുസ്ലീങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ നിരക്കുകളും ലഘുലേഖയിലുണ്ട്. സഹോദരിമാരുടെയും പെണ്‍മക്കളുടെയും ബുക്കുകളും മൊബൈല്‍ ഫോണുകളും പരിശോധിക്കുകയും സ്‌കൂളുകളും കോളേജുകളിലും പോകുമ്പോള്‍ കൂടെ ആളുകളെ അയച്ചുകൊണ്ടും ലൗ ജിഹാദിന് തടയിടാം എന്ന ഉപദേശം ലഘുലേഖ ഹിന്ദു പുരുഷന്മാര്‍ക്ക് നല്‍കുന്നു. ക്രിസ്ത്യന്‍ മിഷണറിമാരുടെ വിവാദപരമായ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് മറ്റൊരു ലഘുലേഖ വിശദീകരിക്കുന്നത്. യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ആയിരക്കണക്കിന് കോടി രൂപ ലഭിക്കുന്ന മൂന്ന് ലക്ഷം പ്രചാരകരാണത്രെ നാഗലാന്റിനെയും അരുണാചല്‍ പ്രദേശിനെയും ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനങ്ങളാക്കി മാറ്റിയത്. മുസ്ലീങ്ങളുടെ ഇടയില്‍ അഞ്ച് ലക്ഷം പ്രചാരകരും 250 തീവ്രവാദ പരിശീലന കേന്ദ്രങ്ങളും ഉണ്ടെന്നും ലഘുലേഖ അവകാശപ്പെടുന്നു. ഇന്ത്യയെ പൂര്‍ണമായും ഒരു ഹിന്ദു രാജ്യമാക്കണമെന്നും അയോധ്യയില്‍ ഗംഭീരമായ ഒരു രാമക്ഷേത്രം സ്ഥാപിക്കണമെന്നും ഭാരതീയ ഹിന്ദു സേനയുടെ ഒരു ലഘുലേഖ പറയുന്നു. ബാബ ജയ്ഗുരുദേവ് ധര്‍മ്മ വികാസ് സന്‍സ്ഥാന്റെ സ്റ്റാളില്‍ വച്ച് ഒരാള്‍ക്ക് സസ്യാഹാര പ്രതിജ്ഞ എടുക്കാം.
അങ്ങേയറ്റം അശാസ്ത്രീയമായ വിവരങ്ങളും മേളയില്‍ പ്രചരിപ്പിക്കുന്നുണ്ട്. ജേഴ്‌സി പശുക്കളുടെ പാലിന്റെ ദോഷഫലങ്ങളെ കുറിച്ചാണ് ഗോരക്ഷ സേവ സന്‍സ്ഥാന്റെ സ്റ്റാളില്‍ വിശദീകരിക്കുന്നത്. ജേഴ്‌സി പശുവിന്റെ പാല്‍ കുടിച്ചാല്‍ കാന്‍സര്‍, പ്രമേഹം, തളര്‍വാതം, ഹൃദയ, മസ്തിഷ്‌ക പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകാമത്രെ. പശുവിനെ ‘രാഷ്ട്രമാതാവായി’ പ്രഖ്യാപിക്കുന്നതിന് പ്രേരിപ്പിക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക, ഭൗതിക പിന്തുണയാണ് ഭാരതീയ ഗോ ക്രാന്തി മഞ്ച് ആവശ്യപ്പെടുന്നത്. കേന്ദ്രത്തില്‍ പശു മന്ത്രാലയം, പശുവിനെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ, പത്തുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി പശുവിന്‍ പാല്‍ തുടങ്ങിയ പരിമിതമായ ആവശ്യങ്ങള്‍ മാത്രമാണ് സംഘടന മുന്നോട്ട് വെക്കുന്നത്. രാജസ്ഥാന്‍ ബ്രാഹ്മണ മഹാസഭ, ശ്രീ ദോബി (രജക്) ഏക്ത മഞ്ച്, അഖില ഭാരതീയ ഘാതിക് സമാജ്, ക്ഷത്രിയ യുവക് സംഘ് തുടങ്ങിയ ജാതി സംഘടനകളും മേളയില്‍ സജീവമാണ്.