ബബ്‌ലു ഷേഖിന്റെ അനുഭവം നിങ്ങളുടെ ഹൃദയത്തില്‍ തൊടും
ഒരിക്കല്‍ ചെയ്യുന്ന കര്‍മത്തിന് ഫലം മറ്റൊരിക്കല്‍ കിട്ടുമെന്നു പറയാറില്ലേ. നമ്മുടെയെല്ലാവരുടെയും ജീവിതത്തില്‍ അങ്ങനെയൊന്നു സംഭവിച്ചിട്ടുണ്ടാകും, ഇല്ലെങ്കില്‍ നാളെ സംഭവിച്ചേക്കാം. ഈ റിക്ഷാവലിക്കാരന്റെ അനുഭവം വായിച്ചു കഴിയുമ്പോള്‍, ഒരുപക്ഷേ സ്വന്തം കണ്ണുകള്‍ തുടച്ചു കൊണ്ടു നിങ്ങളത് സമ്മതിക്കും.
ബബ്‌ലു ഷേഖിന്റെ ജീവിതമാണ് ഇവിടെ പറയുന്നത്. ജിഎംബി ആകാശ് എന്നയാള്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബബ്‌ലുവിന്റെ കഥ ഇതിനകം അയ്യായിരം പേര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു, 25,000 ല്‍ അധികം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. ഈ ജീവിത കഥ വായിച്ചു കഴിയുമ്പോള്‍ ഈ കൂട്ടത്തില്‍ ഒരാള്‍ നിങ്ങളുമാകും…
ബബ്‌ലു ഷേഖിന്റെ അനുഭവത്തിലേക്ക്;
ഞങ്ങള്‍ ഒരു പെണ്‍കുട്ടിക്കു വേണ്ടി ഒത്തിരി ആഗ്രഹിച്ചിരുന്നു. പക്ഷേ മൂന്ന് ആണ്‍കുട്ടികളായിരുന്നു ഞങ്ങള്‍ക്ക്. ഞാന്‍ ഭാര്യയോടു പറയും ഭാഗ്യമുള്ളവര്‍ക്കാണ് പെണ്‍കുഞ്ഞുങ്ങളെ കിട്ടുന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി ഞാനൊരു റിക്ഷാവലിക്കാരനാണ്. എന്റെ യാത്രക്കാരില്‍ നിന്നധികവും മോശം അനുഭവമാണ് ഉണ്ടായിട്ടുള്ളത്. അവരെപ്പോഴും എന്നെ ചീത്തപറയാറേ ഉള്ളൂ.
ഒരു ദിവസം രാവിലെ ഒരു പിതാവ് എന്നെ വിളിച്ചു. അദ്ദേഹത്തിന്റെ മകളെ കോളേജില്‍ കൊണ്ടുപോയി വിടണം. റോഡിലൂടെ പോകുമ്പോള്‍ വളരെ സൂക്ഷിച്ചു പോകണം എന്നാണ് അദ്ദേഹം ആദ്യമെന്നോട് അഭ്യര്‍ത്ഥിച്ചത്. റിക്ഷയില്‍ മുറുകെ പിടിച്ചിരുന്നോളാന്‍ മകളോടും പറഞ്ഞു. പുറപ്പെടുന്നതിനു മുന്നെ വീണ്ടും അദ്ദേഹം എന്റടുത്തു വന്നു പറഞ്ഞു; സാവധാനം പോയാല്‍ മതി, മോള്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാവരുത്.
യത്രക്കിടയില്‍ ആ പെണ്‍കുട്ടി പിറകില്‍ ഇരുന്നു കരയുകയാണെന്ന് എനിക്കു മനസിലായി. ഞാന്‍ തിരിഞ്ഞു നോക്കി, എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു ചോദിച്ചു. അവളെന്നെ ശകാരിക്കുകയാണ് ചെയ്തത്. മേലാല്‍ തിരിഞ്ഞു നോക്കരുതെന്നു താക്കീതും ചെയ്തു. കുറച്ചു ദൂരം ചെന്നപ്പോള്‍ അവളെന്നോട് റിക്ഷ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പിന്നീട് ആരെയോ ഫോണില്‍ വിളിക്കാന്‍ തുടങ്ങി. സംസാരത്തിനിടയില്‍ അവള്‍ ദേഷ്യപ്പെടുകയും കരയുകയും ഉണ്ടായിരുന്നു. അവള്‍ വിളിക്കുന്നത് ഒരാണ്‍കുട്ടിയെ ആണെന്നും ഒളിച്ചോടി പോകാനുള്ള തീരുമാനമായിരുന്നുവെന്നും എനിക്ക് മനസിലായി. പക്ഷേ പയ്യന്‍ കാലുമാറിക്കാണും. പെട്ടെന്നാണ് അവള്‍ വണ്ടിയില്‍ നിന്നും ചാടിയിറങ്ങിയത്. സീറ്റില്‍ പണം വച്ചിട്ട് വേഗം റെയില്‍വേ ലൈനിന്റെ ഭാഗത്തേക്കു നടന്നു. ഞാനവിടെ നിന്നും പോകാന്‍ തന്നെ തീരുമാനിച്ചു. എനിക്കാ പിതാവിനെയോര്‍ത്താണു സങ്കടം വന്നത്. ഒരു പെണ്‍കുട്ടി ഇല്ലാതിരുന്നത് നന്നായെന്ന് എനിക്കപ്പോള്‍ തോന്നി.
പക്ഷേ എനിക്ക് റിക്ഷ ചവിട്ടാന്‍ കഴിയുന്നില്ല. എന്റെ മനസില്‍ ആ പിതാവിന്റെ വാക്കുകളാണ്. മകളെ സുരക്ഷിതായി കൊണ്ടുപോകണം എന്ന് അഭ്യര്‍ത്ഥിക്കുന്നത് ചെവിയില്‍ മുഴങ്ങുന്നതുപോലെ. ഞാന്‍ റിക്ഷ ഓരത്തായി നിര്‍ത്തി. പെണ്‍കുട്ടി പോയ ഭാഗത്തേക്ക് ഓടി. അവള്‍ ചിത്തഭ്രമം ബാധിച്ചവളെ പോലെ റെയില്‍വേ ലൈനിനു നേരെ നടക്കുകയാണ്. ഞാനവളുടെ അടുത്ത് ചെന്നു എന്റെ കൂടെ തിരിച്ചു വരാന്‍ അപേക്ഷിച്ചു. പക്ഷേ അവളെന്റെ നേരേ ആക്രോശിച്ചുകൊണ്ടു വരികയാണുണ്ടായത്. വിവരമില്ലാത്ത വിഡ്ഡി എന്നാണ് എന്നെ വിളിച്ചത്. പക്ഷേ അപ്പോഴും അവള്‍ കരയുകയായിരുന്നു. വിജനമായൊരു പ്രദേശമാണത്. അവിടെ ആ പെണ്‍കുട്ടിയെ ഒറ്റയ്ക്കു വിട്ടു പോരാന്‍ എനിക്കു തോന്നിയില്ല. അവള്‍ക്കു മതിയാവോളം കരയട്ടെ എന്നു ഞാന്‍ കരുതി. എകദേശം മൂന്നു മണിക്കൂര്‍ ആ നില്‍പ്പ് ഞങ്ങളിരുവരും നിന്നു. അപ്പോഴേക്കും ആകാശത്ത് മഴക്കോള് നിറഞ്ഞു. മഴ വീഴുമെന്ന് തോന്നിച്ച നിമിഷത്തില്‍ അവളെന്നോട് റിക്ഷ കൊണ്ടുവരാന്‍ പറഞ്ഞു. ആ മഴയത്ത് ഞാനവളെയും കയറ്റി എന്റെ റിക്ഷ വേഗത്തില്‍ ചവിട്ടി. ഞങ്ങള്‍ പരസ്പരം ഒരക്ഷരം പോലും മിണ്ടിയില്ല.
വീടിനു സമീപത്തായി അവള്‍ ഇറങ്ങി. തിരികെ പോകാന്‍ തുടങ്ങിയ എന്നെ തടഞ്ഞുകൊണ്ടവള്‍ പറഞ്ഞു;
അങ്കിള്‍ ഇനിയൊരിക്കലും ഈ സ്ഥലത്ത് വരരുത്. എന്നെ അറിയാമെന്ന് ഒരാളോടും പോലും പറയുകയും അരുത്.
അവള്‍ക്ക് വാക്കു കൊടുക്കുന്നതുപോലെ ഞാന്‍ തലകുലുക്കി. അന്നേ ദിവസം ഞാനാരോടും മിണ്ടിയില്ല. ഒന്നും കഴിച്ചില്ല. ഒരു പെണ്‍കുട്ടി ഇല്ലാതിരിക്കുന്നത് നല്ലകാര്യമെന്ന്് ഞാനെന്നോട് തന്നെ പറഞ്ഞു.
ഈ സംഭവം കഴിഞ്ഞിട്ടിപ്പോള്‍ എട്ടുവര്‍ഷങ്ങള്‍ ആയിരിക്കണം. കഴിഞ്ഞിടയ്ക്ക് എനിക്കൊരു അപകടം സംഭവിച്ചു. ബോധം നശിച്ച എന്നെ നാട്ടുകാര്‍ ആരൊക്കെയോ ആണ് ആശുപത്രിയില്‍ എത്തിച്ചത്. എനിക്ക് ബോധം തിരിച്ചു കിട്ടുമ്പോള്‍ ഒരു പെണ്‍കുട്ടി എന്റെ സമീപത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ എങ്ങനെയുണ്ടെന്ന് എന്നോടു ചോദിച്ചു. എന്തുകൊണ്ട് എന്നെ കാണാന്‍ പിന്നീട് വന്നില്ല എന്നും ചോദിച്ചു. വെള്ളക്കോട്ടും ധരിച്ച് കൈയില്‍ സ്‌റ്റെതസ്‌കോപും പിടിച്ച് നില്‍ക്കുന്ന ആ പെണ്‍കുട്ടിയെ മനസിലാക്കിയെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
എന്റെ ചികിത്സ നല്ല രീതിയില്‍ തന്നെ പോയി. ഒരു ദിവസം എന്നെ ഒരു മുതിര്‍ന്ന ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. ഒരു ചെറിയ ബെഡ്ഡിലാണ് ഞാന്‍ കിടക്കുന്നത്. ആ പെണ്‍കുട്ടിയും ഉണ്ടായിരുന്നു. സാര്‍, ഇതെന്റെ അച്ഛനാണ്. അവള്‍ മറ്റേ ഡോക്ടറോട് പറയുന്നത് ഞാന്‍ കിടന്നുകൊണ്ട് കേട്ടു. അദ്ദേഹം എന്തൊക്കെയോ ഇംഗ്ലീഷില്‍ ചോദിച്ചു. എന്റെ മുറിവുകളില്‍ തൊട്ടുകൊണ്ടാണ് അവള്‍ അതിനുള്ള മറുപടി പറഞ്ഞത്. അന്നീ ഈ അച്ഛന്‍ എന്നെ പിന്തുണച്ചിരുന്നില്ലെങ്കില്‍ ഞാനൊരിക്കലുമൊരു ഡോക്ടര്‍ ആകില്ലായിരുന്നു.
ഞാന്‍ എന്റെ കണ്ണുകള്‍ ഇറുക്കിയടച്ചു. അപ്പോള്‍ എന്താണോ എന്റെ മനസിലുണ്ടായ വികാരം എന്ന് എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയില്ലായിരുന്നു.
ഈ റിക്ഷാവലിക്കാരന് ഒരു മകള്‍! അതുമൊരു ഡോക്ടറായ മകള്‍…